ഏറെ കഷ്ടപ്പെട്ട് വീട്ടിനകത്തുകടന്നിട്ട് പ്രതീക്ഷിച്ചത് കിട്ടിയില്ല; പ്രകോപിതനായ മോഷ്ടാവ് കിടപ്പുമുറിക്ക് തീയിട്ട ശേഷം മടങ്ങി…  

 

 

അറളായി: ഏറെ പ്രതീക്ഷയോടെയാണ് മോഷ്ടാക്കള്‍ ഓരോ വീട്ടിലും കയറുന്നത്. വിലപിടിപ്പുള്ളത് കൈക്കലാക്കി എത്രയും പെട്ടെന്ന് കടന്ന് കളയാനാകണേയെന്നായിരിക്കും ഇവരുടെ ചിന്ത. എന്നാല്‍ കഷ്ടപ്പെട്ട് പൂട്ട് പൊളിച്ച് വീടിനകത്ത് കയറിയിട്ട് ഒന്നും കിട്ടിയില്ലെങ്കിലോ?  ദേഷ്യത്തില്‍ ചിലപ്പോള്‍ അവിടെയുള്ള സാധനങ്ങള്‍ നശിപ്പിച്ചെന്നിരിക്കും. ഇതാണ് കഴിഞ്ഞ ദിവസം കാസര്‍ഗോഡ് അറളായിയില്‍ നടന്നത്. അറളായിയിലെ സിവില്‍ എഞ്ചിനീയര്‍ വത്സരാജിന്റെ വീട്ടിലാണ് തിങ്കളാഴ്ച രാത്രി കള്ളന്‍ കയറിയത്. എന്നാല്‍ വീട്ടിനകത്തുനിന്നും ഒന്നും കിട്ടാത്ത മോഷ്ടാവ് കിടപ്പുമുറിക്ക് തീയിട്ട ശേഷം തിരിച്ചുപോയി. പൂട്ടിയിട്ട വീടിന്റെ അടുക്കള ഭാഗത്ത് ഗ്രില്‍സിന്റെ പൂട്ട് കമ്പിപാര കൊണ്ട് കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്ത് കടന്നത്. വീട്ടില്‍ നിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. കിടപ്പുമുറിയിലെ കട്ടിലും ബെഡും ഫര്‍ണിച്ചറുകളും കത്തി ചാമ്പലായിട്ടുണ്ട്.  മറ്റൊരു കിടപ്പുമുറിക്കകത്തും തീയിട്ടിരുന്നെങ്കിലും ഒന്നും കത്തി നശിച്ചിട്ടില്ല. രാത്രി വീട് പൂട്ടി എഞ്ചിനീയര്‍ വത്സരാജ് പെരിയയിലുള്ള തറവാട് വീട്ടിലേക്കും ഭാര്യ സ്വപ്ന വത്സരാജിന്റെ സഹോദരി ഡോ. മിനിയുടെ വീട്ടിലേക്കും പോയതായിരുന്നു.  ചൊവ്വാഴ്ച രാവിലെ അയല്‍വാസികള്‍ വീട്ടില്‍ നിന്നും പുക ഉയരുന്നത് കൊണ്ട് ജനല്‍ തുറന്ന് നോക്കിയപ്പോഴാണ് കിടപ്പുമുറി കത്തുന്നത് കണ്ടത്. ഉടന്‍ തന്നെ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. വീട്ടുകാരുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ്  എസ് ഐ എ സന്തോഷ്‌കുമാര്‍, എസ് ഐ വിജയന്‍ എന്നിവര്‍ സ്ഥലത്തെത്തി. പ്രതിക്ഷിച്ചത്ര വിലപിടിപ്പുള്ള വസ്തുക്കള്‍ ഒന്നും ലഭിക്കാത്തതിന്റെ ദേഷ്യത്തില്‍ കള്ളന്‍ കിടപ്പുമറിക്കു തീയിട്ടതായിരിക്കുമെന്ന് പൊലീസിന്റെ നിഗമനം.

Top