ഒരു മാസത്തോളമായി ഫോണിലൂടെ തെറിവിളിയും ബലാത്സംഗഭീഷണിയും; അറുപതുകാരിയുടെ പരാതിയില്‍ ബിജെപി നേതാവിനെതിരെ പോലീസ് കേസെടുത്തു

ബിജെപി നേതാവ് ഒരുമാസമായി തെറിവിളിയും ബലാത്സംഗഭീഷണിയും നടത്തുന്നതായി കാണിച്ച് അറുപതുകാരി പോലീസില്‍ പരാതി നല്‍കി. പരാതിയില്‍ തൃശ്ശൂര്‍ സ്വദേശിയായ അഭിഭാഷകന്‍ കെ.വി.ഗുരൂവായൂരപ്പനെതിരെ നെയ്യാറ്റിന്‍കര പോലീസ് കേസെടുക്കുകയും ചെയ്തു. നെയ്യാറ്റിന്‍കര സ്വദേശിയായ സുകുമാരിയാണ് പരാതിക്കാരി. ഫോണ്‍കോളുകളിലൂടെ നിരന്തരം ഗുരുവായൂരപ്പന്‍ അസഭ്യം പറയുവെന്നാണ് പരാതി. മാര്‍ച്ച് മാസം അവസാനത്തോടെയാണ് ഇയാള്‍ ഫോണ്‍വിളി ആരംഭിച്ചത്. പിന്നെ പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടു. സംഭാഷം റെക്കോര്‍ഡ് ചെയ്തു സുകുമാരി പരാതിക്കൊപ്പം പോലീസില്‍ ഏല്‍പ്പിച്ചു. സ്ത്രീത്വത്തെ അപമാനിച്ചതിനും അസഭ്യം പറഞ്ഞതിനുമാണ് ഗുരുവായൂരപ്പനെതിരെ കേസെടുത്തത്. ഫോണ്‍വിളിക്ക് പിന്നിലെ കാരണവും പോലീസ് അന്വേഷിക്കുന്നുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ഗുരൂവായൂപ്പനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അളകപ്പനഗറില്‍ ബിജെപിയുടെ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ത്ഥിയായിരുന്നു ഇയാള്‍. തനിക്കെതിരെയുള്ള വ്യാജപ്രചരണമാണിതെന്നാണ് ഗുരൂവായൂരപ്പന്റെ പ്രതികരണം.

Top