ഐസ്‌ക്രീം കേസ്; പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് വേണ്ടിയാണ് കോടതിയില്‍ പോയതെന്ന് വിഎസ്

article

തിരുവനന്തപുരം: ഐസ്‌ക്രീം കേസില്‍ സര്‍ക്കാര്‍ നിലപാട് ചോദ്യം ചെയ്ത് വിഎസ് അച്യുതാനന്ദന്‍ രംഗത്ത്. സര്‍ക്കാരിന്റെ നിലപാട് ദൗര്‍ഭാഗ്യകരമാണെന്നാണ് വിഎസ് പറഞ്ഞത്. പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് വേണ്ടിയാണ് താന്‍ കോടതിയില്‍ പോയതെന്നും വിഎസ് പറഞ്ഞു.

തന്റെ ഹര്‍ജി രാഷ്ട്രീയ പ്രേരിതമാണെന്ന് കോടതി വിലയിരുത്തേണ്ടിയിരുന്നില്ലെന്നും വിഎസ് പ്രതികരിച്ചു. വിഎസ് അച്യുതാനന്ദന്‍ കേസിനെ രാഷ്ട്രീയമായി കാണുന്നുവെന്നാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വ.കെ.കെ വേണുഗോപാല്‍ കോടതിയില്‍ അറിയിച്ചിരുന്നത്. അദ്ദേഹത്തിന് രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നും ഹര്‍ജി തള്ളിക്കളയണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിഎസിന്റെ ഹര്‍ജി രാഷ്ട്രീയ പ്രേരിതമാണെന്നും കോടതി രാഷ്ട്രീയപോരിന് വേദിയാക്കരുതെന്നും സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍, ജസ്റ്റിസുമാരായ എ.എം.കാന്‍വില്‍ക്കര്‍, ഡി.വൈ.ചന്ദ്രചൂഡ് എന്നിവര്‍ അടങ്ങുന്ന ബെഞ്ച് ആണ് വിഎസിന്റെ ഹര്‍ജി പരിഗണിച്ചത്.

റൗഫ് നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ വിന്‍സെന്റ് എം.പോളിന്റെ നേതൃത്വത്തില്‍ ഉള്ള പ്രത്യേക സംഘം ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറി കേസ് അന്വേഷിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറിച്ചതിന് വേണ്ടത്ര തെളിവുകള്‍ ഇല്ലെന്നായിരുന്നു വിന്‍സെന്റ് എം പോളിന്റെ കണ്ടെത്തല്‍. എന്നാല്‍ ആരോപണ വിധേയരില്‍ ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ന്യായാധിപന്മാരും, മുന്‍ ഡി.ജി.പി ജേക്കബ് പുന്നൂസും, മുന്‍ അഡ്വക്കേറ്റ് ജനറല്‍ എം.കെ.ദാമോദരനും ഉള്‍പ്പടെ ഉള്ള പ്രമുഖര്‍ ഉണ്ടെന്നും അതിനാല്‍ കേസ് സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണം എന്നുമാണ് വിഎസ് ആവശ്യപ്പെട്ടത്.

Top