രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ അട്ടിമറിക്ക് കളമൊരുക്കി പ്രതിപക്ഷ ഐക്യം! വിജയിക്കാൻ വേണ്ട 5,43,000 വോട്ട് നേടാൻ നിര്‍ണായക നീര്ക്കവുമായി ബിജെപി! ഒരു മുഴം മുമ്പേ എറിഞ്ഞ് മമത; പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിച്ചു! നോക്കുകുത്തിയായി കോൺഗ്രസ് !

ന്യുഡൽഹി : രാഷ്ട്രപതി തെരഞ്ഞെടുപ്പിന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുക്കം തുടങ്ങി. പ്രതിപക്ഷത്തിന് പൊതു സ്ഥാനാർഥിയെന്ന ചർച്ചകൾക്കിടെ ബുധനാഴ്ച പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. യോഗത്തിൽ പങ്കെടുക്കാൻ അഭ്യർഥിച്ച് പ്രതിപക്ഷ നേതാക്കൾക്കും മുഖ്യമന്ത്രിമാർക്കും മമത നേരിട്ട് കത്തെഴുതി.തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി 15 ന് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചു. ബിജെപിക്കെതിരെ ഒറ്റക്കെട്ടായി മുന്നോട്ടുപോകാന്‍ ആണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. ജൂലൈ 18 നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ്.

2017ൽ എൻഡിഎയുടെ ഭാഗമായിരുന്ന ശിവസേന, അകാലിദൾ, ടിഡിപി തുടങ്ങിയ പാർട്ടികൾ ഇക്കുറി ബിജെപിക്ക് ഒപ്പമില്ല. കഴിഞ്ഞതവണ പിന്തുണ നൽകിയിരുന്ന കെ ചന്ദ്രശേഖർ റാവുവിന്റെ ടിആർഎസ് പ്രതിപക്ഷ ചേരിയിലായി. രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഭരണത്തില്‍ നിന്ന് പുറത്തായതും ബിജെപിക്ക് വന്‍ തിരിച്ചടിയായി. ഏറെ നിര്‍ണായകമായ സംസ്ഥാനങ്ങളില്‍ ഒന്നായ ഉത്തര്‍പ്രദേശില്‍ സീറ്റുകള്‍ കുത്തനെ ഇടിഞ്ഞതും ബിജെപിയുടെ വോട്ടുമൂല്യത്തില്‍ ഗണ്യമായ കുറവുണ്ടാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തെ മീരാ കുമാര്‍ പരാജയപ്പെട്ടുവെങ്കിലും ഏറ്റവുമധികം വോട്ട് നേടി തോല്‍ക്കുന്ന സ്ഥാനാര്‍ത്ഥിയായി മാറിയിരുന്നു. 65.55 ശതമാനം വോട്ട് നേടിയായിരുന്നു രാംനാഥ് കോവിന്ദ് വിജയിച്ചത്. പോള്‍ ചെയ്ത 10,69,358 വോട്ടുകളില്‍ 7,02,044 വോട്ടുകളായിരുന്നു കോവിന്ദിന് ലഭിച്ചത്. മീരാ കുമാറിന് 3,67,314 വോട്ടുകളും ലഭിച്ചു. പാര്‍ലമെന്റ് അംഗങ്ങളില്‍ 522 എംപിമാരുടെ വോട്ട് കോവിന്ദിനും 225 പേരുടെ വോട്ട് മീരയ്ക്കും ലഭിച്ചു.

കഴിഞ്ഞതവണ എന്‍ഡിഎ വിജയത്തില്‍ നിര്‍ണായകമായത് അണ്ണാ ഡിഎംകെ, ജെഡിയു, ബിജെഡി, ടിആര്‍എസ്, തെലുങ്ക് ദേശം പാര്‍ട്ടി എന്നിവരുടെ പിന്തുണയായിരുന്നു. നിലവിലെ കണക്ക് പ്രകാരം 5,43,000 വോട്ടാണ് വിജയിക്കാന്‍ വേണ്ടത്. എന്‍ഡിഎ സഖ്യത്തിന് ഇത്രയും വോട്ടുകള്‍ തികയ്ക്കാനായിട്ടില്ല. വൈഎസ്ആർ കോൺഗ്രസ്, ബിജു ജനതാദൾ എന്നീ പാർട്ടികളുടെ പിന്തുണയില്‍ കുറവ് പരിഹരിക്കാമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. ഈ പാര്‍ട്ടികളുടെ പിന്തുണ ഉറപ്പാക്കാന്‍ കഴിയുന്ന പൊതുസമ്മതനായ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ പ്രതിപക്ഷത്തിന് സാധിച്ചാല്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ അട്ടിമറിക്ക് കളമൊരുങ്ങും. എന്‍ഡിഎയിലെ പ്രധാന സഖ്യകക്ഷിയായ നിതീഷ് കുമാറും ബിജെപി നേതൃത്വവുമായി അകല്‍ച്ചയിലാണ്.

രണ്ട് സംസ്ഥാനങ്ങളില്‍ ഭരണത്തിലുള്ള ആംആദ്മി പാര്‍ട്ടിയുടെ നിലപാട് ഇത്തവണ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ നിര്‍ണായകമായി മാറും. ടിആര്‍എസ്, തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്കും പ്രതിപക്ഷ സഖ്യത്തെ കൂടുതല്‍ ശക്തമാക്കാന്‍ സാധിക്കും. തൃണമൂല്‍ കോണ്‍ഗ്രസുമായി കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ കഴിഞ്ഞദിവസം അനൗദ്യോഗിക ചര്‍ച്ച നടത്തിയിരുന്നു. സിപിഐ അടക്കമുള്ള ഇടതു പാര്‍ട്ടികളുമായും എന്‍സിപി നേതാവ് ശരത് പവാറുമായും ഖാര്‍ഗെ ഫോണില്‍ ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെല്ലാം സ്വീകാര്യനായ ഒരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്തണമെന്ന് പാര്‍ട്ടികള്‍ കോണ്‍ഗ്രസിനോട് പ്രതികരിച്ചിട്ടുണ്ട്. പുരോഗമന, മതേതര ആശയങ്ങളെ പിന്തുണയ്ക്കുന്ന ഒരു സമവായ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാന്‍ തയാറാണെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.

രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള തിയ്യതി പ്രഖ്യാപിച്ചതിന് പിന്നാലെ പൊതുസ്ഥാനാർഥിയെ നിർത്താൻ കോൺഗ്രസ് ശ്രമം തുടങ്ങിയിരുന്നു. ഇതിനായി രാജ്യസഭാ പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖാർഗെ പ്രാഥമികചർച്ചയും തുടങ്ങിയിരുന്നു. മമതാ ബാനർജിയെയും ഡിഎംകെ, സിപിഎം, സിപിഐ, ആം ആദ്മി പാർട്ടികളുടെ നേതാക്കളെയും അദ്ദേഹം ബന്ധപ്പെട്ടുവെന്നാണ് വിവരം. അതിനിടെയാണ് മമതയുടെ നിർണായക നീക്കം.കോൺഗ്രസിനെ മറികടന്ന് പ്രതിപക്ഷ നിരയുടെ നേതൃത്വം ഏറ്റെടുക്കാനുള്ള ശ്രമം നേരത്തെയും മമത നടത്തിയിരുന്നു.

കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരുൾപ്പെടെ 22 നേതാക്കൾക്കാണ് മമത കത്തെഴുതിയത്. ജൂൺ 15ന് പകൽ മൂന്നു മണിക്ക് ന്യൂഡൽഹി കോൺസ്റ്റിറ്റിയൂഷൻ ക്ലബ്ബിലാണ് യോഗം.

അതേസമയം ഏകപക്ഷീയമായി യോഗം വിളിക്കാനുള്ള മമതാ ബാനർജിയുടെ തീരുമാനം പ്രതിപക്ഷ ഐക്യത്തിന് തുരങ്കംവെക്കുകയേ ഉള്ളൂവെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ബുധനാഴ്ച പ്രതിപക്ഷകക്ഷികളുടെ യോഗം ചേരാൻ മുതിർന്ന നേതാക്കൾ നേരത്തെ ധാരണയിലെത്തിയതാണ്. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, എൻസിപി നേതാവ് ശരദ് പവാർ, ഡിഎംകെ നേതാവ് എം.കെ സ്റ്റാലിൻ എന്നിവരെല്ലാം ഇക്കാര്യത്തിൽ ഏകാഭിപ്രായക്കാരാണ്. മമതയുടെ അസാധാരണ നീക്കം ബിജെപിയെ സഹായിക്കുക മാത്രമേയുള്ളൂ-യെച്ചൂരി പറഞ്ഞു.

Top