പദ്മജ വേണുഗോപാലിനെതിരെ രൂക്ഷ വിമർശനവുമായി കെ . വി . തോമസ് . തന്റെ പുസ്തകത്തിൽ കെ വി തോമസ് നടത്തിയിരിക്കുന്ന പല പരാമർശങ്ങളും തെറ്റാണെന്ന് ആരോപിച്ച പത്മജ. മുൻ മുഖ്യമന്ത്രി കെ . കരുണകാരനെ വിമർശിക്കാൻ അദ്ദേഹത്തിന് അർഹതയില്ലെന്നും പ്രതികരിച്ചു. കെ കരുണാകരനെ കുറിച്ച് പറയാൻ കെ വി തോമസ് പത്ത് ജന്മം ജനിക്കേണ്ടിവരുമെന്നും അവർ പറഞ്ഞു.
കേരളത്തിലെ ജനങ്ങൾ വിഡ്ഢികളല്ലെന്നും കെ വി തോമസ് എങ്ങനെ രാഷ്ട്രീയത്തിൽ ഉയർന്നുവന്നുവെന്ന് എല്ലാവർക്കും അറിയാമെന്നും പത്മജ ചൂണ്ടിക്കാട്ടി. കരുണാകരന്റെ അവസാനകാലത്ത് അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട വ്യക്തി സോണിയ ഗാന്ധി ആയിരുന്നുവെന്നും അവർ വ്യക്തമാക്കി. പാർട്ടിക്കുള്ളിലെ ചിലരുടെ സമീപനങ്ങൾ സഹിക്കാനാവാത്തതിനാലാണ് താൻ പാർട്ടി വിട്ടതെന്നും പത്മജ പറഞ്ഞു.
കെ വി തോമസ് ഇനി എന്തെങ്കിലും ആരോപണങ്ങൾ ഉന്നയിച്ചാൽ പഴയ രാഷ്ട്രീയ ചരിത്രങ്ങൾ തുറന്ന് പറയേണ്ടിവരുമെന്ന മുന്നറിയിപ്പും പത്മജ നൽകി. “കുമ്പളങ്ങിയിൽ നിന്ന് ചെങ്കോട്ടയിലേക്ക്” എന്ന തലക്കെട്ടിൽ അദ്ദേഹം എഴുതിയ കാര്യങ്ങൾക്കു പിന്നിലെ യാഥാർത്ഥ്യം എല്ലാവർക്കും അറിയാമെന്നും അവർ പറഞ്ഞു. താൻ ചാലക്കുടിയിൽ മത്സരിക്കണമെന്ന് അച്ഛനായ കരുണാകരൻ ആഗ്രഹിച്ചിരുന്നുവെങ്കിലും, താൻ തന്നെയാണ് അത് വേണ്ടെന്ന് വെച്ചതെന്നും പത്മജ വ്യക്തമാക്കി.
കെ മുരളീധരനെ കെപിസിസി പ്രസിഡന്റാക്കുന്നതിനെതിരെ എതിർപ്പ് ഉണ്ടായിരുന്നുവെന്ന കെ വി തോമസിന്റെ പരാമർശവും പത്മജ തള്ളി. അത്തരമൊരു സംഭവം നടന്നിട്ടില്ലെന്നും അവർ പറഞ്ഞു. കരുണാകരൻ ക്ഷീണിതനായ സമയത്ത് കെ വി തോമസ് നേരെ എ . കെ . ആന്റണിയുടെ അടുത്തേക്ക് പോയി അവിടേക്ക് വിവരങ്ങൾ കൈമാറുകയായിരുന്നുവെന്നും പത്മജ ആരോപിച്ചു. അങ്ങനെ പലപ്പോഴും ചതിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്നും അതിനാലാണ് തങ്ങൾ അകന്നതെന്നും അവർ കൂട്ടിച്ചേർത്തു.
പുസ്തകം വിറ്റഴിക്കാനായി എന്തും എഴുതുന്ന പ്രവണത അവസാനിപ്പിക്കണമെന്നും മരിച്ചുപോയ കരുണാകരനെ കുറ്റപ്പെടുത്തുന്നത് നന്ദിയില്ലായ്മയാണെന്നും പത്മജ വേണുഗോപാൽ വിമർശിച്ചു.










