ശോഭ സുരേന്ദ്രന്‍ ബിജെപി വിടുന്നു !..കോൺഗ്രസിൽ എത്തുമോ ?

കോട്ടയം: ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗവും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ശോഭ സുരേന്ദ്രന്‍ ബിജെപി വിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ . സംസ്ഥാന നേതൃത്വവുമായി പൂര്‍ണമായും അകന്ന ശോഭ സുരേന്ദ്രന്‍ ഏറ്റവും ഒടുവില്‍ ആലപ്പുഴയില്‍ വെച്ച് നടന്ന സംസ്ഥാന കമ്മിറ്റിയിലും കോര്‍ കമ്മിറ്റിയിലും പങ്കെടുത്തില്ല. ദേശീയ നേതാക്കളെ വരെ പങ്കെടുപ്പിച്ച് നടത്തിയ ബിജെപിയുടെ ജനരക്ഷ യാത്രയില്‍ നിന്നും പാതി വഴിയില്‍ ശോഭ പിന്മാറുകയായിരുന്നു. സംസ്ഥാന നേതൃത്വവുമായി പൂര്‍ണമായും അകന്നു കഴിഞ്ഞ അവര്‍ ഇപ്പോള്‍ പാര്‍ട്ടിയില്‍ തുടരുന്നത് തന്നെ ദേശീയ നേതൃത്വത്തിലുള്ള ചില നേതാക്കളുടെ സമ്മര്‍ദ്ദം മൂലമാണെന്നും നാരദ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഒരു മുതിര്‍ന്ന നേതാവ് പാര്‍ട്ടി വിടുന്നത് കൂടുതല്‍ ക്ഷീണമുണ്ടാക്കുമെന്ന നിഗമനത്തിലാണ് ഇവര്‍. മെഡിക്കല്‍ കോഴ വിവാദത്തില്‍ ഇടപാടുകാരായ പലരും ഇപ്പോള്‍ ബിജെപിയുടെ ഉന്നത സ്ഥാനങ്ങളില്‍ തുടരുന്നതായും നേതൃത്വത്തിന്റെ അനീതികള്‍ക്കെതിരെ ശബ്ദിച്ച തനിക്കെതിരെ ചില ഇല്ലാത്ത ചില വ്യാജരേഖകള്‍ ചമച്ച് അത് മാധ്യമങ്ങള്‍ക്ക് എത്തിച്ച് പാര്‍ട്ടിക്കുള്ളില്‍ നിന്ന് പുകച്ചു ചാടിക്കാന്‍ ശ്രമിക്കുന്നതിന് എതിരേയും ഇവര്‍ ദേശീയ നേതൃത്തോട് പരാതിപ്പെട്ടിട്ടുണ്ട്.

ശോഭയുടെ പരാതിയിന്മേല്‍ സംസ്ഥാന നേതൃത്വത്തിനെതിരെ നടപടിയെടുക്കാന്‍ ദേശീയ നേതാക്കള്‍ക്ക് താല്പര്യമില്ല. ശോഭയെ ഏതു വിധേനയും അനുനയിപ്പിച്ച് കൂടെ നിര്‍ത്താനാണ് ഇവരുടെ ശ്രമം. ബിജെപി നടത്തിയ ജനരക്ഷായാത്ര പാതി വഴിയില്‍ ഉപേക്ഷിച്ചതോടെയാണ് ശോഭയും നേതൃത്വവും തമ്മിലുള്ള അകല്‍ച്ച പരസ്യപ്പെടുന്നത്. യാത്ര തുടങ്ങിയ പയ്യന്നൂര്‍ മുതല്‍ തശ്ശൂര്‍ വരെയാണ് ജാഥയില്‍ ശോഭ സുരേന്ദ്രന്‍ ഉണ്ടായിരുന്നത്. സംസ്ഥാന ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ യാത്ര തുടങ്ങി സമാപിക്കുന്നത് വരെ ഇവര്‍ യാത്രയില്‍ പങ്കെടുക്കേണ്ടതായിരുന്നു. പക്ഷെ കണക്ക് കൂട്ടലുകള്‍ തെറ്റിച്ച് യാത്ര മലബാര്‍ മേഖല വിട്ടപ്പോഴേക്കും ശോഭ ജാഥയില്‍ നിന്ന് പുറത്തു പുറത്തുപോകുകയായിരുന്നു. കേരളത്തെ അപകീര്‍ത്തിപ്പെടുത്തി കൊണ്ട് ജാഥയില്‍ ബിജെപി നേതാക്കള്‍ ഉയര്‍ത്തിയ അഭിപ്രായങ്ങളെ പിന്തുണച്ച് സംസാരിക്കാനില്ലെന്ന നിലപാട് ഉയര്‍ത്തിയാണ് ശോഭ യാത്രയില്‍ നിന്ന് വിട്ടുനിന്നതെന്നാണ് സൂചന. യാത്രക്കിടെ കണ്ണൂര്‍ കീച്ചേരിയില്‍ വെച്ച് ഒരു പൊലിസുകാരന്റെ ഷൂ കൊണ്ടുള്ള അറിയാതെയുള്ള ചവിട്ടേറ്റ് ശോഭ സുരേന്ദ്രന്റെ കാലിന് പരിക്കേറ്റിരുന്നു. കാലുകളിലെ രണ്ട് തള്ളവിരലുകള്‍ക്കും ഒരു ചെറുവിരലിനുമാണ് മുറിവേറ്റത്. യാത്ര പാലക്കാട് എത്തിയപ്പോഴേക്കും മുറിവ് പഴുക്കാന്‍ തുടങ്ങിയിരുന്നു. തൃശ്ശൂരില്‍ നിന്നു യാത്ര തുടങ്ങിയതും അവര്‍ കാലിലെ പരിക്കിന് ചികിത്സ തേടി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. യാത്രയില്‍ പിന്നീട് പങ്കെടുക്കാതിരിക്കാന്‍ ശോഭ ഇത് കാരണമായി പറയുകയായിരുന്നു. ജാഥയുടെ സമാപനച്ചടങ്ങ് നടക്കുമ്പോഴേക്കും ആരോഗ്യം വീണ്ടെടുത്തെങ്കിലും ശോഭ പങ്കെടുക്കാന്‍ തയ്യാറായില്ല.sobhaha

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗ്രൂപ്പിസം ശക്തമായ ബി ജെ പിയില്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളിധരന്റെ പല നിലപാടുകളേയും ശക്തമായി എതിര്‍ക്കുന്ന നേതാവാണ് ശോഭ സുരേന്ദ്രന്‍. വി മുരളിധരന്റെ സന്തത സഹചാരിയായ കൃഷ്ണകുമാറും ശോഭ സുരേന്ദ്രനും തമ്മില്‍ തീരെ സ്വരചേര്‍ച്ചയില്ലെന്ന് മാത്രമല്ല പല കാര്യങ്ങളിലും തുറന്ന ഏറ്റുമുട്ടലുകളും നടക്കുകയാണ്. പാലക്കാട് നഗരസഭ വൈസ് ചെയര്‍മാനും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ കൃഷ്ണ കുമാര്‍ പാലക്കാട്ട് പാര്‍ട്ടിക്കകത്ത് സ്വന്തം സാമ്രാജ്യം കെട്ടിപ്പടുത്തുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ തവണ ലോക്‌സഭാ സ്ഥാനാര്‍ത്ഥിയായി പാലക്കാട് ദേശീയ നേതൃത്വം ശോഭ സുരേന്ദ്രന്റെ പേര് നിര്‍ദ്ദേശിച്ചപ്പോള്‍ തന്നെ ജില്ലയില്‍ നിന്ന് എതിര്‍പ്പ് ഉയര്‍ന്നിരുന്നു. പാലക്കാട് സ്‌റ്റേഡിയം സ്റ്റാന്‍ഡിന്റടുത്ത് സ്ഥാപിച്ച ശോഭ സുരേന്ദ്രന്റെ ഫള്കസ് ബോര്‍ഡില്‍ ചെരിപ്പുമാല അണിയിച്ചാണ് കൃഷ്ണകുമാര്‍ വിഭാഗം പ്രവര്‍ത്തകര്‍ അന്ന് അവഹേളിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിലും ഇവര്‍ തമ്മിലുള്ള ഗ്രൂപ്പിസം മറനീക്കി പുറത്തു വന്നിരുന്നു. പാലക്കാട് നിയമസഭ സ്ഥാനാര്‍ത്ഥിയായ ശോഭ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉത്ഘാടനത്തില്‍ നിന്നുപോലും ശോഭയെ മാറ്റി നിര്‍ത്തി. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് രാവിലെ പത്തരയോടെ ഉല്‍ഘാടനം ചെയ്യുമെന്നാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ഉത്ഘാടനത്തിനു മുമ്പായി അമ്പലത്തില്‍ പോയി തിരിച്ച് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ എത്തിയ ശോഭ സുരേന്ദ്രന്‍ കണ്ടത് സ്ഥാനാര്‍ത്ഥിയായ തന്നെ പോലും പോലെ പങ്കെടുപ്പിക്കാതെ ജില്ലാ നേതൃത്വം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉത്ഘാടനം ചെയ്തതാണ്.

സ്ഥാനാര്‍ത്ഥിയെ പോലും പങ്കെടുപ്പിക്കാതെ ജില്ലാ നേതൃത്വം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉല്‍ഘാടനം ചെയ്തതിലെ വൈരുദ്ധ്യം പത്രക്കാരോട് പോലും വിശദീകരിക്കാന്‍ ശോഭ സുരേന്ദ്രന് കഴിഞ്ഞിരുന്നില്ല. പാലക്കാട് നിയമസഭ സീറ്റില്‍ മത്സരിക്കാന്‍ കൃഷ്ണകുമാറിന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ദേശീയ നേതൃത്വം പാലക്കാട്ടേക്ക് ശോഭയുടെ പേരാണ് പ്രഖ്യാപിച്ചത്. കൃഷ്ണകുമാറിന് ഇടത് കോട്ടയായ മലമ്പുഴയിലും മത്സരിക്കേണ്ടി വന്നു. ഇതിന്റെ വിദ്വേഷം തീര്‍ക്കാന്‍ പാലക്കാട് ശോഭ സുരേന്ദ്രനെ തോല്‍പ്പിക്കാന്‍ ബി ജെ പിയിലെ ഒരു വിഭാഗം തന്നെ ശ്രമിച്ചതായും ആരോപണങ്ങള്‍ ഉണ്ട് ദേശീയ നിര്‍വ്വാഹക സമിതിയംഗവും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ശോഭ സുരേന്ദ്രന്‍ പാലക്കാട് നിന്ന് ലോകസഭയിലേക്ക് മത്സരിച്ച ശേഷം പാലക്കാട് വീടെടുത്ത് താമസിച്ച് വരികയാണ്. പാലക്കാട് നിന്നുള്ള മുതിര്‍ന്ന നേതാവാണ് ഇവരെങ്കിലും ജില്ലാ കമ്മിറ്റി നടത്തുന്ന ഒരു പരിപാടിയിലേക്കും ക്ഷണിക്കാറില്ല. പ്രത്യേക ക്ഷണിതാവായിട്ടു പോലും ഒരു പരിപാടിയിലും പങ്കെടുപ്പിപ്പിക്കാറില്ല. പാലക്കാട് നിന്നുള്ള ബിജെപി അംഗമായ ശോഭ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിട്ടും പാലക്കാട് ജില്ലാ കമ്മിറ്റിയിലേക്ക് ഉള്‍പ്പെടുത്താതെ അപമാനിച്ചു. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും പാലക്കാട് നിന്നുള്ള സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രനാണെന്ന് നേരത്തെ പാര്‍ട്ടിക്കകത്ത് പ്രഖ്യാപിച്ചു കഴിഞ്ഞതാണ്. എന്നാല്‍ ഇതിനെതിരെ സംസ്ഥാന, ദേശീയ നേതൃത്വങ്ങള്‍ക്ക് പരാതി കൊടുത്ത് ശോഭയെ സ്ഥാനാര്‍ത്ഥിയാക്കാതിരിക്കാന്‍ പാലക്കാട്ടെ ജില്ല കമ്മിറ്റി രംഗത്തെത്തിയിട്ടുണ്ട്. വി മുരളിധരനും കൃഷ്ണകുമാറും നിയന്ത്രിക്കുന്ന കോക്കസാണ് കേരളത്തിലെ ബിജെപിയെന്നാണ് ശോഭയെ പിന്തുണക്കവരുയര്‍ത്തുന്ന പ്രധാന ആരോപണം. പ്രസിഡന്റായ കുമ്മനത്തിന് പോലും ഇവരെ നിയന്ത്രിക്കാനാവില്ലെന്നും ആക്ഷേപമുയരുന്നുണ്ട്.അതേസമയം താന്‍ പാര്‍ട്ടി വിടുന്നുവെന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു .ജനരക്ഷായാത്രയുടെ പാതി ഘട്ടത്തില്‍ അവര്‍ യാത്രയില്‍ നിന്ന് പിന്‍മാറിയതും പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി യോഗങ്ങളില്‍ പങ്കെടുക്കാതിരുന്നതും പാര്‍ട്ടിയില്‍ നിന്നുള്ള പടിയിറക്കമായി ചിത്രീകരിച്ചാണ് വാര്‍ത്ത വന്നത്. ഇതെല്ലാം വാസ്തവ വിരുദ്ധമായ വാര്‍ത്തളാണെന്ന് ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കി.അതിനിടെ ശോഭ പാർട്ടി വിറ്റാൽ കോൺഗ്രസിൽ ചേരുമെന്നും പ്രചാരണം ഉണ്ട് .

Top