കാറില്‍ രഹസ്യ അറകളുണ്ടാക്കി ഒരു കോടിയോളം രൂപ കടത്താന്‍ ശ്രമിച്ച മലപ്പുറം സ്വദേശികള്‍ പിടിയില്‍

കാറില്‍ രഹസ്യ അറകളുണ്ടാക്കി ഒരു കോടിയോളം രൂപ കടത്താന്‍ ശ്രമിച്ച മലപ്പുറം സ്വദേശികള്‍ പിടിയില്‍. നഗരത്തില്‍ നടന്നത് വന്‍ കുഴല്‍പ്പണ വേട്ട. മലപ്പുറം മോങ്ങം സ്വദേശി ഷംസുദ്ദീന്‍ (41) മൊറയൂര്‍ സ്വദേശി സല്‍മാന്‍ (20) എന്നിവരെയാണ് പോലീസ് സമര്‍ത്ഥമായ നീക്കത്തിലൂടെ പുതിയറ സഭാ സ്‌കൂളിന് പുറകുവശത്തുള്ള റോഡില്‍ വെച്ച് പിടികൂടിയത്. ഇവരില്‍ നിന്ന് 99 ലക്ഷം രൂപ പിടിച്ചെടുത്തു . നഗരത്തില്‍ അടുത്ത കാലത്തായി പിടികൂടിയതില്‍ നിന്നും വളരെ കൂടിയ തുകയുള്ള കുഴല്‍പ്പണ വേട്ടയാണിതെന്ന് പോലീസ് പറഞ്ഞു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സിറ്റിയിലെ ആന്റി ഗുണ്ടാ സ്‌കോഡും കസബ പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കെ.എല്‍ 10 എ. ഡബ്ലിയു 2774 എന്ന മാരുതി ആള്‍ട്ടോ 800 കാറില്‍ നിന്നും പണം പിടികൂടിയത്. കാറിന്റെ സീറ്റിന്റെ അടിയിലും മറ്റും ഉണ്ടാക്കിയ പ്രത്യേക അറകളിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കൊടുവള്ളി, കുന്ദമംഗലം, നരിക്കുനി, എന്നീ ഭാഗങ്ങളിലും മലപ്പുറം . ജില്ലയിലെ കൊണ്ടോട്ടി, മോങ്ങം, വള്ളുവമ്പറം എന്നീ ഭാഗങ്ങളിലും വിതരണം ചെയ്യാനുള്ള പണമാണിതെന്ന് പിടിയിലായവര്‍ പോലീസിനോട് പറഞ്ഞു. ഒരു കോടി വിതരണം ചെയ്താല്‍ 60,000 രൂപ ഇവര്‍ക്ക് കമ്മീഷനായി ലഭിക്കും. പിടികൂടിയ പണം വ്യാജ നോട്ടല്ലെന്ന് പരിശോധനയില്‍ നിന്ന് വ്യക്തമായതായി പോലീസ് പറഞ്ഞു. കസബ സി.ഐ പ്രമോദ്, എസ് ഐമാരായ രംജിത്ത്, ഉണ്ണി, നക്കോട്ടിക്ക് സെല്‍ അസി. കമ്മീഷണര്‍ എം.ജെ ബാബുവിന്റെ നേതൃത്വത്തിലുള്ള സിറ്റി പോലീസ് കമ്മീഷണറുടെ ആന്റി ഗുണ്ടാ സ്‌കോഡും ചേര്‍ന്നാണ് പ്രതികളെ വലയിലാക്കിയത്.

Top