ഹൈദരാബാദ് : കാമുകനെ സ്വന്തമാക്കാൻ ഭർത്താവിനെ യുവതി കൊന്നു. എന്നാൽ അതിനായി തിരഞ്ഞെടുത്ത വഴികള്‍ സിനിമ കഥകളെ പോലും അമ്പരപ്പിക്കുന്നത്. തെലുങ്കാന സ്വദേശിനിയായ സ്വാതി റെഡ്ഡി എന്ന യുവതിയാണ് വിചിത്രമായ വഴി സ്വീകരിച്ച് ഇരു വീട്ടുകാരെയും കബളിപ്പിച്ചത്.
തെലുങ്കാനയിലെ നഗരകുര്‍ണ്ണല സ്വദേശികളായ സുധാകറിന്റെയും സ്വാതിയുടെയും വിവാഹം നടന്നിട്ട് ഏറെ വര്‍ഷങ്ങളായി. ഇവര്‍ക്ക് രണ്ട് മക്കളുമുണ്ട്. ഇതിനിടയിലാണ് രാജേഷ് എന്ന യുവാവുമായി സ്വാതി പ്രണയത്തിലാവുന്നത്. ഒരുമിച്ച് ജീവിക്കുവാനായി അവസാനം ഇരുവരും ചേര്‍ന്ന് സുധാകറിനെ കൊലപ്പെടുത്തി. തുടര്‍ന്ന് ഒഴിഞ്ഞ കാട്ടില്‍ കൊണ്ട് പോയി ഇരുവരു ചേര്‍ന്ന് സുധാകറിന്റെ മൃതദേഹം കത്തിച്ചു.
ഇതിന് ശേഷം രാജേഷിന്റെ മുഖം തിരിച്ചറിയാന്‍ പറ്റാത്ത വിധം ആസിഡ് ഒഴിച്ച് വികൃതമാക്കി. തുടര്‍ന്ന് രാജേഷിനെ സുധാകര്‍ എന്ന പേരില്‍ യുവതി ബന്ധുക്കള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. സുധാകറിനെ ഹൈദരാബാദ് നഗരത്തില്‍ കൂടി രാത്രി സഞ്ചരിക്കവെ ഒരു കൂട്ടം അക്രമകാരികള്‍ വന്ന് ഉപദ്രവിച്ച് ഈ വിധം ആക്കിയതാണെന്നാണ് ഇരുവരും വീട്ടുകാരോട് പറഞ്ഞത്.
ഇത് കേട്ട് സുധാകറിന്റെ വീട്ടുകാര്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് യുവാവിന്റെ മുഖം വീണ്ടെടുക്കാന്‍ ശ്രമം ആരംഭിച്ചു. എന്നാല്‍ സര്‍ജറി കഴിഞ്ഞതിന് ശേഷം ദിവസങ്ങള്‍ കഴിയും തോറും രാജേഷിന്റെ പെരുമാറ്റങ്ങളില്‍ സുധാകറിന്റെ അമ്മയ്ക്ക് ചില സംശയങ്ങള്‍ ഉടലെടുക്കാന്‍ തുടങ്ങി. അമ്മ ഈ കാര്യം വീട്ടിലെ മറ്റുള്ളവരോടും പറഞ്ഞു. സുധാകറിന്റെ ആധാര്‍ കാര്‍ഡിലെ ഫിംഗര്‍ പ്രിന്റ് ഒത്തു നോക്കിയപ്പോള്‍ തന്നെ ഇരുവരും പറയുന്നത് കള്ളമാണെന്ന് മനസ്സിലായി. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിലാണ് ഇവരുടെ കള്ളി വെളിച്ചത്തായത്. സമാനമായ കഥയുള്ള ഒരു തെലുങ്ക് സിനിമയില്‍ നിന്നാണ് തങ്ങള്‍ക്ക് ഈ ആശയം ലഭിച്ചതെന്ന് ഇരുവരും പൊലീസിന് മൊഴി നല്‍കി.