ബിജെപി നേതാവ് അഡ്വ രൺജിത്ത് ശ്രീനിവാസൻ വധം; 15 പ്രതികളും കുറ്റക്കാർ.വിധി തിങ്കളാഴ്ച്ച

ആലപ്പുഴ: ബിജെപി നേതാവ് അഡ്വ രൺജിത്ത് ശ്രീനിവാസൻ വധത്തിൽ 15 പ്രതികളും കുറ്റക്കാർ. എട്ടുപേർക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്നും എല്ലാ പ്രതികളും ഗൂഡാലോചനയുടെ ഭാഗമാണെന്നും കോടതി കണ്ടെത്തി.മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി ജി ശ്രീദേവിയാണ് കേസില്‍ വിചാരണ നേരിട്ട 15 പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. 15 പ്രതികള്‍ക്കെതിരെ കൊലക്കുറ്റവും തെളിഞ്ഞു. ഒന്ന് മുതല്‍ എട്ടുവരെയുള്ള പ്രതികളാണ് കൊലനടത്തിയത്. ഒമ്പത് മുതല്‍ 12വരെയുള്ള പ്രതികള്‍ കൊലനടത്തിയവര്‍ക്ക് സഹായവുമായി വീടിന് പുറത്തുകാത്തുനിന്നുവെന്നും 13 മുതല്‍ 15വരെയുള്ള പ്രതികള്‍ ഗൂഡാലോചന നടത്തിയവരാണെന്നും തെളിഞ്ഞു. ഇന്ന് പ്രൊസിക്യൂഷൻ വാദം പൂർത്തിയായി. കുറ്റം തെളിഞ്ഞ സാഹചര്യത്തില്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രൊസിക്യൂഷന്‍ ആവശ്യപ്പെട്ടു. ശിക്ഷ സംബന്ധിച്ച് പ്രതിഭാഗത്തിന്‍റെ വാദം കൂടി തിങ്കളാഴ്ച കേട്ടശേഷം ശിക്ഷ വിധിക്കും.

156 സാക്ഷികളാണ് കേസിലുളളത്. ജില്ലയിലാകമാനം കനത്ത പൊലീസ് ജാഗ്രത ഏർപ്പെടുത്തിയിരുന്നു. വിധിപ്രസ്താവം നടത്തുന്ന മാവേലിക്കര കോടതിയിലും പരിസരത്തും നൂറിലധികം പൊലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചത്. വിധി പ്രസ്താവത്തിനായി പ്രതികളെ കോടതിയിലേക്ക് കൊണ്ടുവരുന്നതു മുതൽ കോടതി നടപടികൾ പൂർ‌ത്തിയാക്കി മടങ്ങുംവരെ ജാഗ്രത പാലിക്കാനാണ് നിർദേശം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒന്നാം പ്രതി നൈസാം, രണ്ടാം പ്രതി അജ്മൽ, മൂന്നാം പ്രതി അനൂപ്, നാലാം പ്രതി മുഹമ്മദ് അസ്ലം, അഞ്ചാം പ്രതി സലാം പൊന്നാട്, ആറാം പ്രതി അടിവാരം അബ്ദുൽ കലാം, ഏഴാം പ്രതി സഫറുദ്ദീൻ, എട്ടാം പ്രതി മൻഷാദ്, ഒമ്പതാം പ്രതി ജസീബ് രാജ, പത്താം പ്രതി നവാസ്, പതിനൊന്നാം പ്രതി ഷമീർ, 12-ാം പ്രതി നസീർ, സക്കീർ ഹുസൈൻ, ഷാജി പൂവത്തിങ്കൽ, ഷെർണാസ് അഷ്റഫ് എന്നിവരാണ് പ്രതികൾ. ശിക്ഷയിൽമേൽ പ്രോസിക്യൂഷൻ വാദം പുരോഗമിക്കുകയാണ്. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദം.

15 പ്രതികൾക്കും കൊലപാതക കുറ്റം ബാധകമാണ്. ഇവർ സംശയാസ്പദമായി കുറ്റവാളികൾ ആണെന്ന് തെളിയിക്കപ്പെട്ടു. ഒന്ന് മുതൽ എട്ട് വരെയുള്ള പ്രതികൾ നേരിട്ടു കൊലപാതകത്തിൽ പങ്കെടുത്തു. എട്ടു മുതൽ 12 വരെയുള്ളവർ വീടിന്റെ മുൻപിൽ നിന്നും സഹായിച്ചു. 13, 14, 15 പ്രതികൾ ഗൂഢാലോചന നടത്തിയെന്നും തെളിവ് നശിപ്പിച്ചെന്നും പ്രോസിക്യൂഷൻ അഭിഭാഷകൻ പ്രതാപ് ജി പടിക്കൽ പറഞ്ഞു.

ഒന്നു മുതൽ 15 വരെയുള്ള കുറ്റവാളികൾക്കും കൊലക്കുറ്റം തെളിഞ്ഞിട്ടുണ്ട്. കൊല്ലപ്പെട്ട ശ്രീനിവാസന്റെ ശരീരത്തിൽ 56 ഓളം മുറിവുകൾ ഉണ്ടായി. ശവസംസ്കാരം ചടങ്ങ് പോലും നടത്താൻ പറ്റാത്ത രീതിയിൽ ശരീരം വികൃതമായി. ജീവപര്യന്തം ലഭിക്കേണ്ട കേസ് ആണിത്. കൊല്ലപ്പെടേണ്ടവരുടെ ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയത് പ്രതിയുടെ മൊബൈൽ ഫോണിൽ നിന്ന് കണ്ടെത്തിയിരുന്നു. ഇത് നിർണായക തെളിവായി. പ്രതിയുടെ ഭാര്യയുടെ വീട്ടിൽ നിന്നാണ് മൊബൈൽ ഫോൺ കണ്ടെത്തിയത് എന്നും പ്രതാപ് ജി പടിക്കൽ പറഞ്ഞു.

2021 ഡിസംബർ 19ന് രഞ്ജിത്ത് ശ്രീനിവാസനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടിൽ കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ 15 പ്രതികളാണ് വിചാരണ നേരിട്ടത്. ഇവര്‍ 15 പേരും കുറ്റക്കാരാണെന്നാണ് കോടതിയിപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

നേരത്തെ വിചാരണ ആലപ്പുഴ ജില്ലയ്ക്ക് പുറത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ടു പ്രതികൾ സുപ്രീംകോടതിയെ വരെ സമീപിച്ചെങ്കിലും അനുവദിച്ചിരുന്നില്ല. ആർഎസ്എസ് നേതാവായിരുന്ന രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ ഗൂഢാലോചന നടന്നത് മൂന്ന് ഘട്ടങ്ങളിലായിട്ടാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞിരുന്നു.വയലാർ സ്വദേശിയായ നന്ദു കൃഷ്ണയെ കൊലപ്പെടുത്തിയപ്പോൾ തന്നെ പ്രതികാരക്കൊല നടക്കുമെന്ന് എസ്ഡിപിഐക്കാരായ പ്രതികൾ മുൻകൂട്ടി കണ്ടിരുന്നുവെന്നും അങ്ങിനെ സംഭവിച്ചാൽ പകരം ഒരാളെ കൊലപ്പെടുത്താൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നുവെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.

മണ്ണഞ്ചേരിയിൽ ഷാൻ കൊല്ലപ്പെട്ട 2021 ഡിസംബർ 18 നായിരുന്നു രണ്ടാമത്തെ ഗൂഢാലോചന. ഈ കൂടിയാലോചനയിലാണ് രഞ്ജിത്തിനെ വധിക്കാൻ തീരുമാനിച്ചത്. അന്ന് രാത്രി ആലപ്പുഴ റെയിൽവെ സ്റ്റേഷൻ റോഡിൽ പ്രതികൾ വീണ്ടും ഒത്തുകൂടിയെന്ന് പ്രൊസിക്യൂഷൻ പറഞ്ഞു.അർധരാത്രി രഞ്ജിത്ത് ശ്രീനിവാസന്റെ വീട്ടിലെത്തിയ സംഘം കൊലയ്ക്ക് അനുകൂലമായ സാഹചര്യമല്ലെന്ന് കണ്ട് മടങ്ങി. തൊട്ടടുത്ത ദിവസം പുലർച്ചെ ആറിന് വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. ആലപ്പുഴയിലെ ബിജെപി നേതാവും അഭിഭാഷകനുമായിരുന്നു രഞ്ജിത്ത് ശ്രീനിവാസൻ.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് പ്രതിഭാഗത്തിന്റെ വക്കാലത്ത് ഏറ്റെടുക്കാന്‍ ആലപ്പുഴ ബാറിലെ അഭിഭാഷകര്‍ ആരും തയാറായിരുന്നില്ല. ഇത് കേസിന്റെ വിചാരണ അനിശ്ചിതത്വത്തിലാക്കിയിരുന്നു. ഇതേതുടർന്നാണ് കേസ് ആലപ്പുഴ ജില്ലയ്ക്ക് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ കൊലക്കേസ് മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റാനായിരുന്നു ഹൈക്കോടതി ഉത്തരവിട്ടത്. തുടര്‍ന്ന് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ഉണ്ടായില്ല.

Top