കുത്തിയവര്‍ കുടുങ്ങി..!! ശിവരഞ്ജിത്തും നസീമും പിടിയില്‍; രണ്ടുപേരുടേയും കയ്യില്‍ കത്തിയുണ്ടായിരുന്നതായി മറ്റുള്ളവർ

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ അഖില്‍ചന്ദ്രനെ കുത്തിയ കേസിലെ ഒന്നുംരണ്ടും പ്രതികളായ ആര്‍. ശിവരഞ്ജിത്ത്, എ.എന്‍. നസീം എന്നിവരുള്‍പ്പെടെ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ശിവരഞ്ജിത്തിനെയും നസീമിനെയും ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ കേശവദാസപുരത്ത് നിന്നാണ് പിടികൂടിയത്.

മൂന്നാം പ്രതി അദ്വൈത്, ആറാം പ്രതി ആരോമല്‍, ഏഴാം പ്രതി ആദില്‍ എന്നിവരെ ഇന്നലെ വൈകിട്ട് കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്‍ വഴി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സി.ഐ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ പിടികൂടുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേരത്തേ ശിവരഞ്ജിത്തിന്റേയും നസീമിന്റേയും വീട്ടില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും സീലുകള്‍ പതിപ്പിക്കാത്ത യൂണിവേഴ്‌സിറ്റി പരീക്ഷ പേപ്പറുകളുടെ കെട്ടുകള്‍ കണ്ടെത്തിയിട്ടുണ്ട്. എഴുതിയതും എഴുതാത്തുമായ 16 ബുക്ക്‌ലെറ്റുകളും ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടറുടെ സീലും വീട്ടില്‍നിന്ന് കണ്ടെടുത്തു. പ്രതികള്‍ക്കായി ഇന്നലെ അര്‍ദ്ധരാത്രി പൊലീസ് യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലും സ്റ്റുഡന്റ്‌സ് സെന്ററിലും നടത്തിയ പരിശോധനയില്‍ മാരകായുധങ്ങള്‍ കണ്ടെടുത്തു.

അതിനിടെ, പ്രതിപ്പട്ടികയിലില്ലാത്ത എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ഇജാബിനെ നേമത്തെ വീട്ടില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ടാലറിയാവുന്ന മുപ്പതോളം പേര്‍ക്കെതിരെ കേസെടുത്തതില്‍ ഉള്‍പ്പെട്ടയാളാണ് ഇജാബ്. സംഭവം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നെങ്കിലും കുത്തിയത് ആരാണെന്ന് തനിക്കറിയില്ലെന്നാണ് ഇജാബിന്റെ മൊഴി. ശിവരഞ്ജിത്തിന്റെയും നസീമിന്റെയും കയ്യില്‍ കത്തിയുണ്ടായിരുന്നെന്നും ഇജാബ് പറഞ്ഞു. ഇയാളെ റിമാന്‍ഡ് ചെയ്തു.

പിടിയിലായ മറ്റുള്ളവരെ ഇന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.അതേസമയം കുത്തേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന അഖിലിന്റെ മൊഴിയെടുക്കാന്‍ ഇന്നലെയും പൊലീസിനു കഴിഞ്ഞില്ല. ഉച്ചയ്ക്ക് 12 മണിയോടെ കന്റോണ്‍മെന്റ് സി.ഐ അനില്‍കുമാറും സംഘവും ആശുപത്രിയില്‍ എത്തിയെങ്കിലും അഖിലിന്റെ ആരോഗ്യനില തൃപ്തികരമല്ലാത്തതിനാല്‍ മൊഴിയെടുക്കാന്‍ ഡോക്ടര്‍മാര്‍ അനുവദിച്ചില്ല. രണ്ടു ദിവസത്തിനകം മൊഴിയെടുക്കാനാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

Top