കാസര്‍കോട് ജില്ലക്കാരെ അപമാനിച്ചിട്ടില്ല- ചെന്നിത്തല

തിരുവനന്തപുരം: ചാലക്കുടി ഡി.വൈ.എസ്.പിയെ സ്ഥലം മാറ്റിയ സംഭവത്തിൽ കാസര്‍കോട് ജില്ലക്കാരെ അപമാനിച്ചിട്ടില്ലെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. തൻെറ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യത്തിൽ വിശദീകരണം നൽകിയത്. കാസര്‍കോട് ജില്ലക്കാരെ അപമാനിച്ചുവെന്ന മട്ടില്‍ സോഷ്യല്‍ മീഡിയയില്‍ വന്ന അഭിപ്രായ പ്രകടനങ്ങള്‍ വേദനാജനകമാണ്. നിലവില്‍ അവിടെ മാത്രമെ ഒഴിവുണ്ടായിരുന്നുള്ളു എന്നത് കൊണ്ടാണ് ആരോപണ വിധേയനായ ഡി.വൈ.എസ്.പിയെ അങ്ങോട്ട് സ്ഥലം മാറ്റിയതെന്ന് അദ്ദേഹം വ്യക്തമാക്കി.പാലിയേക്കര ടോള്‍പ്ളസക്കു വേണ്ടി വാദിക്കുന്ന ഡിവൈ .എസ് .പിയുടെ വീഡിയോയും വാര്‍ത്തയും ആദ്യം പുറത്തുവിട്ടത് ഡൈലി ഇന്ത്യന്‍ ഹെറാള്‍ഡ് ആയിരുന്നു.

പാലിയേക്കര ടോള്‍ ഒഴിവാക്കാന്‍ സമാന്തര പാത ഉപയോഗിച്ചവരോട് മോശമായി പെരുമാറിയതിന് ഡിവൈ.എസ്.പി കെ.കെ. രവീന്ദ്രനെ കാസര്‍കോട്ടേക്ക് സ്ഥലം മാറ്റി ശിക്ഷണ നടപടി സ്വീകരിച്ചു എന്നറിയിച്ച് ആഭ്യന്തര മന്ത്രി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. മൊബൈല്‍ ആപ്ളിക്കേഷന്‍ വഴി വന്ന പരാതിയെ തുടര്‍ന്നാണ് നടപടിയെന്നും പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ട് ലഭിക്കുന്നതിനനുസരിച്ച് കൂടുതല്‍ നടപടി ആലോചിക്കുമെന്നും അദ്ദേഹം അറിയിച്ചു. തെറ്റ് ചെയ്യുന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനുള്ള ജില്ല മാത്രമായി കാസർഗോഡിനെ ഭരണകൂടങ്ങൾ കാണുന്നു എന്ന തരത്തിലായി പ്രചാരണം. മന്ത്രിയുടെ ഫേസ്ബുക്ക് പേജിൻെറ കമൻറ് ബോക്സിൽ കാസർഗോഡ് ജില്ലയെ അപമാനിച്ചെന്ന തരത്തിൽ അഭിപ്രായങ്ങൾ വളരെയധികം വന്നിരുന്നു. ഇതിനെത്തുടർന്നാണ് മന്ത്രി ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആഭ്യന്തര മന്ത്രിയുടെ ഫേസ്ബുക്ക്  പോസ്റ്റിൻെറ പൂർണരൂപം
കാറില്‍ യാത്ര ചെയ്തിരുന്ന കുടുംബത്തോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ചാലക്കുടി ഡി.വൈ.എസ്.പിയായിരുന്ന കെ.കെ രവീന്ദ്രനെ കാസര്‍കോടേക്ക് സ്ഥലം മാറ്റിയതുമായി ബന്ധപ്പെട്ട് കാസര്‍കോട് ജില്ലക്കാരെ അപമാനിച്ചുവെന്ന മട്ടില്‍ സോഷ്യല്‍ മീഡിയയില്‍ വന്ന അഭിപ്രായ പ്രകടനങ്ങള്‍ വേദനാജനകമാണ്. നിലവില്‍ അവിടെ മാത്രമെ ഒഴിവുണ്ടായിരുന്നുള്ളു എന്നത് കൊണ്ടാണ് ആരോപണ വിധേയനായ ഡി വൈ എസ് പിയെ അങ്ങോട്ട് സ്ഥലം മാറ്റിയത്. ലോ ആന്റ് ഓര്‍ഡറിലേക്കല്ല, സ്‌പെഷ്യല്‍ യൂണിറ്റിലേക്കാണ് സ്ഥലം മാറ്റിയിട്ടുള്ളത്. എന്റെ മൊബൈല്‍ ആപ്‌ളിക്കേഷനില്‍ ഡി വൈ എസ് പിയെക്കുറിച്ച് പരാതി ലഭിച്ചയുടനെ തന്നെ നടപടിയെടുത്തു. അങ്ങിനെ ചെയ്തില്ലായിരുന്നെങ്കില്‍ നടപടിയെടുത്തില്ല എന്ന ആക്ഷേപമായിരിക്കും എനിക്കെതിരെ ഉയരുക. ഇത്തരത്തില്‍ ചെറിയ കാര്യങ്ങള്‍ ഊതിപ്പെരുപ്പിച്ച് സോഷ്യല്‍ മീഡിയയില്‍ കാര്യങ്ങളെ സമീപിക്കുന്ന രീതി ഒട്ടും ആശാസ്യമല്ല.

കാസര്‍കോട് ജില്ലയുടെ വികസന കാര്യങ്ങളുമായി ബന്ധപ്പെട്ട് ഏറ്റവുമധികം താല്‍പര്യമെടുത്ത വ്യക്തികൂടിയാണ് ഞാന്‍. കെ.പി.സി.സി പ്രസിഡന്റായിരിക്കെ ജില്ലയുടെ പിന്നോക്കാവസ്ഥ പരിഹരിക്കണമെന്നാവിശ്യപ്പെട്ട് മതസൗഹാര്‍ദ്ധം ഊട്ടിയുറപ്പിക്കാനുമായി നാല് ദിവസം ജില്ലയിലുടനീളം സ്‌നേഹ സന്ദേശ യാത്ര നടത്തി ജനങ്ങളില്‍ നിന്ന് ലഭിച്ച നിവേദനങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലയുടെ വികസനകാര്യങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മുന്‍ചീഫ് സെക്രട്ടറി പ്രഭാകരനെ ഏകാംഗ കമ്മീഷനായി നിയോഗിക്കുകയും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 200 കോടിരൂപയോളം അനുവദിക്കുകയും ചെയ്തു. ജില്ലയുടെ ക്രമസമാധാനം ഭദ്രമായി സൂക്ഷിക്കുന്നതില്‍ അടിയന്തിര നടപടികള്‍ കൈക്കൊള്ളാനും, അക്രമസംഭവങ്ങളെതുടര്‍ന്ന് എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തി സമാധാന ചര്‍ച്ച നടത്താനും മുന്‍കൈ എടുക്കുകയും ചെയ്തിരുന്നു. ഇതാണ് സംഭവത്തിലെ യഥാര്‍ത്ഥ വസ്തുതയെന്നിരിക്കെ ഈ വിഷയത്തെ സോഷ്യല്‍മീഡിയയിലൂടെ വളച്ചൊടിച്ച് അവതരിപ്പിക്കുന്നത് ശരിയല്ല. കൂറച്ച് കൂടി ക്രിയാത്മകമായി, വസ്തുതകള്‍ മനസിലാക്കി പ്രതികരിക്കണമെന്നാണ് എന്റെ അഭ്യര്‍ത്ഥന.

Top