ഉമയെ ആശ്വസിപ്പിച്ച്, വിഷ്ണുവിനേയും വിവേകിനേയും ചേര്‍ത്തുപിടിച്ച് രാഹുല്‍.പി.ടിക്ക് അന്ത്യാഞ്ജലിയര്‍പ്പിച്ച് ആയിരങ്ങള്‍

കൊച്ചി :കെപിസിസി വര്‍ക്കിങ് പ്രസിഡന്റും തൃക്കാക്കര എംഎല്‍എയുമായ പി ടി തോമസിന് അന്തിമോപചാരം അര്‍പ്പിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എറണാകുളം ടൗണ്‍ ഹാളിലെത്തിയാണ് രാഹുല്‍ അവസാനമായി പി ടിയെ കാണാനെത്തിയത്. ടൗണ്‍ ഹാളിലെത്തിയ രാഹുല്‍ പി ടിയുടെ ഭാര്യ ഉമയെ ആശ്വസിപ്പിച്ച ശേഷം മക്കളായ വിഷ്ണുവിനേയും വിവേകിനെയും ചേര്‍ത്തുപിടിച്ചു. അന്തിമോപചാരം അര്‍പ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചിയിലെത്തും. തൃക്കാക്കര കമ്മ്യൂണിറ്റി ഹാളില്‍ 5 മണിയോടെ മുഖ്യമന്ത്രി അന്തിമോപചാരം അര്‍പ്പിക്കും.

വികാരനിര്‍ഭരമായ മുഹൂര്‍ത്തങ്ങള്‍ക്കാണ് മണിക്കൂറുകളായി പി.ടിയുടെ ഭൗതിക ശരീരം സാക്ഷ്യം വഹിച്ചത്.മുദ്രാവാക്യം വിളിച്ചും പൊട്ടിക്കരഞ്ഞുമാണ് തങ്ങളുടെ പ്രിയപ്പെട്ട പി.ടിക്ക് തൊടുപുഴക്കാര്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചത്. മുതിര്‍ന്ന നേതാവ് പിജെ ജോസഫ് അടക്കമുളള പ്രമുഖര്‍ തൊടുപുഴയില്‍ തങ്ങളുടെ പ്രിയ സുഹൃത്തിന് വിട നല്‍കി. രാവിലെ ഒമ്പത് മണിയോടെ കൊച്ചി പാലാരിവട്ടത്തെ വീട്ടിലെത്തിക്കുമെന്നാണ് നേരത്തെ പ്രതീക്ഷിച്ചിരുന്നതെങ്കിലും വൈകുകയായിരുന്നു.ഡിസിസി ഓഫീസിലെ പൊതുദര്‍ശനത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ ഭൗതീകശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ടൗണ്‍ ഹാളിലെത്തിയത്. വന്‍ ജനക്കൂട്ടമാണ് പി ടിയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉച്ചയ്ക്ക് ഒന്നരയോടെ പി ടിയെ വിലാപയാത്രയായി തൃക്കാക്കര മുനിസിപ്പല്‍ കമ്യൂണിറ്റി ഹാള്‍ എന്നിവിടങ്ങളിലേക്ക് കൊണ്ടു പോകും. പൊതുദര്‍ശനം പൂര്‍ത്തിയാക്കി വൈകീട്ട് 5.30ന് രവിപുരം ശ്മശാനത്തില്‍ സംസ്‌കരിക്കുന്ന രീതിയിലാണ് നടപടികള്‍ ക്രമീകരിച്ചിരിക്കുന്നത്. പിടി തോമസിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകിട്ട് അഞ്ച് മണിക്ക് കാക്കനാട് എത്തും. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗന്ധി എം.പി ടൗണ്‍ ഹാളിലെ എത്തിയും ആദരമര്‍പ്പിക്കും. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രി കെ കൃഷ്ണന്‍ കുട്ടി സിനിമ താരം മമ്മുട്ടി തുടങ്ങിയവര്‍ പാലാരിവട്ടത്ത് വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. നാട്ടുകാരും പാര്‍ട്ടി പ്രവര്‍ത്തകരും ഉള്‍പ്പെട ആയിരങ്ങളാണ് പിടി തോമസിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ വഴി നീളെ കാത്തുനിന്നിരുന്നത്.

അര്‍ബുദത്തിന് ചികിത്സയിലായിരുന്ന പി.ടി. തോമസ് ബുധനാഴ്ച രാവിലെ 10.15നാണ് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ അന്തരിച്ചത്. പുലര്‍ച്ചെ 2.45 ഓടെ ഇടുക്കിയിലെത്തിച്ച മൃതദേഹം ഉപ്പുതോട്ടത്തിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചു. പാലാ, ഇടുക്കി ബിഷപ്പുമാര്‍ പി.ടിയുടെ വീട്ടിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു. തൊടുപുഴയിലും മൂവാറ്റുപുഴയിലും നൂറുകണക്കിനാളുകളാണ് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്. വൈകിട്ട് 5.30മണിക്ക് എറണാകുളം രവിപുരം ശ്മശാനത്തില്‍ മതപരമായ ചടങ്ങുകള്‍ ഒഴിവാക്കി ആകും സംസ്‌കാരചടങ്ങുകള്‍.

 

അര്‍ബുദരോഗ ബാധിതനായി വെല്ലൂരില്‍ ചികില്‍സയിലിരിക്കെയാണ് പി ടിയുടെ അന്ത്യം. കെപിസിസിയുടെ വര്‍ക്കിങ് പ്രസിഡന്റും, 2016 മുതല്‍ തൃക്കാക്കരയില്‍ നിന്നുള്ള നിയമസഭാംഗവുമാണ് നിലവില്‍ പിടി തോമസ്. 20092014 ലോക്സഭയില്‍ ഇടുക്കിയില്‍ നിന്നുള്ള എംപിയായിരുന്നു പിടി തോമസ്.കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കെ.എസ്.യു വഴി പൊതുരംഗത്ത് എത്തിയ പിടി തോമസ് കെ.എസ്.യുവിന്റെ യൂണിറ്റ് വൈസ് പ്രസിഡന്റ്, കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി, ഇടുക്കി ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

കെപിസിസി. നിര്‍വാഹക സമിതി അംഗം, എഐസിസി അംഗം, യുവജനക്ഷേമ ദേശീയ സമിതി ഡയറക്ടര്‍, കെഎസ് യു മുഖപത്രം കലാശാലയുടെ എഡിറ്റര്‍, ചെപ്പ് മാസികയുടെ എഡിറ്റര്‍, സാംസ്‌കാരിക സംഘടനയായ സംസ്‌കൃതിയുടെ സംസ്ഥാന ചെയര്‍മാന്‍, കേരള ഗ്രന്ഥശാലാ സംഘം എക്സിക്യൂട്ടീവ് അംഗം തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. 1991, 2001 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ തൊടുപുഴയില്‍നിന്നും 2016 ലും 2021 ലും തൃക്കാക്കരയില്‍നിന്നു ജയിച്ചു.

തൊടുപുഴയില്‍ 1996, 2006 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പിജെ ജോസഫിനോട് പരാജയപ്പെട്ടു.ഇടുക്കി ജില്ലയിലെ രാജമുടിയിലെ ഉപ്പുതോട് പഞ്ചായത്തില്‍ പുതിയപറമ്പില്‍ തോമസിന്റെയും അന്നമ്മയുടേയും മകനാണ് പിടി തോമസ്. ഭാര്യ ഉമ തോമസ്. തൊടുപുഴ ന്യൂമാന്‍ കോളേജ്, മാര്‍ ഇവാനിയോസ് കോളേജ് തിരുവനന്തപുരം, മഹാരാജാസ് കോളേജ് എറണാകുളം, ഗവ.ലോ കോളേജ് എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 2007ല്‍ ഇടുക്കി ഡി.സി.സി പ്രസിഡന്റായിരുന്നു അദ്ദേഹം.

Top