അര്‍ദ്ധ സഹോദരനുമായി ചേര്‍ന്ന് യുവാവ് ഭാര്യയെ കൊലപ്പെടുത്തി; പൊലീസിനെ കബളിപ്പിക്കാന്‍ നാടകവും  

ബഡേമര്‍ :വീട്ടില്‍ വഴക്ക് പതിവായതിനെ തുടര്‍ന്ന് ഭാര്യയെ യുവാവ് അര്‍ദ്ധ സഹോദരനുമായി ചേര്‍ന്ന് കൊലപ്പെടുത്തി. ശേഷം മൃതദേഹം പൊട്രോളൊഴിച്ച് കത്തിച്ചു. രാജസ്ഥാനിലെ ബഡേമര്‍ ജില്ലയിലാണ് ഈ ഞെട്ടിപ്പിക്കുന്ന കൊലപാതകം അരങ്ങേറിയത്. ഗുജറാത്തിലെ ഹിമ്മത്ത് നഗര്‍ സ്വദേശിനിയായ ജൂഹിയാണ് ഭര്‍ത്താവിന്റെ കൈകളാല്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടത്. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് ബഡേമര്‍ സ്വദേശിയായ ഭരത് സോണിയുമായി യുവതിയുടെ വിവാഹം നടക്കുന്നത്. എന്നാല്‍ ദാമ്പത്യത്തിലെ സ്വരചേര്‍ച്ചയില്ലായ്മ കാരണം വീട്ടില്‍ എന്നും വഴക്ക് പതിവായിരുന്നു. ഭരതിന്റെ അര്‍ദ്ധ സഹോദരനായ ഹന്‍സ്‌രാജ വഴിയാണ് ജൂഹിയുമായുള്ള ഇയാളുടെ വിവാഹം നടക്കുന്നത്. വീട്ടില്‍ എന്നും വഴക്കാണെന്ന കാര്യം ഭരത് ഹന്‍സരാജിനോട് പറഞ്ഞു. ഇരുവരും ചേര്‍ന്ന് യുവതിയെ കൊലപ്പെടുത്തുവാന്‍ തീരുമാനിച്ചു. ഇത് പ്രകാരം ജനുവരി 3ാം തീയതി രാത്രി ജൂഹിയേയും കൂട്ടി ഇരുവരും കാറില്‍ ടൂറ് പോവുകയാണെന്ന വ്യാജേന പുറത്തേക്കിറങ്ങി. ആളൊഴിഞ്ഞ ഒരു ഗ്രാമപ്രദേശത്ത് വെച്ച് യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി, ഇതിന് ശേഷം മൃതദേഹം പെട്രോള്‍ ഒഴിച്ച് കത്തിച്ചു. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഭരത് പൊലീസ് സ്റ്റേഷനില്‍ ചെന്ന് തന്റെ ഭാര്യയെ കാണാനില്ലെന്ന് പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ കൊല നടന്ന് പിറ്റേ ദിവസം തന്നെ കത്തിക്കരിഞ്ഞ മൃതദേഹം പൊലീസിന് ലഭിച്ചിരുന്നു. ഈ സംശയങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഭരതും കൂട്ടാളിയും പിടിയിലാവുന്നത്. കൊല നടന്ന ദിവസം ഭരത് ബുദ്ധി പൂര്‍വം തന്റെ മൊബൈല്‍ ഫോണ്‍ വീട്ടില്‍ വെച്ചിട്ടായിരുന്നു പുറത്തിറങ്ങിയിരുന്നത്. എന്നാല്‍ ഹന്‍സ്‌രാജ് മൊബൈല്‍ കയ്യില്‍ കരുതിയിരുന്നു. ഇതും കേസന്വേഷണത്തില്‍ നിര്‍ണ്ണായകമായി.

Top