തിരുവനന്തപുരം: തിരുവനന്തപുരത്ത് ജീവനൊടുക്കിയ ബിജെപി നഗരസഭ കൗണ്‍സിലര്‍ തിരുമല അനിലിന്റെ ആത്മഹത്യ കുറിപ്പ് പുറത്ത് . ബിജെപിയെ വെട്ടിലാക്കുന്ന തരത്തിലാണ് കുറിപ്പ്.അനില്‍ ജീവനൊടുക്കിയതില്‍ പൊലീസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ് ബിജെപി ചെയ്തത്. പൊലീസ് ഭീഷണിക്കൊടുവിലാണ് അനില്‍ ജീവനൊടുക്കിയതെന്നായിരുന്നു ബിജെപി ആരോപണം. എന്നാല്‍ പൊലീസിനെതിരെ യാതൊരു ആരോപണവും അനില്‍ ആത്മഹത്യകുറിപ്പില്‍ ഉന്നയിക്കുന്നില്ല. ബിജെപി പ്രവര്‍ത്തകരെയാണ് അനില്‍ നമ്മുടെ ആള്‍ക്കാരെന്ന് പറയുന്നത്.
നമ്മുടെ ആള്‍ക്കാരെ സഹായിച്ചു, താനോ ഭരണസമിതിയോ ഒരു ക്രമക്കേടും ഉണ്ടാക്കിയിട്ടില്ല. പണം നിക്ഷേപിച്ചവര്‍ ആവശ്യത്തിലധികം സമ്മര്‍ദ്ദം തന്നു. തിരിച്ചുപിടിക്കാന്‍ ധാരാളം തുകയുണ്ട്.’, എന്ന് കുറിപ്പില്‍ പറയുന്നു. വായ്പയെടുത്ത ആളുകള്‍ പല അവധി പറഞ്ഞ് തിരിച്ചടയ്ക്കാന്‍ കാലതാമസം ഉണ്ടാക്കിയെന്നും കുറിപ്പില്‍ പറയുന്നുണ്ട്.അനില്‍ നേതൃത്വം നല്‍കിയ സഹകരണ സംഘത്തില്‍ ഒരു പ്രശ്‌നവുമില്ലെന്ന ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ വാദത്തെ തള്ളുന്നതാണ് ആത്മഹത്യ കുറിപ്പ്. ഇന്നലെയാണ് രാജീവ് ചന്ദ്രശേഖര്‍ ഈ തരത്തില്‍ പ്രതികരിച്ചത്.
കടുത്ത സാമ്പത്തിക ബാധ്യതയാണ് അനിലിന്റെ മേല്‍ വന്നതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. സംഭവത്തില്‍ സഹപ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുത്തതിന് പിന്നാലെയാണ് പോലീസ് ഈ നിഗമനത്തിലെത്തിയത്. വിഷാദത്തിലായിരുന്നു അനിലെന്നും, ചില സന്ദര്‍ഭങ്ങളില്‍ ആത്മഹത്യയെക്കുറിച്ച് സൂചിപ്പിച്ചിരുന്നതായും അടുത്ത വൃത്തങ്ങള്‍ പോലീസിന് മൊഴി നല്‍കി. വലിയശാല ഫാം സൊസൈറ്റിയുടെ ഭാരവാഹിയായിരുന്ന അനിലിന് കോടികളുടെ ബാധ്യതയുണ്ടായിരുന്നുവെന്ന് ലഭ്യമായ ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കുന്നു. ബാങ്ക് നിക്ഷേപകര്‍ക്ക് നല്‍കാനുണ്ടായിരുന്ന ആറ് കോടി രൂപയുടെ ബാധ്യതയെക്കുറിച്ചും, 11 കോടി രൂപ വായ്പയെടുത്തത് തിരിച്ചുകിട്ടാനുണ്ടെന്നും അദ്ദേഹം കുറിപ്പില്‍ പരാമര്‍ശിച്ചിരുന്നു. താനും കുടുംബവും പണം ദുര്‍വിനിയോഗം ചെയ്തിട്ടില്ലെന്നും അദ്ദേഹം കുറിപ്പില്‍ എഴുതിയിരുന്നു.
തന്നെ സഹായിച്ചവരും പാര്‍ട്ടിക്കാര്‍ക്കും പണം നല്‍കിയിട്ടും അവര്‍ തിരിച്ചടയ്ക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് കൗണ്‍സിലര്‍ ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കുന്നു. ‘ഇപ്പോള്‍ ഒരു പ്രതിസന്ധി എല്ലാ സംഘത്തിലും ഉള്ളതുപോലെ ഉണ്ട്. ഇതുവരെയും എഫ്ഡി കൊടുക്കാനുള്ളവര്‍ക്കെല്ലാം കൊടുത്തു. നേരത്തെ പോലെ ചിട്ടിയോ ദിവസവരുമാനമോ ഇപ്പോള്‍ ഇല്ലാതായി. ആയതിനാല്‍ തന്നെ എഫ്ഡി ഇട്ടിട്ടുള്ള ആള്‍ക്കാര്‍ അവരുടെ പണത്തിന് കാലതാമസം വരാതെ ആവശ്യത്തിലധികം സമ്മര്‍ദം തരുന്നു’- ആത്മഹത്യയില്‍ പറയുന്നു.
നമുക്ക് തിരിച്ചുപിടിക്കാന്‍ ധാരാളം തുകയുണ്ട്. നമ്മുടെ ആള്‍ക്കാരെ സഹായിച്ചു. മറ്റ് നടപടികള്‍ക്ക് ഒന്നും പോകാതെ പല അവധി പറഞ്ഞ് തിരിച്ചടയയ്ക്കാന്‍ കാതതാമസം ഉണ്ടാക്കി. ഞാനോ ടി സംഘത്തിലെ ഭരണസമിതിയോ യാതൊരു ക്രമക്കേടും സംഘത്തില്‍ ഉണ്ടാക്കിയിട്ടില്ല. അതെല്ലാം അവിടുത്തെ രേഖകള്‍ പരിശോധിച്ചാല്‍ മനസിലാകാവുന്നതേ ഉള്ളൂ’- ആത്മഹത്യാക്കുറിപ്പില്‍ വിശദമാക്കുന്നു. പലതവണ ആവശ്യപ്പെട്ടിട്ടും പാര്‍ട്ടിക്കാരും പണം തിരിച്ചടച്ചില്ലെന്ന കുറിപ്പിലെ പരാമര്‍ശം ബിജെപിയെ പ്രതിരോധത്തിലാക്കും.
വലിയശാല ഫാം ടൂര്‍ കോര്‍പ്പറേറ്റീവ് സൊസൈറ്റിയിലെ സാമ്പത്തിക ഇടപാടുകളും പോലീസ് അന്വേഷണ പരിധിയിലാണ്. ആത്മഹത്യാപ്രേരണയുണ്ടായിട്ടുണ്ടെങ്കില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി പ്രതിപ്പട്ടിക തയ്യാറാക്കും. മരണത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് താന്‍ ആത്മഹത്യാമുനമ്പിലാണെന്ന് സഹപ്രര്‍ത്തകരോട് പറഞ്ഞ അനില്‍ ബിജെപി സംസ്ഥാന അധ്യക്ഷനെ കണ്ടെങ്കിലും അനുകൂല നിലപാടുണ്ടായില്ലെന്ന് സൂചനയുണ്ട്. കൗണ്‍സില്‍ യോഗം സംബന്ധിച്ച കാര്യങ്ങളാണ് സംസാരിച്ചതെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്റെ വിശദീകരണം. കൗണ്‍സിലര്‍മാര്‍, സഹപ്രവര്‍ത്തകര്‍, ജീവനക്കാര്‍ എന്നിവരില്‍നിന്ന് പോലീസ് മൊഴിയെടുപ്പ് ആരംഭിച്ചു.











