ബെംഗളൂരു: കർണ്ണാടകയിൽ കോൺഗ്രസ് ജെഡിഎസ് സഖ്യ സർക്കാരിനെ താഴെയിറക്കാനായി നടന്ന കളികൾക്ക് പിന്നിൽ ബിജെപി നേശീയ അധ്യക്ഷൻ അമിത് ഷാ തന്നെയെന്ന് വെളിപ്പെടുത്തുന്ന ശബ്ദരേഖ പുറത്തായി. ബിജെപി നേതാവും മുഖ്യമന്ത്രിയുമായ യദ്യൂരപ്പ തന്നെ ഇത് വെളിവാക്കുന്ന ശബ്ദരേഖയാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്.
ബി.ജെ.പി സർക്കാർ 100 ദിവസം പൂർത്തിയാക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ ഓഡിയോ ക്ലിപ് പുറത്തായിരിക്കുന്നത്. ശബ്ദരേഖയുടെ ആധികാരികത തള്ളിക്കളയാത്ത യെദിയൂരപ്പ പാർട്ടിയുടെ താല്‍പര്യങ്ങൾ പ്രവർത്തകരുമായി സംസാരിച്ചതാണെന്നാണ് പ്രതികരിച്ചത്. ഒരു മണ്ഡലത്തിലെ പ്രവർത്തകരെ മാത്രമാണ് അഭിസംബോധന ചെയ്തതെന്നു പറഞ്ഞു. അതേസമയം, ഇത് പുതിയ തെളിവാണെന്നും സുപ്രീകോടതിയെ സമീപിക്കുമെന്നുമാണ് കോൺഗ്രസ് പറയുന്നത്.
യെദ്യൂരപ്പ പറയുന്നത് ഇങ്ങനെയാണ്: ‘കുമാരസ്വാമി സർക്കാരിന് ഭൂരിപക്ഷം തെളിയിക്കേണ്ട സാഹചര്യം വിമത എം.എൽ.എമാർ മുംബയിലെ നക്ഷത്ര ഹോട്ടലിലായിരുന്നത് നിങ്ങൾക്കറിയാമല്ലോ. ഇതിന്റെ ആസൂത്രണം അമിത് ഷായ്ക്കായിരുന്നു. ഞാനല്ല ഇതെല്ലാം ചെയ്തത്. അവർ നമ്മളെ സഹായിച്ചു. സുപ്രീംകോടതി വരെ പോയി. നമ്മളെല്ലാം അവരുടെ കൂടെ നിൽക്കണം’.
വിവമതരുടെ സഹായം നേടിയതിനെ എതിർത്ത പാർട്ടി പ്രവർത്തകരെ കുറ്റപ്പെടുത്തുന്ന തരത്തിലാണ് തുടർന്നുള്ള സംസാരം. ‘നിങ്ങളിൽ നിന്ന് ഇങ്ങനെയൊന്നും പ്രതീക്ഷിച്ചില്ല. വീണ്ടും മുഖ്യമന്ത്രി ആകാൻ എനിക്ക് താത്പര്യമില്ല. മൂന്നോ, നാലോ തവണ ഞാൻ മുഖ്യമന്ത്രിയായതാണ്. എന്നെ വിശ്വസിച്ചാണ് അവർ കൂടെ നിന്നത്. അവർക്ക് രണ്ട് മാസത്തോളം കുടുംബത്തെ പോലും കാണാൻ കഴിഞ്ഞിരുന്നില്ല. ഒരു കുറ്റം ചെയ്തപോലെയാണ് എനിക്ക് ഇപ്പോൾ തോന്നുന്നത് ” – ശബ്ദരേഖയിൽ പറയുന്നു.










