ന്യുഡൽഹി: ദാദാസാഹിബ് ഫാൽക്കെ അവാർഡിന് തിരഞ്ഞെടുക്കപ്പെട്ട മലയാള നടൻ മോഹൻലാലിനെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിനന്ദിച്ചു. ഇന്ത്യൻ സിനിമയ്ക്ക് ശ്രീ മോഹൻലാൽ നൽകിയ വിലമതിക്കാനാവാത്ത സംഭാവനകൾക്കുള്ള ഒരു ബഹുമതിയാണ് ഈ അവാർഡെന്ന് സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു. ചലച്ചിത്രനിർമ്മാണത്തിന്റെ നിലവാരം പുതിയ തലത്തിലേക്ക് ഉയർത്തി. ഈ ബഹുമതി കലാകാരന്മാർക്ക് പ്രചോദനത്തിന്റെ പാത തുറക്കുകയും കേരളത്തിലെ ചലച്ചിത്ര സമൂഹത്തെ കൂടുതൽ നവീകരിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യട്ടെ എന്ന് ആഭ്യന്തര മന്ത്രി ആശംസിച്ചു.
അതേസമയം ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം സ്വന്തമാക്കിയ നടൻ മോഹൻലാലിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് രാജ്യം നൽകുന്ന പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ച പ്രിയ മോഹൻലാലിന് അഭിനന്ദനങ്ങൾ നേരുന്നു. മലയാള ചലച്ചിത്ര മേഖലയ്ക്ക് മാത്രമല്ല, നാടിനാകെ അഭിമാനം പകരുന്ന നേട്ടമാണിത്. അനുപമമായ ആ കലാജീവിതത്തിന് അർഹിക്കുന്ന അംഗീകാരമാണ് ലഭിച്ചിരിക്കുന്നത്. അഭിവാദ്യങ്ങൾ” – മുഖ്യമന്ത്രി അഭിനന്ദിച്ചു.
ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം സ്വന്തമാക്കിയ നടന്‍ മോഹന്‍ലാലിനെ അഭിനന്ദിച്ച് മമ്മൂട്ടി. നേട്ടത്തിന് മോഹന്‍ലാല്‍ അര്‍ഹനെന്നും അഭിമാനവും സന്തോഷവുമുണ്ടെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ മമ്മൂട്ടി വ്യക്തമാക്കുന്നു.
ഒരു സപ്രവര്‍ത്തകന്‍ എന്നതിലുപരി എനിക്ക് സഹോദരനാണ് എനിക്ക് ലാല്‍. പതിറ്റാണ്ടുകളായി അത്ഭുതകരമായ സിനിമായാത്രയില്‍ ഏര്‍പ്പെട്ടിരിക്കുന്ന കലാകാരന്‍. ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ഒരു നടന് മാത്രമല്ല, സിനിമയില്‍ ജീവിക്കുകയും അത് ജീവവായുവാക്കുകയും ചെയ്ത ഒരു യഥാര്‍ഥ കലാകാരന് ഉള്ളതാണ്. നിങ്ങളെ കുറിച്ച് സന്തോഷവും അഭിമാനനവും. നീ ഈ കിരീടം അര്‍ഹിക്കുന്നു – മമ്മൂട്ടി കുറിച്ചു.
മലയാളത്തില്‍ നിന്നും ആദ്യമായാണ് ഒരു അഭിനേതാവിന് ദാദ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിക്കുന്നത്. നടന്‍ നിര്‍മ്മാതാവ് സംവിധായകന്‍ എന്നീ നിലകളിലെല്ലാം മോഹന്‍ലാല്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. എല്ലാവര്‍ക്കും നന്ദി എന്ന് മോഹന്‍ ലാല്‍ പ്രതികരിച്ചു.
സ്വര്‍ണ്ണ കമലം,പതക്കം, ഷാള്‍, 10 ലക്ഷം രൂപ എന്നിവ അടങ്ങുന്നതാണ് പുരസ്‌കാരം. 2004 ല്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് ദാദാസാഹെബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചിരുന്നു വര്‍ഷങ്ങള്‍ക്കുശേഷം മോഹന്‍ലാലിലൂടെ പുരസ്‌കാരം ഒരിക്കല്‍ കൂടി കേരളത്തിലേക്ക് എത്തുകയാണ്.











