ഇനിയും സഹിക്കാനാവില്ല: രാഷ്ട്രീയ ഇടപെടൽ അസഹ്യമെന്ന് ​ഗവർണർ

തിരുവനന്തപുരം: സർവകലാശാലകളിലെ രാഷ്ട്രീയ ഇടപെടൽ അംഗീകരിക്കാനാവില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണർ ചാൻസലർ ആയിരിക്കുന്നത് സുതാര്യത ഉറപ്പാക്കാനാണ്. രാജ്യത്ത് സർവകലാശാലകളിൽ ചാൻസലർ ആയി ഗവർണർമാരെ നിയോഗിച്ചത്, യൂണിവേഴ്‌സിറ്റി ഭരണത്തിലെ സർക്കാർ ഇടപെടൽ തടയാനും, സ്വയംഭരണം സുതാര്യമായി നടക്കുന്നു എന്നുറപ്പാക്കാനുമാണ്. ചാൻസലർ ഭരണഘടനാ പദവിയല്ലെന്നും, ഒഴിയാൻ സന്നദ്ധനാണെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു.

സർവകലാശാലകളിലെ രാഷ്ട്രീയ ഇടപെടലുകൾ അസഹനീയമാണ്. ഇക്കാര്യമാണ് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടിയത്. തനിക്ക് ഇനിയും ഇത്തരം കാര്യങ്ങൾ സഹിക്കാനാകില്ല. തനിക്ക് സർക്കാരുമായി ഒരു തരത്തിലുള്ള ഏറ്റുമുട്ടലിനും താൽപ്പര്യമില്ല. കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ നിയമനത്തിലും താൻ അതൃപ്തി അറിയിച്ചിരുന്നു. ഇക്കാര്യം സർക്കാരിനെയും അറിയിച്ചതാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പഴയ ആളെ തന്നെ നിയമിക്കണമെങ്കിൽ ചുരുങ്ങിയ പക്ഷം നടപടിക്രമങ്ങളെങ്കിലും ശരിയായവിധം പൂർത്തിയാക്കണമായിരുന്നു. എന്നാൽ അതുണ്ടായില്ല. എങ്കിൽ എന്തുകൊണ്ട് നിയമനത്തിൽ ഒപ്പിട്ടു എന്നു ചോദ്യമുയർന്നേക്കാം. വിയോജിച്ച് ഒപ്പിടാതിരുന്നാൽ താൻ ഗവർണർ പദവിക്ക് യോജിക്കാതെ പെരുമാറിയെന്നും മറ്റും ആക്ഷേപമുയർത്തും. അത്തരത്തിൽ സർക്കാരുമായി ഏറ്റുമുട്ടലിന് ഒരാഗ്രഹവുമില്ല. അതുകൊണ്ട് സർവകലാശാലകളുടെ ചാൻസലർ പദവി മുഖ്യമന്ത്രി തന്നെ ഏറ്റെടുത്തോളാൻ സർക്കാരിനോട് ആവശ്യപ്പെട്ടു.

ഇതുസംബന്ധിച്ച നിയമനിർമ്മാണം സർക്കാർ നടത്തുക, ഓർഡിനൻസിൽ താൻ ഒപ്പിട്ടു നൽകിക്കോളാമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. സർവകലാശാലകളിൽ രാഷ്ട്രീയ അജണ്ടയും, രാഷ്ട്രീയ ഇംഗിതങ്ങളും നടപ്പാക്കാനാണ് ശ്രമം. തനിക്ക് ഇതിന് കൂട്ടുനിൽക്കാൻ ആഗ്രഹമില്ല, തന്നെ ഇതിന് ഉപയോഗിക്കരുതെന്നും ഗവർണർ ആവശ്യപ്പെട്ടു. താൻ ചാൻസലർ ആയിരിക്കുമ്പോൾ, സർവകലാശാല ഭരണത്തിൽ രാഷ്ട്രീയ ഇടപെടലുകൾ തടയാൻ പരമാവധി ശ്രമിക്കുമെന്നും ഗവർണർ പറഞ്ഞു.

കേരളത്തിലെ പ്രാഥമിക വിദ്യാഭ്യാസ സമ്പ്രദായം രാജ്യത്തെ തന്നെ ഏറെ ഉന്നത നിലവാരം പുലർത്തുന്നതും മാതൃകാപരവുമാണ്. എന്നാൽ ഉന്നതവിദ്യാഭ്യാസരംഗത്ത് അതേ നിലവാരമുണ്ടാകുന്നില്ല. അതെന്തുകൊണ്ട്?. കേരളത്തിലെ സർവകലാശാലകളിൽ ഗവേഷണങ്ങൾ കാര്യമായി നടക്കുന്നില്ല. ഉന്നത വിദ്യാഭ്യാസത്തിന് കേരളം വിടേണ്ട അവസ്ഥയാണ്. ഇത് പല വിദ്യാഭ്യാസ വിദഗ്ധരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രാഷ്ട്രീയപ്രസരമാണ് ഇതിന് കാരണം.

കാലടി സർവകലാശാല വൈസ് ചാൻസലർ നിയമനത്തിൽ ഏഴുപേരാണ് അപേക്ഷിച്ചത്. എന്നാൽ നിയമനത്തിന് ഒരു പേര് മാത്രമാണ് ശുപാർശ ചെയ്തത്. യുജിസി നിയമപ്രകാരം യോഗ്യരായ മൂന്നുപേരുടെ പേരുകളാണ് നിയമനത്തിനായി ഗവർണർക്ക് നൽകേണ്ടത്. എന്നാൽ കാലടിയിൽ ഉണ്ടായത് നഗ്നമായ നിയമലംഘനമാണെന്നും ഗവർണർ പറഞ്ഞു. ഉന്നത പദവികളിൽ ഇഷ്ടക്കാരെ നിയമിക്കുന്നതിൽ അതൃപ്തി പലതവണ സർക്കാരിനെ അറിയിച്ചതാണ്. രാഷ്ട്രീയ നിയമനമാണ് ആഗ്രഹിക്കുന്നതെങ്കിൽ ചാൻസലർ സ്ഥാനത്തു നിന്നും തന്നെ ഒഴിവാക്കിക്കോളാനും, സർക്കാരുമായി സംഘർഷത്തിന് താൽപ്പര്യമില്ലെന്നും ഗവർണർ ആവർത്തിച്ചു.

Top