കോന്നി പിടിക്കാന്‍ സ്ഥാനാര്‍ത്ഥികളുടെ ബഹളം..!! കെ സുരേന്ദ്രന്‍ വീണ്ടും മത്സരിച്ചേയ്ക്കും

ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന ഉപതെരഞ്ഞെടുപ്പുകള്‍ക്കായി കച്ചമുറുക്കുകയാണ് പാര്‍ട്ടികള്‍. കോന്നി മണ്ഡലത്തില്‍ നിന്നും അടൂര്‍ പ്രകാശ് ലോക്‌സഭാ അംഗമായതോടെ കണ്ണുകളെല്ലാം അവിടേയ്ക്ക് തിരിഞ്ഞിരിക്കുകയാണ്. ലോക്‌സഭ തെരഞ്ഞെടുപ്പിലെ വിജയം അവിടെയും ആവര്‍ത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. കെ സുരേന്ദ്രനെ തന്നെ കളത്തിലിറക്കി മത്സരം കടുപ്പിക്കാന്‍ ബിജെപിയും പദ്ധതിയിടുന്നു.

അടൂര്‍ പ്രകാശിലൂടെ യു.ഡി.എഫ് തുടര്‍ച്ചയായി അഞ്ചു തവണ വിജയിച്ച മണ്ഡലത്തില്‍ എന്‍.ഡി.എ വോട്ടുകള്‍ ഈ തിരഞ്ഞെടുപ്പില്‍ മൂന്നിരട്ടിയായി ഉയര്‍ന്നു. അതിന്റെ അടിസ്ഥാനത്തില്‍ കോന്നിയില്‍ വിജയിച്ച് കയറാന്‍ കരുത്തുള്ള സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കാനാണ് എന്‍.ഡി.എയുടെ നീക്കം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അടൂര്‍ പ്രകാശിന്റെ പകരക്കാരന്‍ ആരാകണമെന്നതാണ് കോണ്‍ഗ്രസിലെ ചര്‍ച്ച. ഐ ഗ്രൂപ്പ് മണ്ഡലം ‘എ’യ്ക്ക് വിട്ടുകൊടുത്താലും ഇല്ലെങ്കിലും അടൂര്‍ പ്രകാശ് യെസ് മൂളുന്നവര്‍ സ്ഥാനാര്‍ത്ഥിയായി വരാനാണ് സാദ്ധ്യത. ഐ ഗ്രൂപ്പിന്റെ പത്തനംതിട്ട ജില്ലയിലെ പ്രമുഖന്‍ പഴകുളം മധുവാണ്. കെ.പി.സി.സി സെക്രട്ടറിയും ചാനല്‍ ചര്‍ച്ചകളിലെ സാന്നിദ്ധ്യവുമാണ് അദ്ദേഹം. എന്നാല്‍, അടൂര്‍ പ്രകാശിന്റെ വിശ്വസ്തനും പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ റോബിന്‍ പീറ്ററിന്റെ പേരും പട്ടികയിലെത്തിയേക്കാം. പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിലെ മികവ് റോബിന് അനുകൂലമാണ്. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എലിസബത്ത് അബുവും ബിനിലാലും പരിഗണിക്കപ്പെട്ടേക്കാം.

ഡി.സി.സി പ്രസിഡന്റ് ബാബുജോര്‍ജ് എ ഗ്രൂപ്പുകാരനാണെങ്കിലും പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ വിജയത്തിലേക്ക് നയിച്ച സംഘാടക മികവിന് അംഗീകാരമായി അദ്ദേഹത്തെ പരിഗണിക്കാനും ഇടയുണ്ട്. പാര്‍ലമെന്റിലേക്കും നിയമസഭയിലേക്കും സീറ്റുകള്‍ നിഷേധിക്കപ്പെട്ട ഡി.സി.സി മുന്‍ പ്രസിഡന്റ് പി.മോഹന്‍രാജാണ് പരിഗണിക്കപ്പെടാന്‍ ഇടയുളള മറ്റൊരു നേതാവ്.

സി.പി.എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, കഴിഞ്ഞ തവണ അടൂര്‍ പ്രകാശിനെതിരെ മത്സരിച്ച ആര്‍.സനല്‍കുമാര്‍, എം.എസ്.രാജേന്ദ്രന്‍ എന്നിവരുടെ പേരുകളാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. യുവാക്കളെ പരിഗണിച്ചാല്‍ ഡി.വൈ.എഫ്.ഐ മുന്‍ ജില്ലാ പ്രസിഡന്റ് കെ.യു.ജനീഷ് കുമാറിന് മുന്‍ഗണന ലഭിച്ചേക്കും.

വോട്ടുനേട്ടം മൂന്നിരട്ടി വര്‍ദ്ധിപ്പിച്ച് ഇടതു, വലതു മുന്നണികളോളം എത്തിയ എന്‍.ഡി.എ ഇത്തവണ പ്രമുഖനെ രംഗത്തിറക്കും. ബി.ജെ.പി സംസ്ഥാന നേതാക്കളായ എം.ടി രമേശ്, കെ.സുരേന്ദ്രന്‍, പി.സുധീര്‍ എന്നിവരുടെ പേരുകള്‍ ഉയരാനിടയുണ്ട്. ജില്ലാ ഭാരവാഹികള്‍ മത്സരിച്ചാല്‍ അശോകന്‍ കുളനട, ഷാജി ആര്‍. നായര്‍ എന്നിവര്‍ പട്ടികയില്‍ വന്നേക്കാം. ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിച്ച ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കാനും സാധ്യതയുണ്ടെന്ന് കേള്‍ക്കുന്നു.

Top