‘വിശന്നിട്ടാണ് സാറെ അമ്പലത്തില്‍ നിന്ന് പൈസ എടുത്തത്’; കാണിക്ക വഞ്ചിയില്‍ നിന്ന് 20 രൂപ എടുത്തയാളെ 500 രൂപ നല്‍കി തിരിച്ചയച്ച് പൊലീസ്

മൂന്നു നാലു ദിവസത്തെ വിശപ്പടക്കാന്‍ കയ്യില്‍  കാശ് ഇല്ലാഞ്ഞപ്പോഴാണ് അയാള്‍ ക്ഷേത്രത്തിലെ കാണിക്കയിടുന്ന ഉരുളിയില്‍ നിന്ന് 20 രൂപ എടുത്തത്. കഷ്ടകാലമെന്നു പറയട്ടേ ഉരുളിയില്‍ നിന്ന് 20 രൂപാ നോട്ട് എടുക്കുന്നത് ക്ഷേത്രത്തിലുള്ളവര്‍ കണ്ടു. ദൈവത്തിന്റെ കരുണ ചില മനുഷ്യര്‍ക്ക് ഉണ്ടാവണമെന്നില്ലല്ലോ. ഉടന്‍ തന്നെ സ്ഥലത്ത് പൊലീസെത്തി. അയാളെ കസ്റ്റഡിയില്‍ എടുത്തു. വിശപ്പിന്റെ വിളികൊണ്ടാണെന്ന് കരഞ്ഞുപറഞ്ഞപ്പോള്‍ തൊടുപുഴ പൊലീസ് സ്റ്റേഷനിലെ ചില ദൈവങ്ങളുടെ മനസ്സലിഞ്ഞു. അവര്‍ കൈയ്യിലുണ്ടായിരുന്ന 500 രൂപ കൊടുത്തിട്ട് പൊയ്‌ക്കൊള്ളാന്‍ പറഞ്ഞു. ഞായറാഴ്ച പുലര്‍ച്ചെ 5.30 ന് തൊടുപുഴയിലെ പ്രശസ്തമായ ക്ഷേത്രത്തിലായിരുന്നു സംഭവം. രാവിലെ ക്ഷേത്രത്തില്‍ തൊഴാന്‍ എത്തിയപ്പോഴാണ് ഇയാള്‍ ഉരുളിയില്‍ നിന്ന് പണം എടുത്തത്. ഇതു കണ്ട ക്ഷേത്രം ഭാരവാഹികള്‍ ഉടന്‍തന്നെ പൊലീസിനെ അറിയിക്കുകയും, അവരെത്തി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകമായിരുന്നു. ദിവസങ്ങള്‍ക്കുമുമ്പ് തൊടുപുഴയില്‍ സെക്യൂരിറ്റി ജോലിക്കെത്തിയതായിരുന്നു മോനിപ്പള്ളി സ്വദേശിയായ ഈ യുവാവ്. എന്നാല്‍ പറഞ്ഞുവച്ചിരുന്ന ജോലി കിട്ടാതായപ്പോള്‍ ഗത്യന്തരമില്ലാതായി. മോനിപ്പള്ളി പൊലീസ് സ്റ്റേഷനില്‍ യുവാവിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ നല്ലനടപ്പുകാരനാണെന്ന് മനസ്സിലായതിനെ തുടര്‍ന്നാണ് വിശപ്പമാറ്റാന്‍ 500 രൂപ തൊടുപുഴ പൊലീസ് നല്‍കിയത്.

Top