പറവൂരിൽ സതീശന് ജയസാധ്യതയില്ല; നേമത്തിന് പകരം പറവൂര്‍, വി ഡി സതീശനും ബിജെപിയും തമ്മില്‍ ഡീല്‍.വോട്ട് കച്ചവടം ആരോപിച്ച് വി. ശിവൻകുട്ടി

തിരുവനന്തപുരം : നേമത്ത് മത്സരിക്കാനില്ലെന്ന് പ്രതിപക്ഷ നേതാവ് പറയുന്നത് ബിജെപി ഡീലിന്റെ ഭാഗമെന്ന് മന്ത്രി വി ശിവൻകുട്ടി. വി.ഡി. സതീശനും മന്ത്രി വി. ശിവൻകുട്ടിയും തമ്മിലുള്ള വാക്പോര് മുറുകുകയാണ് . പറവൂർ നിയമസഭാ മണ്ഡലത്തിൽ സതീശന്റെ വിജയസാധ്യത മങ്ങിയെന്നും അവിടെ ജയിക്കാൻ ബിജെപിയുമായി കോൺഗ്രസ് രഹസ്യധാരണ ഉണ്ടാക്കിയിട്ടുണ്ടെന്നും വി. ശിവൻകുട്ടി ആരോപിച്ചു.

പ്രതിപക്ഷ നേതാവും ബിജെപിയും തമ്മില്‍ രാഷ്ട്രീയ ധാരണയുണ്ടെന്നാണ് പുതിയ ആക്ഷേപം. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് വി ശിവന്‍കുട്ടി ബിജെപി ഡീലുമായി ബന്ധപ്പെട്ട ആരോപണം ഉന്നയിക്കുന്നത്. നേമം മണ്ഡലത്തില്‍ മത്സരിക്കാനില്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്താവന കേവലമൊരു വ്യക്തിഗത തീരുമാനമല്ല. അത് ബിജെപിയുമായി ഉണ്ടാക്കിയ കൃത്യമായ രാഷ്ട്രീയ കച്ചവടത്തിന്റെ ഭാഗമാണെന്നാണ് ശിവന്‍കുട്ടി പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പറവൂരിലെ ജനങ്ങൾ കോൺഗ്രസിന് എതിരാണെന്നും ഒറ്റയ്ക്ക് ജയിക്കാൻ സതീശന് കഴിയില്ലെന്നും മന്ത്രി പറഞ്ഞു. നേമത്തും പറവൂരിലും കോൺഗ്രസും ബിജെപിയും തമ്മിൽ വോട്ട് കച്ചവടത്തിന് ധാരണയായിട്ടുണ്ട്. ഇതിന് പ്രത്യേകിച്ച് തെളിവുകളുടെ ആവശ്യമില്ലെന്നും മുൻപും ഇത്തരം ‘ഡീലുകൾ’ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അത്തരം ഒത്തുതീർപ്പുകൾ കാരണം താൻ തിരഞ്ഞെടുപ്പുകളിൽ തോൽക്കുകയും ജയിക്കുകയും ചെയ്തിട്ടുണ്ടെന്ന് സ്വന്തം അനുഭവം ചൂണ്ടിക്കാട്ടി ശിവൻകുട്ടി പറഞ്ഞു.

തന്റെ അഞ്ച് പതിറ്റാണ്ടുകാലത്തെ രാഷ്ട്രീയ ജീവിതം സംഘപരിവാറിനെതിരെ പോരാടിയുള്ളതാണെന്ന് മന്ത്രി വ്യക്തമാക്കി. എന്നിട്ടും തന്നെ ‘സംഘി കുട്ടി’ എന്ന് വിളിച്ച വി.ഡി. സതീശന്റെ നടപടി പരിഹാസ്യമാണ്. ലോകത്തുള്ള സകലരെയും പരിഹസിക്കുന്ന ശൈലിയാണ് സതീശന്റേതെന്നും തന്നെ അല്ലാതെ മറ്റാരെയും അംഗീകരിക്കാത്ത മനോഭാവമാണ് അദ്ദേഹത്തിനെന്നും ശിവൻകുട്ടി കുറ്റപ്പെടുത്തി.

സംസ്ഥാന ബജറ്റ് അവതരിപ്പിച്ചപ്പോൾ സതീശൻ അസ്വസ്ഥനായെന്നും പ്രതിപക്ഷ നേതാവ് എന്ന നിലയിൽ അദ്ദേഹം പരാജയമാണെന്നും മന്ത്രി ആരോപിച്ചു. യുഡിഎഫിനെതിരെ കാമ്പയിൻ നടത്തുന്നത് രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമാണ്. താൻ സോണിയ ഗാന്ധിയെ അപമാനിച്ചിട്ടില്ലെന്നും കോൺഗ്രസിനുള്ളിലുള്ളവർ തന്നെയാണ് അവരെ ആക്ഷേപിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

നേമത്ത് ബിജെപിയെ സഹായിക്കുക, പകരം പറവൂരില്‍ ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസിന് ഉറപ്പാക്കുക. ഇതാണ് ഈ ‘ഡീലിന്റെ’ അടിസ്ഥാനം എന്നും വി ശിവന്‍കുട്ടി പറയുന്നു. വിഡി സതീശന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഒത്തുകളി പുറത്തുവരുമ്പോള്‍ ഉണ്ടായ പരിഭ്രമമാണെന്നും ശിവന്‍കുട്ടി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തുന്നു.

ഭൂരിപക്ഷ വര്‍ഗീയതയെയും ന്യൂനപക്ഷ വര്‍ഗീയതയെയും ഒരേ സമയം താലോലിക്കുന്ന അപകടകരമായ രാഷ്ട്രീയമാണ് വി ഡി സതീശന്‍ കൈക്കൊള്ളുന്നത്. വര്‍ഗീയ ശക്തികളുമായി ചങ്ങാത്തം കൂടി വോട്ട് ബാങ്ക് ഉറപ്പിക്കാനുള്ള ഈ നീക്കം കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയും. രാഷ്ട്രീയ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാതെ വ്യക്തിപരമായ ആക്ഷേപങ്ങളിലേക്ക് ചര്‍ച്ചയെ താഴ്ത്തിക്കൊണ്ടുപോകാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത്. മന്ത്രിയുടെ ഓഫീസ് സ്റ്റാഫുകളെയും എകെജി സെന്ററിനെയും പഴിചാരി രക്ഷപെടാനുള്ള ശ്രമം സതീശന്റെ രാഷ്ട്രീയ പാപ്പരത്തമാണ് വ്യക്തമാക്കുന്നത് മന്ത്രി ആരോപിക്കുന്നു.

രാഷ്ട്രീയ നിലപാടുകളെ രാഷ്ട്രീയമായി നേരിടാന്‍ കെല്‍പ്പില്ലാത്തവരാണ് വിലകുറഞ്ഞ പ്രയോഗങ്ങളുമായി വരുന്നത്. ബിജെപിയുമായുള്ള വഴിവിട്ട ബന്ധം മറച്ചുവെക്കാന്‍ നടത്തുന്ന ഈ നാടകങ്ങള്‍ കേരളത്തിന്റെ മണ്ണില്‍ വിലപ്പോകില്ല. വികസനവും മതേതരത്വവും ചര്‍ച്ചയാകുമ്പോള്‍ കോണ്‍ഗ്രസിന്റെ ബിജെപി പ്രീണനം ജനമധ്യത്തില്‍ വിചാരണ ചെയ്യപ്പെടുക തന്നെ ചെയ്യുമെന്നും വി ശിവന്‍കുട്ടി പറയുന്നു.

വ്യാഴാഴ്ചയാണ് നേമത്ത് മത്സരിക്കാന്‍ പ്രതിപക്ഷ നേതാവിനെ വി ശിവന്‍കുട്ടി വെല്ലിവിളിച്ചത്. ഇതിന് പരിഹാസം നിറഞ്ഞ മറുപടിയായിരുന്നു മന്ത്രി വി ശിവന്‍കുട്ടി നല്‍കിയത്. മന്ത്രി ശിവന്‍കുട്ടി വലിയ ഒരാളാണ്. എനിക്ക് സംസ്‌കാരവും നിലവാരവും കുറവാണെന്നാണ് അദ്ദേഹം പറഞ്ഞത്. വളരെയധികം സംസ്‌കാരവും നിലവാരവും ഉള്ളയാളാണ് അദ്ദേഹം. എനിക്ക് അതില്‍ തര്‍ക്കമില്ല. നല്ല നിലവാരമുള്ള ആളാണ്. ഞാന്‍ ശിവന്‍കുട്ടിയേക്കാള്‍ നിലവാരം കുറഞ്ഞ ആളാണ്. അപ്പോള്‍ തര്‍ക്കമില്ലല്ലോ’ എന്നും വിഡി സതീശന്‍ പ്രതികരിച്ചിരുന്നു.

Top