ഗാസ സിറ്റി: ഗസ്സയിൽ വീണ്ടും യുദ്ധസമാനമായ സാഹചര്യം. ഗാസയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് വീണ്ടും ഇസ്രയേലിന്റെ രൂക്ഷമായ ആക്രമണം. ഇസ്രയേല്‍ ഇന്നലെ നടത്തിയ വ്യോമാക്രമണങ്ങളില്‍ മാത്രം 52 പലസ്തീനികള്‍ കൊല്ലപ്പെട്ടു. നുസൈറത്തിലെ അഭയാര്‍ത്ഥി ക്യാംപായി പ്രവര്‍ത്തിക്കുന്ന സ്‌കൂളിലാണ് ഇസ്രയേല്‍ ബോംബ് ആക്രമണം നടത്തിയത്. ഇസ്രയേല്‍ സൈന്യത്തിനുനേരെ ഹമാസിന്റെ ആക്രമണമുണ്ടായെന്നും രണ്ട് സൈനികര്‍ കൊല്ലപ്പെട്ടുവെന്നും ആരോപിച്ചാണ് ഇസ്രയേലിന്റെ ആക്രമണം.
റോക്കറ്റ് ഗ്രനേഡുകളും ഉപയോഗിച്ച് ഹമാസ് ആക്രമണം നടത്തിയെന്നും ഇസ്രയേൽ. ഇന്ന് നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 52 പേരാണ്. കരാർ ലംഘിച്ചുള്ള കനത്ത ആക്രമണം, വെടിനിർത്തൽ ആരംഭിച്ച് ഒമ്പത് ദിവസത്തിന് ശേഷമാണ്.
ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന് ആരോപിച്ച് ഹമാസിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഇസ്രയേല്‍ പ്രതിരോധ സേനയ്ക്ക് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നിര്‍ദേശം നല്‍കിയിരുന്നു. ഇസ്രയേല്‍ നിയന്ത്രിത മേഖലയില്‍ ഹമാസ് വെടിവയ്പ്പ് നടത്തിയെന്ന് ആരോപിച്ച് ഇസ്രയേല്‍ റഫയുള്‍പ്പെടെ ഗാസയിലെ നിരവധി മേഖലകളില്‍ ആക്രമണം നടത്തി.
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഗസ്സയിലേക്കുള്ള മാനുഷിക സഹായം എത്തുന്നത് നിർത്തിയെന്നും ഗസ്സയിൽ യുദ്ധം “പൂർണ്ണ ശക്തിയോടെ” പുനരാരംഭിക്കണമെന്ന് പ്രതിരോധ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ കൂട്ടിച്ചേർത്തു. ആക്രമണം കടുക്കുന്ന സാഹചര്യത്തിൽ അടിയന്തര യോഗം വിളിച്ചിരിക്കുകയാണ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസിൻ്റെ ആക്രമണത്തിന് ശക്തമായ മറുപടി നൽകണമെന്നാണ് നെതന്യാഹുവിന്റെ പ്രതികരണം. അതിനിടെ വെടിനിർത്തൽ കരാറിലെ തുടർ ചർച്ചകൾക്കായി ഹമാസ് സംഘം കെയ്‌റോയിൽ എത്തി.
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ടാണ് ഇസ്രയേലിന്റെ ആക്രമണം. ഇസ്രയേലും ഹമാസും തമ്മിലുളള വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിനുശേഷം മാത്രം ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഗാസയില്‍ 97 പേര്‍ കൊല്ലപ്പെടുകയും 230 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതോടെ ഗാസയിലെ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാവി സംബന്ധിച്ച് ആശങ്ക ഉയരുകയാണ്.










