ഹൊ! എന്റെ ദൈവമേ, അത് ഒന്നര വര്‍ഷം കഴിഞ്ഞ് ഇറങ്ങേണ്ട സിനിമയാണ്; മണിച്ചേട്ടന്റെ നാട്ടില്‍ വന്ന് ഞാന്‍ ഈ അഭ്യാസം കാണിക്കുന്നതില്‍ ദൈവം എന്നോട് പൊറുക്കില്ല; ആരാധകരുടെ ആവശ്യം നിറവേറ്റി പൃഥ്വിരാജ്

ഒരു ഷോറൂം ഉദ്ഘാടനത്തിന് ചാലക്കുടിയില്‍ എത്തിയ നടന്‍ പൃഥ്വിരാജിന് ലഭിച്ചത് വന്‍ വരവേല്‍പ്പായിരുന്നു.പുതിയ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കവേ, ആരാധകര്‍ അഭ്യര്‍ത്ഥനയുമായി എത്തി. പാട്ട് പാടണമെന്നാണ് ആദ്യത്തെ ആവശ്യം. മണിച്ചേട്ടന്റെ നാട്ടില്‍ വന്ന് ഞാന്‍ ഈ അഭ്യാസം കാണിക്കുന്നതില്‍ ദൈവം എന്നോട് പൊറുക്കില്ലെന്ന് പറഞ്ഞെങ്കിലും രണ്ട് വരി മൂളാന്‍ പൃഥ്വി തയാറായി. പിന്നെ ആവശ്യപ്പെട്ടത് കാളിയന്‍ സിനിമയിലെ ഡയലോഗാണ്. ഹൊ! എന്റെ ദൈവമേ, ഒന്നര വര്‍ഷം കഴിഞ്ഞ് ഇറങ്ങുന്ന സിനിമയുടെ ഡയലോഗ് ഇപ്പഴേ ഹിറ്റായി. എന്റെ കരിയറില്‍ ഇതാദ്യത്തെ സംഭവമാണ്. പൃഥ്വി പറഞ്ഞു. അടവുപഠിപ്പിച്ചത് ഇരവിയാണ് തമ്പുരാനേ. നായ്ക്കരുടെ പടയില്‍ ആണ്‍ബലം ഇനിയുമുണ്ടെങ്കില്‍ കല്‍പിച്ചോളൂ, പത്തുക്ക് ഒന്നോ നൂറുക്കൊന്നോ… പക്ഷെ തിരുമലൈകോട്ടയുടെ കവാടം വരെ ഞാന്‍ എന്തിനെത്തിയോ, അതുംകൊണ്ടേ മടങ്ങൂ. വാഴുന്ന മണ്ണിനും, വണങ്ങുന്ന ദൈവത്തിനും കാളിയന്‍ കൊടുത്ത വാക്കാണത്. ഞാന്‍ ‘കാളിയന്‍’- പൃഥ്വിയുടെ ഈ ഡയലോഗിന് നിറഞ്ഞ കൈയടിയായിരുന്നു. സ്റ്റേജില്‍ വച്ചായിരുന്നു പൃഥ്വിയുടെ പെര്‍ഫോമന്‍സ്. കൂടെ ഡയലോഗ് ഏറ്റു പറയാന്‍ കാണികളും ഉണ്ടായിരുന്നു. അനില്‍ കടുവയാണ് പോസ്റ്ററിന് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. രാജീവ് നായറുടേതാണ് വരികള്‍. മാജിക് മൂണ്‍ പ്രൊഡക്ഷന്റെ ബാനറില്‍ രാജീവ് നായറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ബി.ടി.അനില്‍ കുമാറിന്റേതാണ് രചന. ബോളിവുഡിലെ പ്രശസ്ത സംഗീത സംവിധായകന്‍ ശങ്കര്‍ എഹ്‌സാന്‍ ലോയ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. സുജിത് വാസുദേവിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് ഷജിത് കൊയേരിയാണ് സൗണ്ട് ഡിസൈനിങ് ചെയ്യുന്നത്.

Top