വാക്സിൻ എടുക്കാത്ത അദ്ധ്യാപകർ: പേരു വിവരങ്ങൾ പുറത്തു വിടാത്തതിന് പിന്നിൽ രാഷ്ട്രീയ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ കോവിഡ് വാക്‌സീൻ എടുക്കാത്ത അദ്ധ്യാപകരുടെയും അദ്ധ്യാപകേതര ജീവനക്കാരുടെയും പേരു വിവരങ്ങൾ സർക്കാർ പുറത്തു വിടാത്തതിന് പിന്നിൽ രാഷ്ട്രീയ തീരുമാനം. പേര് പുറത്തു പറയണമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയുടെ നിലപാടെങ്കിലും സിപിഎം ഇതിന് എതിർപ്പറിയിച്ചു. മന്ത്രിസഭയിലെ പ്രമുഖനും ഈ നീക്കം തിരിച്ചടിയാകുമെന്ന് നിലപാട് എടുത്തു.

അയ്യായിരം പേരാണ് വാക്‌സിൻ എടു്കകാനുള്ളതെന്ന് ശിവൻകുട്ടി നേരത്തെ പറഞ്ഞിരുന്നു. ഇവർക്കെതിരെ നടപടി എടുക്കുമെന്നും അറിയിച്ചു. അതിന് ശേഷമാണ് പേര് പുറത്തു വിടുമെന്ന് അറിയിച്ചത്. എന്നാൽ പേര് വിട്ടാൽ ഒരു പ്രത്യേക വിഭാഗം സർക്കാരിന് എതിരാകും. അദ്ധ്യാപകർക്കെതിരെ നടപടി എടുക്കുന്നതും പലവിധ ചർച്ചയാകുമെന്ന് വിലയിരുത്തലെത്തി. ഇതോടെ പേരും നടപടിയും വേണ്ടെന്ന് വച്ചു. എത്ര പേരുണ്ടെന്ന് അറിയിക്കാൻ ശിവൻകുട്ടിക്ക് അനുമതി നൽകി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അങ്ങനെയാണ് വാക്‌സിൻ എടുക്കാത്തവരുടെ എണ്ണം 1707 ആണെന്നു മന്ത്രി വി.ശിവൻകുട്ടി അറിയിച്ചത്. ഇതിൽ 1495 പേർ അദ്ധ്യാപകരും 212 പേർ അനധ്യാപകരുമാണ്. എൽപി, യുപി, ഹൈസ്‌കൂൾ വിഭാഗത്തിൽ 1066 അദ്ധ്യാപകരും 189 അനധ്യാപകരും വാക്‌സീൻ എടുത്തിട്ടില്ല. ഹയർസെക്കൻഡറിയിൽ 200 അദ്ധ്യാപകരും 23 അനധ്യാപകരുമാണ് വാക്‌സീൻ എടുക്കാനുള്ളത്. നേരത്തെ പറഞ്ഞ അയ്യായിരം പെട്ടെന്ന് രണ്ടായിരത്തിൽ താഴെയുമായി. നടപടിയും ഒഴിവാക്കി.

വാക്‌സിൻ എടുക്കാത്ത അദ്ധ്യാപകരെ സർവ്വീസിൽ നിന്ന് പുറത്താക്കുമെന്ന് പോലും ആദ്യ ഘട്ടത്തിൽ വിലയിരുത്തലുണ്ടായി. കടുത്ത നിലപാട് എടുക്കുമെന്ന് മന്ത്രിയും പരസ്യമായി പറഞ്ഞു. എന്നാൽ ഇത്തരം ചർച്ചകളിൽ ഒരു വിഭാഗം അതൃപ്തരായി. അതുകൊണ്ടാണ് നടപടിയുടെ സ്വാഭാവം ആർ ടി പി സി ആർ സർട്ടിഫിക്കറ്റിലേക്ക് മാറിയത്. സസ്‌പെൻഷനും ശമ്പളം കട്ടും വേണ്ടെന്ന് വച്ചു. ഇതോടെ മതപരമായ വിശ്വാസം കാരണം വാക്‌സിൻ എടുക്കാത്തവർക്കും കടുത്ത നടപടിയിൽ നിന്ന് ഒഴിവാകാനായി.

വാക്‌സീൻ എടുക്കാത്ത അദ്ധ്യാപകർക്കും ജീവനക്കാർക്കും ആഴ്ച തോറും ആർടിപിസിആർ പരിശോധന നിർബന്ധമാക്കി. രോഗങ്ങൾ, അലർജി തുടങ്ങിയ പ്രശ്‌നങ്ങൾ കാരണം വാക്‌സീൻ എടുക്കാത്തവർ ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. വൊക്കേഷനൽ ഹയർസെക്കൻഡറിയിൽ അനധ്യാപകരെല്ലാം വാക്‌സീൻ എടുത്തവരാണ്; എന്നാൽ, 229 അദ്ധ്യാപകർ വാക്‌സീൻ എടുത്തിട്ടില്ല.

എൽപി, യുപി, ഹൈസ്‌കൂൾ വിഭാഗങ്ങളിൽ വാക്‌സീൻ എടുക്കാത്ത അദ്ധ്യാപകരുടെയും അനധ്യാപകരുടെയും എണ്ണം ജില്ല തിരിച്ച്: മലപ്പുറം 201, കോഴിക്കോട് 151, തൃശൂർ 124, തിരുവനന്തപുരം 110, എറണാകുളം 106, കൊല്ലം 90, കണ്ണൂർ 90, ആലപ്പുഴ 89, കോട്ടയം 74, പാലക്കാട് 61, പത്തനംതിട്ട 51, ഇടുക്കി 43, കാസർകോട് 36, വയനാട് 29.

Top