ഭാര്യയെ വിഷം കൊടുത്തു കൊന്നു; പുറത്തിറങ്ങി; ഇപ്പോള്‍ പീഡനക്കേസില്‍ അറസ്റ്റില്‍

കൊലപാതകക്കേസിലെ പ്രതി പീഡനക്കേസില്‍ വീണ്ടും പോലീസിന്റെ പിടിയിലായി. ഭാര്യയെ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് വീണ്ടും പോലീസിന്റെ വലയിലായത്. തൃശൂര്‍ ജില്ലയിലെ ഒല്ലൂരിലാമ് സംഭവം നടന്നത്. നടത്തറ പോലൂക്കര സ്വദേശിയായ ചുക്കത്തുവീട്ടില്‍ രത്‌നകുമാറിനെയാണ് (47) ഒല്ലൂര്‍ സിഐയും സംഘവും പിടികൂടിയത്. രാത്രിയില്‍ തന്റെ വീടിനു മുന്നിലെ വഴിയിലൂടെ പോയ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെയാണ് രത്‌നകുമാര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. വീടിന്റെ മുന്‍വശത്തു വച്ച് പെണ്‍കുട്ടിയെ കടന്നുപിടിച്ച ഇയാള്‍ വീട്ടിലേക്ക് പിടിച്ചു വലിച്ചുകൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഇയാളെ പിടിച്ചു പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. 2008ലാണ് ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ രത്‌നകുമാറിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇയാള്‍ക്കു ജില്ലാ സെഷന്‍സ് കോടതി ജീവപര്യന്തം ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. ജില്ലാ സെഷന്‍സ് കോടകി വിധിക്കെതിരേ ഹൈക്കോടതിയെ സമീപിച്ച രത്‌നകുമാര്‍ അപ്പീല്‍ വഴി ശിക്ഷ ഏഴു വര്‍ഷമാക്കി ഇളവു ചെയ്ത് പുറത്തിറങ്ങുകയായിരുന്നു. വേറെയും ചില കേസുകള്‍ രത്‌നകുമാറിന്റെ പേരിലുണ്ടെന്നാണ് പോലീസ് പറയുന്നത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനു പോക്‌സോ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ റിമാന്‍ഡ് ചെയ്തു.

Top