അഭിഭാഷക പ്രമുഖനെ കുടുക്കിയത് ഷാഹുല്‍ ഹമീദിനെ വിളിച്ച ഫോണ്‍കോള്‍; ഡിവൈഎസ്പിയുടെ കാര്‍ക്കശ്യം മനസ്സിലാക്കാനും അഡ്വ.ഉദയഭാനുവിന് കഴിഞ്ഞില്ല

തൃശ്ശൂര്‍: റിയല്‍ എസ്റ്റേറ്റ് ഇടപാടില്‍ നഷ്ടപ്പെട്ട പണം തിരിച്ചു പിടിക്കാന്‍ നടത്തിയ ഗുണ്ടായിസമാണ് രാജീവിന്റെ കൊലയില്‍ കലാശിച്ചത്. ഈ കൊലപാതകത്തില്‍ അഡ്വക്കേറ്റ് ഉദയഭാനുവിനെ കുടുക്കിയത് ഡിവൈഎസ്പി ഷാഹുല്‍ ഹമീദിന്റെ അതിശക്തമായ ഇടപെടലാണ്. റിയല്‍ എസ്റ്റേറ്റ് പ്രശ്‌നത്തില്‍ ഡിവൈഎസ്പിയെ ഇടനിലക്കാരനാക്കാന്‍ ശ്രമിച്ചതാണ് അഡ്വക്കേറ്റ് ഉദയഭാനുവിന് കുരുക്കായത്. സിബിഐയില്‍ നിന്ന് തിരിച്ചെത്തിയ ഷാഹുല്‍ ഹമീദ് കാര്‍ക്കശ്യക്കാരനാണെന്ന് ഉദയഭാനുവിന് അറിവില്ലായിരുന്നു. മറ്റേത് പൊലീസ് ഉദ്യോഗസ്ഥരനേയും പോലെ ഷാഹുല്‍ ഹമീദിനെ കണ്ടതാണ് വില്ലനായത്. രാജീവിന്റെ കൈയില്‍ നിന്ന് ചില രേഖകള്‍ ഒപ്പിട്ടുവാങ്ങാന്‍ സഹായിക്കണമെന്നായിരുന്നു ഷാഹുല്‍ ഹമീദിന് ആദ്യമെത്തിയ ഫോണ്‍ കോള്‍. എന്നാല്‍ അത് തന്റെ പണിയല്ലെന്ന് ഡിവൈഎസ്പി വ്യക്തമാക്കി. അതിന് ശേഷം ഒരിക്കല്‍ കൂടി ഷാഹുല്‍ ഹമീദിന് വിളിയെത്തി. രാജീവിനെ അപകടത്തില്‍പ്പെടുത്തിയ ശേഷമായിരുന്നു അത്. ഈ ഫോണ്‍ റെക്കോഡ് ചെയ്യപ്പെട്ടു. ഇതാണ് ഉദയഭാനുവിന് വിനയാകുന്നത്.

രാജീവിനെ പിടിച്ചു കൊണ്ടു പോയപ്പോള്‍ കൈയബദ്ധം പറ്റിയെന്നായിരുന്നു ഈ സംഭാഷണത്തില്‍ ഉദയഭാനും ഷാഹുല്‍ ഹമീദിനെ അറിയിച്ചത്. അതായത് രാജീവിന്റെ തട്ടിക്കൊണ്ടു പോകലില്‍ തനിക്ക് പങ്കുണ്ടെന്ന് ഉദയഭാനുവിന്റെ സമ്മതം കൂടിയായി അത്. ചാലക്കുടി പൊലീസ് ലിമിറ്റിലായിരുന്നു ഇത് നടന്നത്. അതുകൊണ്ട് തന്നെ ഷാഹുല്‍ ഹമീദായിരുന്നു അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥനും. എന്നാല്‍ തനിക്ക് കിട്ടിയ ഫോണ്‍ സംഭാഷണത്തിന്റെ തെളിവിന്റെ കരുത്ത് അദ്ദേഹം തിരിച്ചറിഞ്ഞു. ഫോണ്‍ വിളിയുടെ വിശദാംശങ്ങള്‍ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. ഇതോടെ അന്വേഷണ ചുമതയില്‍ നിന്ന് ഷാഹുല്‍ ഹമീദ് ഔദ്യോഗികമായി മാറി നിന്നു. പകരം സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയെ ചുമതല ഏല്‍പ്പിച്ചു. അതിന് ശേഷം ഉദയഭാനുവിന്റേയും ചക്കര ജോണിയുടേയും ഫോണ്‍ സംഭാഷണങ്ങള്‍ പൊലീസ് അരിച്ചു പെറുക്കി. അതില്‍ നിന്ന് ഞെട്ടിക്കുന്ന വിവരം തിരിച്ചറിഞ്ഞു. ചാലക്കുടിയുടെ ചുമതലയിലുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായി നിരന്തരം ഫോണ്‍ വിളികള്‍ നടന്നിരുന്നു. ഈ ഉദ്യോഗസ്ഥനെ അന്വേഷണ ചുമതലയില്‍ നിന്ന് പൂര്‍ണ്ണമായും മാറ്റുകയും ചെയ്തു. ഇതിന് ശേഷമാണ് ഉദയഭാനുവിനെതിരായ തെളിവെടുപ്പിലേക്ക് പൊലീസ് കടന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിപിഎമ്മുമായി ഏറെ അടുപ്പമുള്ള അഭിഭാഷകനാണ് ഉദയഭാനുവെന്നായിരുന്നു പൊതുവേയുള്ള വിലയിരുത്തല്‍. ജിഷ്ണു പ്രണോയ് കേസിലെ പ്രത്യേക പ്രോസിക്യൂട്ടര്‍. അതുകൊണ്ട് തന്നെ ഉദയഭാനുവിനെതിരെ നീങ്ങാന്‍ അന്വേഷണ സംഘം സര്‍ക്കാരിന്റെ അനുമതിയും തേടി. തെളിവുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യാനായിരുന്നു മുഖ്യമന്ത്രിയില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശം. ഷാഹുല്‍ ഹമീദുമായുള്ള ഉദയഭാനുവിന്റെ ഫോണ്‍ സംഭാഷണം മാത്രം മതി തെളിവായെന്ന നിഗമനത്തില്‍ ഡിജിപി ലോക്നാഥ് ബെഹ്റയുമെത്തി. ഇതോടെയാണ് ഉദയഭാനുവിനെ ഏഴാം പ്രതിയാക്കാന്‍ പൊലീസ് തീരുമാനിച്ചത്. അപ്പോഴും ഉദയഭാനുവിനെ അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതി അനുമതിക്കുമോ എന്ന സംശയം പൊലീസിനുണ്ടായിരുന്നു. ഇതിനിടെയാണ് നാടകീയ നീക്കവുമായി രാജീവിന്റെ കുടുംബമെത്തിയത്. ജസ്റ്റീസ് ഉബൈദിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റീസിന് പരാതി നല്‍കി. ഇത് മുന്‍കൂട്ടി കണ്ട് കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റീസ് ഉബൈദ് പിന്മാറി. കോടതി വിധി ഉദയഭാനുവിന് എതിരാവുകയും ചെയ്തു.

ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനു പിന്നാലെ അദ്ദേഹത്തിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തുകയും ചെയ്തു. ഉദയഭാനുവിനെ കസ്റ്റഡിയില്‍ എടുക്കാന്‍ അദ്ദേഹത്തിന്റെ തൃപ്പൂണിത്തുറയിലെ വീട്ടിലും കൊച്ചിയിലെ ഓഫീസിലും പരിശോധന നടത്തിയ പൊലീസ് ആളെ കണ്ടെത്താല്‍ കഴിയാതെ വന്നതോടെ മടങ്ങി. ജാമ്യാപേക്ഷ തള്ളുമെന്ന് സൂചനയുള്ളതിനാല്‍ ഉദയഭാനു നേരത്തെ സ്ഥലംവിട്ടിരുന്നു. ജാമ്യാപേക്ഷ തള്ളിയാല്‍ ഉടന്‍ അറസ്റ്റു ചെയ്യാന്‍ പൊലീസ് ഇന്നലെ തന്നെ നീക്കം ആരംഭിച്ചിരുന്നു. തൃശൂരില്‍ നിന്നുള്ള പൊലീസ് സംഘമാണ് വിധി വന്നതിനു പിന്നാലെ പരിശോധനയ്ക്ക് അറസ്റ്റിന് എത്തിയത്. അതിനിടെ, ഉദയഭാനു കോടതിയില്‍ കീഴടങ്ങാന്‍ ശ്രമം നടത്തുന്നുണ്ട്. ജാമ്യത്തിനായി ഉദയഭാനു സുപ്രീം കോടതിയെ സമീപിച്ചേക്കുമെന്നും സൂചനയുണ്ട്. രാജീവ് വധക്കേസില്‍ ഉദയഭാനുവിന്റെ കസ്റ്റഡി അനിവാര്യമാണെന്നും ആരും നീതിപീഠത്തിന് അതീതരല്ലെന്നും ഏത് ഉന്നതനു നിയമത്തിനു മുന്നില്‍ ഒരുപോലെയാണെന്നും രാവിലെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

അന്വേഷണ സംഘത്തിനു മുമ്പാകെ കീഴടങ്ങാമെന്നും അതിനു സാവകാശം അനുവദിക്കണമെന്നുമുള്ള ഉദയഭാനുവിന്റെ ആവശ്യം തള്ളിക്കൊണ്ടാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്. ഉദയഭാനുവിന്റെ കസ്റ്റഡി തടഞ്ഞ മറ്റൊരു ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് തെറ്റാണെന്നും ജസ്റ്റീസ് കെ. ഹരിപ്രസാദിന്റെ ബെഞ്ച് വിധിച്ചിരുന്നു. ശരിയായ അന്വേഷണത്തെ തടഞ്ഞുകൊണ്ടുള്ള ഒരുതരത്തിലുള്ള ഉത്തരവും കോടതികളില്‍ നിന്ന് വരാന്‍ പാടില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷകളില്‍ കണ്ണടച്ചുള്ള ഉത്തരവുകളും പാടില്ല. അന്വേഷണ സംഘത്തെ തടസ്സപ്പെടുത്തിയതായിരുന്നു ഇടക്കാല ഉത്തരവെന്നും കോടതി പറഞ്ഞിരുന്നു. ഇത് ഉദയഭാനുവിന് ഇരട്ട തിരിച്ചടിയായി. ഉദയഭാനുവിന്റെ ഭൂമിയിടപാടുകളില്‍ രാജീവും ഭാഗമായിരുന്നുവെന്നും ഇതേ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് രാജീവിനെ ഉദയഭാനു ക്വട്ടേഷന്‍ നല്‍കി വധിക്കുകയായിരുന്നുവെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

കേസിലെ അഞ്ചാം പ്രതി ചക്കര ജോണിയുമായുള്ള ഫോണ്‍ വിളിയുടെ രേഖകള്‍ ഉദയഭാനുവിന് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് വ്യക്തമാക്കുന്നുവെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നു. കൊലപാതകം നടന്ന ദിവസം ഉച്ച തിരിഞ്ഞ് പ്രതികളും ഉദയഭാനുവും ആലപ്പുഴയിലെ ഒരു മൊബൈല്‍ ടവറിന് കീഴിലുണ്ടായിരുന്നുവെന്നും കണ്ടെത്തിയിരുന്നു. ഭൂമി ഇടപാടുകാരന്‍ അങ്കമാലി നായത്തോട് വീരന്‍പറമ്പില്‍ രാജീവിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടത്തിയതു കൊച്ചിയിലെ സ്വകാര്യ അപ്പാര്‍ട്മെന്റില്‍. സ്ഥിരതാമസക്കാരില്ലാത്ത ഈ അപ്പാര്‍ട്മെന്റില്‍ കേസിലെ മുഖ്യപ്രതി ചക്കര ജോണി കൊലയ്ക്കു മുന്‍പുള്ള ഒരു മാസത്തിനിടെ നാലു തവണ എത്തിയതിന്റെ തെളിവു പൊലീസിനു ലഭിച്ചു.

സ്വന്തം മൊബൈല്‍ ഫോണ്‍ അങ്കമാലിയിലെ വീട്ടില്‍ ഉപേക്ഷിച്ചാണു ജോണി കൊച്ചിയിലെ അപ്പാര്‍ട്മെന്റില്‍ എത്തിയിരുന്നത്. ഇക്കാലയളവില്‍ 12 തവണ കൊച്ചിയില്‍ എത്തിയ ജോണി എന്തുകൊണ്ടാണു നാലുതവണ മാത്രം മൊബൈല്‍ ഫോണ്‍ ഇല്ലാതെ എത്തിയതെന്ന അന്വേഷണത്തിലാണു ഗൂഢാലോചനയെ കുറിച്ചുള്ള സൂചന പുറത്തുവരുന്നത്. ഈ നാലു തവണയും ജോണിയുടെ മൊബൈല്‍ നമ്പര്‍ അങ്കമാലി സ്വകാര്യ ബസ് സ്റ്റാന്‍ഡ് ടവര്‍ ലൊക്കേഷനില്‍ നിശ്ചലമായ അവസ്ഥയിലായിരുന്നു. പുറത്തുനിന്നുള്ള വിളികള്‍ക്കൊന്നും ഈ സമയം ആരും മറുപടി പറഞ്ഞിട്ടില്ല. രാജീവിനെ തട്ടിക്കൊണ്ടുപോകാനും കൊലപ്പെടുത്താനുള്ള തീരുമാനം ആരുടേതാണെന്ന കാര്യത്തില്‍ പൊലീസിന് ഇപ്പോഴും വ്യക്തതയില്ല.

അപ്പാര്‍ട്മെന്റില്‍ ജോണി എത്തുമ്പോള്‍ ആരെല്ലാമാണ് അവിടെയുണ്ടായിരുന്നതെന്ന അന്വേഷണം പൂര്‍ത്തിയാവുന്നതോടെ ഗൂഢാലോചനയിലെ പങ്കാളികളുടെ വിവരങ്ങള്‍ ലഭിക്കും. ഇതിനും ഉദയഭാനുവിന്റെ അറസ്റ്റോടെ മറുപടി ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്.

Top