ചാനല്‍ സ്റ്റുഡിയോയിലിരുന്ന് അഭിഭാഷകരെ ആഭാസന്മാരെന്ന് വിളിച്ചാല്‍ പ്രതിഷേധിക്കാന്‍ അവര്‍ക്കും അവകാശമില്ലേ ?

വളരെ നിര്‍ഭാഗ്യകരമായ സംഭവമാണ് തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ ജുലൈ 21 ന് നടന്നത്. മാധ്യമപ്രവര്‍ത്തകര്‍ വിചാരിച്ചിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്ന ഒന്നായിരുന്നു തിരുവന്തപുരത്തേത്. അഭിഭാഷകരെ വാര്‍ത്താ ചാനല്‍ അവതാരകര്‍  ധിക്കാരികളെന്നും തെമ്മാടികളെന്നും പെണ്ണുപിടിയന്മാരെന്നും വിളിച്ച് അപമാനിക്കുന്ന തരത്തില്‍ മാധ്യമപ്രവര്‍ത്തനം അധഃപതിച്ചിരിക്കുകയാണ്.

വഞ്ചിയൂര്‍ കോടതിയിലെ മീഡിയാ റൂമില്‍ നാലാം ലിംഗക്കാര്‍ക്ക് പ്രവേശനമില്ലെന്ന പോസ്റ്റര്‍ എഴുതിയതിനെതിരെ മാധ്യമപ്രവര്‍ത്തകര്‍ പ്രതികരിച്ചു. തങ്ങളെയാണ് ഉദ്ദേശിച്ചതെന്ന് മാധ്യമപ്രവര്‍ത്തകര്‍ എന്തിന് കരുതി? ഇതോടെ തങ്ങള്‍ നാലാം ലിംഗക്കാരാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ സ്വയം സമ്മതിക്കുകയല്ലേ? മാധ്യമപ്രവര്‍ത്തകരെയാണ് ഉദ്ദേശിച്ചതെന്ന് ആരും പറഞ്ഞിരുന്നില്ല. സ്വയം ആ വിശേഷണം ഏറ്റെടുത്ത് കേരളം മുഴുവന്‍ അത് വിഷയമാക്കി അഭിഭാഷകരാണ് ഇതിനൊക്കെ ഉത്തരവാദിയെന്ന് ആരോപിച്ചത് മാധ്യമപ്രവര്‍ത്തകരാണ്. ഒഴിവാക്കാമായിരുന്ന സംഘര്‍ഷം മാധ്യമപ്രവര്‍ത്തകരാണ് വഷളാക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചാനല്‍ സ്റ്റുഡിയോയിലിരുന്ന് അഭിഭാഷകരെ ആഭാസന്മാരെന്നും മറ്റും മാധ്യമപ്രവര്‍ത്തകര്‍ പറയുമ്പോള്‍ പ്രതിഷേധിക്കാനുള്ള അവകാശം അഭിഭാഷകര്‍ക്കുമില്ലേ? മാധ്യമപ്രവര്‍ത്തകര്‍ക്ക് അറിയാനുള്ള അവകാശവും അറിയിക്കാനുള്ള അവകാശവുമുണ്ടെന്ന് പറയുന്നത് പോലെ പ്രതിഷേധിക്കാനുള്ള അവകാശം അഭിഭാഷകര്‍ക്കുമുണ്ട്.

media-roomജനാധിപത്യത്തിന്റെ പ്രധാനപ്പെട്ട ഭാഗമാണ് ജുഡീഷ്യറി. ഈ ജുഡീഷ്യറിയുടെ ഭാഗമാണ് അഭിഭാഷകര്‍. അത് കഴിഞ്ഞേ ഫോര്‍ത്ത് എസ്‌റ്റേറ്റായ മാധ്യമപ്രവര്‍ത്തകര്‍ വരുന്നുള്ളൂ. മനപൂര്‍വം പ്രകോപനമുണ്ടാക്കി ഹൈക്കോടതിയിലുണ്ടായ പ്രശ്‌നം പെരുപ്പിച്ച് കാണിച്ച് അത് സംസ്ഥാനമൊട്ടാകെ വ്യാപിപ്പിച്ച് തലസ്ഥാനത്തും പ്രശ്‌നമുണ്ടായി എന്ന് കാണിക്കാനാണ് മാധ്യപ്രവര്‍ത്തകര്‍ ശ്രമിച്ചത്. ഉച്ചകഴിഞ്ഞ് ഭൂരിഭാഗം അഭിഭാഷകരും കോടതിയില്‍ നിന്ന് പോയ സമയത്താണ് സംഘര്‍ഷമുണ്ടാകുന്നത്. ഈ സമയത്ത് നിരവധി മാധ്യമപ്രവര്‍ത്തകര്‍ കോടതി പരിസരത്തേക്ക് വന്നുകൊണ്ടിരിക്കുകയാണ്. മാധ്യമപ്രവര്‍ത്തകരെന്ന് പറഞ്ഞ് വരുന്നതാകട്ടെ, മാധ്യമപ്രവര്‍ത്തകരുടെ വാഹനങ്ങളുടെ ഡ്രൈവര്‍മാരും ക്യാമറാ അസിസ്റ്റന്റുമാരും. ഇവരൊക്കെ ഏത് മാധ്യമപ്രവര്‍ത്തകരാണ്? തിരുവനന്തപുരത്തുള്ള 90 ശതമാനം മാധ്യമപ്രവര്‍ത്തകരേയും പേരെടുത്ത് ഞങ്ങള്‍ക്കറിയാം. എന്നാല്‍ നാളിതുവരെ കണ്ടിട്ടാല്ലാത്ത ആളുകളാണ് ക്യാമറയും കൊണ്ട് വന്നത്. ഈ ക്യാമറയെല്ലാം പ്രവര്‍ത്തിക്കുന്നതാണോ എന്നും സംശയമുണ്ട്. ഇവരെല്ലാം എവിടെ നിന്ന് വന്നു എന്ന് ഞങ്ങള്‍ക്കറിയില്ല. ഇങ്ങനെ നിരവധി പേരാണ് കോടതി പരിസരത്ത് കൂടിയത്.

സംസ്ഥാനം ഭരിക്കുന്നവരുടെ മൂക്കിന് താഴെ പ്രശ്‌നങ്ങള്‍ നടക്കുന്നു എന്ന് വരുത്തിത്തീര്‍ക്കാന്‍  മാധ്യമപ്രവര്‍ത്തകര്‍ ബോധപൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കിയതാണ്. ഞങ്ങളുടെ ഭാഗം കേള്‍ക്കാന്‍ ആരും തയ്യാറല്ല. ചര്‍ച്ചയ്ക്ക് അഭിഭാഷകരെ വിളിച്ചു വരുത്തി ആക്ഷേപിക്കുകയാണ് മാധ്യമങ്ങള്‍. ഞങ്ങളെ വിളിച്ചു വരുത്തി പറയാന്‍ അനുവദിക്കാതിരിക്കുക, മൈക്ക് ഓഫ് ചെയ്യുക ഇതൊക്കെയാണ് മാധ്യമങ്ങള്‍ ചെയ്യുന്നത്.  ഞങ്ങള്‍ പറയുന്നത് ജനം കേള്‍ക്കുന്നില്ല. ചാനല്‍ അവതാരകര്‍ സ്വന്തം കാര്യങ്ങള്‍ ജനങ്ങളുടെ മനസ്സിലേക്ക് അടിച്ചേല്‍പ്പിക്കുകയാണ്. ഞങ്ങള്‍ക്ക് പറയാനുള്ളത് പ്രസിദ്ധീകരിക്കാനോ പുറത്തുവിടാനോ ആരും തയ്യാറല്ല. അപ്പോള്‍ ഞങ്ങളാണ് പ്രശ്‌നക്കാരാണെന്നാണ് ജനം കരുതുക. ഞങ്ങള്‍ക്ക് പറയാനുള്ളതും ജനങ്ങള്‍ കേള്‍ക്കേണ്ടതുണ്ട്.

അഭിഭാഷകര്‍ ആരും മാധ്യമ സ്ഥാപനത്തിലോ പ്രസ്‌ക്ലബ്ബിലോ വന്ന് ആരേയും ആക്രമിച്ചിട്ടില്ല. പ്രസ്‌ക്ലബ്ബില്‍ പോയി അഭിഭാഷകര്‍ പ്രതിഷേധിച്ചിട്ടുമില്ല. ഞങ്ങള്‍ തൊഴിലെടുക്കുന്നയിടത്താണ് പ്രതിഷേധിച്ചത്. കോടതി ആരുടെയെങ്കിലും തറവാട്ട് സ്വത്താണോ എന്നാണ് ചോദ്യം. കോടതി ആരുടേയും സ്വന്തമല്ല. കോടതി പൊതുജനങ്ങളുടേതാണ്. ഇവിടെ കക്ഷികള്‍ക്കും അഭിഭാഷകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെല്ലാം വരാം. പക്ഷേ ഇത് ഞങ്ങള്‍ ജോലി ചെയ്യുന്നിടമാണിത്. ഇവിടെ വന്ന് ഞങ്ങള്‍ മര്‍ദ്ദിച്ചു എന്നാണ് പറയുന്നത്. ഞങ്ങളാരും അടിക്കാന്‍ വരുന്നവരല്ല. എല്ലാവരും ജോലി ചെയ്യാന്‍ വരുന്നവരാണ്.

പ്രശ്‌നങ്ങളുടെ കാരണക്കാര്‍ അഭിഭാഷകരാണ് കാണിക്കാനാണ് മാധ്യമപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. അഭിഭാഷകര്‍ക്കെതിരെയും ആക്രമണമുണ്ടായിരുന്നു. അതിന്റെ ദൃശ്യങ്ങള്‍ കാണിച്ചില്ല. പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് യാതൊരു താത്പര്യവുമില്ലാത്തതിനാലാണ് പ്രകോപനപരമായ വാര്‍ത്തകള്‍ ഞങ്ങള്‍ക്കെതിരെ ദിവസവും എഴുതി വിടുന്നത്.

കറുത്ത കോട്ടിട്ട കാപാലികന്മാര്‍, ആഭാസന്മാര്‍ എന്നൊക്കെ വിളിച്ച് അഭിഭാഷകരെ അധിക്ഷേപിക്കുമ്പോള്‍ ഏതെങ്കിലും രീതിയില്‍ അഭിഭാഷകരും പ്രതികരിക്കില്ലേ? നാലാം ലിംഗക്കാരെന്ന് വിളിച്ച് അധിക്ഷേപിച്ചെന്ന് പറയുന്നവര്‍ ചാനലിരുന്ന് ധിക്കാരിയെന്നും തെമ്മാടിയെന്നും പറഞ്ഞതിന്റെ അര്‍ത്ഥമെന്താണെന്ന് പറയണം. അത് ആരെ ഉദ്ദേശിച്ചാണെന്ന് വ്യക്തമാക്കണം. ഞങ്ങളെ അസഭ്യം പറഞ്ഞവരുടെ പേരുകള്‍ ഞാന്‍ പറയുന്നില്ല. അതിനുള്ള അവസരം പിന്നീടെപ്പോഴെങ്കിലും കിട്ടും. അന്ന് പറഞ്ഞോളാം.

vanchiyur-courtജനാധിപത്യത്തിന്റെ നാല് തൂണുകളാണ് ഭരണനിര്‍വഹണ സമിതി, നിയമനിര്‍മാണം, ജുഡീഷ്യറി. നാലാമതായാണ് മാധ്യമപ്രവര്‍ത്തനം വരുന്നത്. പക്ഷേ, ഒന്നും രണ്ടും മൂന്നും ലിംഗക്കാര്‍ ഞങ്ങളാണെന്ന് ആരും പറയുന്നില്ല. അപ്പോള്‍ നാലാം ലിംഗക്കാരാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ സ്വയം ഏറ്റെടുക്കുന്നതെന്തിനാണ്. ഏതെങ്കിലും മാധ്യമ പ്രവര്‍ത്തകനോടോ മാധ്യമ സ്ഥാപനത്തിലോ കയറി നിങ്ങള്‍ നാലാം ലിംഗക്കാരാണെന്ന് പറഞ്ഞിട്ടില്ല.

വഞ്ചിയൂര്‍ കോടതിയിലെ മീഡിയാ റൂം തിരുവനന്തപുരം ബാര്‍ അസോസിയേഷന്റെ ആവശ്യപ്രകാരം അഭിഭാഷകരായ പത്രപ്രവര്‍ത്തകര്‍ക്ക് വേണ്ടി ഹൈക്കോടതി അനുവദിച്ചതാണ്. ഇത് കോടതി കെട്ടിടമാണ്. കോടതി കെട്ടിടത്തിലാണ് പോസ്റ്റര്‍ ഒട്ടിച്ചത്. ഇതിന്റെ സംരക്ഷകന്‍ ജില്ലാ ജഡ്ജിയാണ്. കോടതി വളപ്പിലെ പലയിടങ്ങളിലും വീഡിയോഗ്രഫി/ഫോട്ടോഗ്രഫി നിരോധിച്ചതായി എഴുതിവെച്ചിട്ടുണ്ട്. ഇവിടങ്ങളിലെല്ലാം എന്തിനാണ് ക്യാമറയുമായി മാധ്യമപ്രവര്‍ത്തകര്‍ വരുന്നത്.

ധനേഷ് മാത്യു മാഞ്ഞൂരാനുമായി ബന്ധപ്പെട്ട പ്രശ്‌നമല്ല വഞ്ചിയൂരുണ്ടായ സംഭവത്തിന് കാരണം. അദ്ദേഹം തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നിയമപ്രകാരമുള്ള മുഴുവന്‍ നടപടികളും സ്വീകരിക്കണം. അതിന് അഭിഭാഷകര്‍ എതിരല്ല. പക്ഷേ, അതുമായി ബന്ധപ്പെട്ട് ഡെക്കാന്‍ ക്രോണിക്കിളില്‍ വന്ന വാര്‍ത്തയെ തുടര്‍ന്നാണ് ഈ പ്രശ്‌നങ്ങളുണ്ടാകുന്നത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. പക്ഷേ, മാധ്യമങ്ങള്‍ ജനങ്ങളെ ധരിപ്പിച്ചിരിക്കുന്നത് ധനേഷ് മാഞ്ഞൂരാന് വേണ്ടിയാണ് ഞങ്ങള്‍ പ്രതിഷേധിച്ചത് എന്നാണ്. എറണാകുളത്ത് അഭിഭാഷകര്‍ക്ക് നേരെ മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ ഗുണ്ടായിസത്തിനെതിരെ സംസ്ഥാനത്തൊട്ടാകെ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത് കോടതി ബഹിഷ്‌കരിക്കുക മാത്രമാണ് ഞങ്ങള്‍ ചെയ്തത്. പ്രതിഷേധം അറിയിക്കാന്‍ കോടതി ബഹിഷ്‌കരണമല്ലാതെ മറ്റൊരു മാര്‍ഗവും ഞങ്ങള്‍ക്കില്ല. ഹൈക്കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ അകാരണമായി അഭിഭാഷകരെ ആക്രമിച്ചതിനെതിരെയാണ് ഞങ്ങള്‍ പ്രതിഷേധിച്ചത്. ഞങ്ങളുടെ സഹപ്രവര്‍ത്തകയായ പാതിരപ്പള്ളി കൃഷ്ണകുമാരിയെന്ന പ്രായമേറിയ അഭിഭാഷകയെ എറിഞ്ഞ് തറയിലിട്ടത് എന്റെ കണ്‍മുന്നില്‍ വെച്ചാണ്. ഗെയ്റ്റിന് പുറത്തുള്ള മാധ്യമപ്രവര്‍ത്തതകരെന്ന് അവകാശപ്പെടുന്ന ചിലയാളുകളാണ് എറിഞ്ഞത്. ബിയര്‍ കുപ്പികളും കല്ലും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അഭിഭാഷകര്‍ എറിഞ്ഞു എന്നതാണ് മറ്റൊരു ആരോപണം. അതിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു. അത് എഡിറ്റ് ചെയ്ത വീഡിയോ ആണ്. അഭിഭാഷകരല്ല എറിഞ്ഞത്.

വളരെ ഉത്തരവാദിത്തമുള്ള ജോലിയാണ് അഭിഭാഷകവൃത്തിയും മാധ്യമപ്രവര്‍ത്തനവും. കോടതിയുമായി ബന്ധപ്പെട്ട് ഏത് വിഷയത്തിലും അഭിഭാഷകരുടെ സഹായം ആവശ്യമാണ്. നമ്മുടെ സംവിധാനം അങ്ങനെയാണ്. ഇങ്ങനെ അഭിഭാഷകരുടെ സഹായം ആര്‍ക്കും വേണമെന്നിരിക്കേ അഭിഭാഷകരെ മുഴുവനായും സമൂഹത്തില്‍ മോശക്കാരാക്കുന്ന പ്രവണത ശരിയായ മാധ്യപ്രവര്‍ത്തനമാണോ എന്ന് ആലോചിച്ചാല്‍ മതി. ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ വിചാരിച്ചാല്‍ മാത്രമേ സാധിക്കുകയുള്ളൂ. അഭിഭാഷകര്‍ അതിന് തയ്യാറാണ്.

കടപ്പാട് :നാറദ

Top