ഉമ്മൻ ചാണ്ടിയെ കുടുക്കി ചെന്നിത്തല!.സർക്കാർ വീഴാൻ കാരണം പിൻവാതിൽ നിയമനങ്ങളുമെന്ന്‌ രമേശ് ചെന്നിത്തല

പാലക്കാട് : ഉമ്മൻചാണ്ടി സർക്കാരിനെ ജനം തിരസ്ക്കരിക്കാൻ പിൻവാതിൽ നിയമനവും കാരണമായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അവസാന കാലത്ത് നടന്ന 194 നിയമനങ്ങളില്‍ 170 ല്‍ അധികം നിയമനങ്ങളും പിന്‍വാതില്‍ നിയമനങ്ങളായിരുന്നല്ലോ എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം. അത് വിജിലന്‍സ് കണ്ടെത്തിയിരുന്നല്ലോ എന്നും മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചു. അതിനുള്ള ചെന്നിത്തലയുടെ മറുപടിയാണ് ഞെട്ടിച്ചത്. “ഐശ്വര്യ കേരളം യാത്ര’ യുടെ ഭാഗമായി മണ്ണാർക്കാട് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം. പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിൽ യുഡിഎഫ് ഭരണകാലത്ത് 175 ജീവനക്കാരെ പിൻവാതിലിലൂടെ നിയമിച്ചുവെന്ന വിജിലൻസ് കണ്ടെത്തൽ സംബന്ധിച്ച ചോദ്യത്തിനുള്ള മറുപടിയിലായിരുന്നു ഈ പരാമർശം. മന്ത്രിമാരുടെ പ്രവർത്തനവും അന്നത്തെ യുഡിഎഫ് സർക്കാരിന്റെ പരാജയത്തിന് കാരണമായിട്ടുണ്ടാകാമെന്നും ചെന്നിത്തല പറഞ്ഞു.

ശബരിമലയിൽ ആചാര സംരക്ഷണത്തിന് നിയമം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച യുഡിഎഫിന് അയോധ്യയിലും സുപ്രീംകോടതി വിധി മറികടക്കാൻ നിയമം വേണമെന്ന അഭിപ്രായമുണ്ടാ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാതെ ചെന്നിത്തല ഒഴിഞ്ഞു മാറി. അയോധ്യ കേരളത്തിന്റെ വിഷയമല്ലെന്ന പറഞ്ഞ അദ്ദേഹം രാജ്യത്തിന്റെ എല്ലാ വിഷയത്തിലും പ്രതികരിക്കാൻ താൻ അശക്തനാണെന്നും പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കിഫ്ബി അപ്രായോഗികമാണെന്ന വാദത്തിൽ നിന്ന് പ്രതിപക്ഷ നേതാവ് മലക്കം മറിഞ്ഞു. കിഫ്ബി യുഡിഎഫ് സർക്കാർ കൊണ്ടുവന്നതാണ്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ കിഫ് ബി പിൻവലിക്കില്ല. കിഫ്ബി അപ്രായോഗികമെന്ന് താൻ പറഞ്ഞിട്ടില്ല. കേരളത്തെ പോലൊരു സംസ്ഥാനത്തിന് സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഇത്തരം സംവിധാനം വേണം.യുഡിഎഫ് സർക്കാർ കൊണ്ടുവന്നതാണ് കിഫ്‌ബി. കിഫ്ബിയിലെ ക്രമക്കേട് മാത്രമാണ് താൻ ചൂണ്ടിക്കാണിച്ചതെന്നും ചെന്നിത്തല പറഞ്ഞു. ഹാഗിയ സോഫിയ വിഷയത്തിൽ ചാണ്ടി ഉമ്മൻ നടത്തിയ പ്രസ്ഥാവന തെറ്റെന്ന് അദ്ദേഹത്തിന് തന്നെ ബോധ്യമായെന്നും മാപ്പു പറയുകയും ചെയ്‌തു. അതോടെ ആ വിഷയം അവസാനിച്ചുവെന്നും ചെന്നിത്തല പറഞ്ഞു.

കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ ക്രമക്കേടുകള്‍ അന്നത്തെ ആഭ്യന്തര മന്ത്രി തന്നെ സമ്മതിച്ചത് കോണ്‍ഗ്രസിനും യുഡിഎഫിനും വലിയ തിരിച്ചടിയായിട്ടുണ്ട് . കോണ്‍ഗ്രസിനുള്ള അധികാര തര്‍ക്കമാണോ ഇത്തരം ഒരു പ്രതികരണത്തിലേക്ക് രമേശ് ചെന്നിത്തലയെ നയിച്ചത് എന്ന ചോദ്യവും ഉയരുന്നു. ആരാണ് ഇത്തവണ യുഡിഎഫിനെ തിരഞ്ഞെടുപ്പില്‍ നയിക്കുക എന്നത് ആശയക്കുഴപ്പമുണ്ടാക്കുന്ന ഒന്നായി ഇപ്പോഴും അവശേഷിക്കുകയാണ്. അഞ്ച് വര്‍ഷം പ്രതിപക്ഷ നേതാവായി പ്രവര്‍ത്തിച്ച രമേശ് ചെന്നിത്തലയെ മാറ്റി നിര്‍ത്തിയാണ്, തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി അധ്യക്ഷ സ്ഥാനം ഹൈക്കമാന്റ് ഉമ്മന്‍ ചാണ്ടിയ്ക്ക് നല്‍കിയത്. എന്നാല്‍ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് ജാഥ നയിക്കുന്നത് രമേശ് ചെന്നിത്തലയും.

യുഡിഎഫിനെ തിരഞ്ഞെടുപ്പില്‍ നയിക്കാന്‍ എത്തുന്ന ഉമ്മന്‍ ചാണ്ടിയെ പ്രതിരോധത്തിലാക്കുന്നതാണ്, രമേശ് ചെന്നിത്തലയുടെ പ്രതികരണം. അന്ന് അനധികൃത, പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് കൂട്ടുനിന്ന ആളാണ് ഉമ്മന്‍ ചാണ്ടി എന്ന ധ്വനിയാണ് ചെന്നിത്തലയുടെ വാക്കുകളില്‍ ഉള്ളത് എന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇതിന് പുറമേയാണ് സോളാർ പീഡന കേസിൽ സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള സിബിഐ അന്വേഷണം. രമേശ് ചെന്നിത്തല കൂടി അംഗമായിരുന്ന മന്ത്രിസഭയ്ക്കെതിരെയാണ് അദ്ദേഹം നടത്തിയിട്ടുള്ള പരാമർശം എന്നും ചില കോണുകളിൽ നിന്ന് വിമർശനം ഉയർന്നിട്ടുണ്ട്. അതിന്റെ ഉത്തരവാദിത്തം ഉമ്മൻ ചാണ്ടിയുടെ ചുമലിൽ മാത്രം കെട്ടിവയ്ക്കാൻ ആവില്ലെന്നാണ് വാദം. തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ രമേശ് ചെന്നിത്തല ഇത്തരമൊരു പരാമർശം നടത്തരുതായിരുന്നു എന്നും ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മൂന്ന് ലക്ഷം പിന്‍വാതില്‍ നിയമനങ്ങള്‍ നടന്നിട്ടുണ്ട് എന്നും രമേശ് ചെന്നിത്തല ആരോപിക്കുന്നുണ്ട്. ഇഷ്ടക്കാരേയും പാര്‍ട്ടി ബന്ധുക്കളേയും ജോലികളില്‍ തിരുകിക്കയറ്റുകയാണ് എന്നും അദ്ദേഹം ആരോപിച്ചു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി മാത്രമേ താത്കാലിക നിയമനങ്ങള്‍ നടത്തൂ എന്നും അദ്ദേഹം പറയുന്നുണ്ട്.

ഇടത് സര്‍ക്കാരിനെതിരെ നിയമന വിവാദങ്ങളുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നതിനിടെ ആയിരുന്നു ഇത്തരമൊരു പരാമര്‍ശം. ഏറ്റവും അധികം പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തിയ ഖ്യാതി പിണറായി വിജയന്‍ സര്‍ക്കാരിന് ആണെന്ന് അദ്ദേഹം ആക്ഷേപിക്കുന്നുണ്ട്. യുഡിഎഫ് അധികാരത്തില്‍ എത്തുകയാണെങ്കില്‍, ഇത്തരത്തിലുള്ള പിന്‍വാതില്‍ നിയമനങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറയുന്നുണ്ട്. ഇതിനായി ഒരു സമഗ്ര നിയമ നിര്‍മാണം നടത്തുമെന്നും അദ്ദേഹം ഉറപ്പ് നല്‍കുന്നുണ്ട്. അതിന്റെ കരട് തയ്യാറാക്കിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

Top