കോട്ടപ്പള്ളിയില്‍ കാർ കനാലിലേക്ക് തെന്നി വീണു, അമ്മയും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു. കോട്ടപ്പള്ളിയിലെ വടകര–മാഹി കനാൽ റോഡിലൂടെയുള്ള യാത്രക്കിടെയാണ് അപകടം . കഴകപുരയിൽ ശരത്ത് ഓടിച്ച കാറാണ് കനാലിൽ പതിച്ചത്. പതിനഞ്ച് മീറ്റർ ആഴമുള്ള കനാലിന്റെ കരയോടടുത്തുള്ള ചളിയിൽ ടയർ പുതഞ്ഞതു കാരണം ശരത്തും അമ്മയും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.മഴയില്‍ വെള്ളം കെട്ടി നിന്ന റോഡില്‍ തെന്നി നീങ്ങിയ കാര്‍ സുരക്ഷ ഭിത്തി ഇല്ലാത്തതിനാൽ കനാലിലേക്ക് മറിയുകയായിരുന്നു. സുരക്ഷ ഭിത്തി ഇല്ലാത്തതിനാൽ കോട്ടപ്പള്ളിയിലെ വടകര–മാഹി കനാൽ റോഡിലൂടെയുള്ള യാത്ര ജീവന് ഭീഷണിയായി. ഇടുങ്ങിയ റോഡിലൂടെ കടന്നു പോകുന്ന വാഹനങ്ങൾ ഏതു സമയവും തെന്നി കനാലിലേക്ക് പതിക്കുമെന്നതാണ് അവസ്ഥ. നേരത്തെ രണ്ടു കാറുകൾ കനാലിൽ വീണിരുന്നു. കനാൽ റോഡിന് പല സ്ഥലങ്ങളിലും വീതി കുറവായതാണ് അപകടം വരുത്തുന്നത്. വീടുകൾ ഉള്ള ഭാഗത്താണ് വീതി കുറവുള്ളത്. ടാർ ചെയ്യാത്ത റോഡിൽ മഴ പെയ്താൽ നിറയെ ചളിയാണ്. ഇതിലൂടെ വാഹനങ്ങൾ കടന്നു പോകുമ്പോൾ തെന്നുന്നതാണ് പ്രധാന പ്രശ്നം. കനാൽ നവീകരണം പകുതിക്ക് വച്ചു നിർത്തിയതിനാൽ തുടർ പ്രവൃത്തികളത്രയും സ്തംഭിച്ചിരിക്കുകയാണ്. മൂന്നു വർഷത്തിനുള്ളിൽ മൂന്നു പേർ കനാലിൽ വീണു മരിച്ചിരുന്നു. അവരെല്ലാം അബദ്ധത്തിൽ വീഴുകയായിരുന്നു. റോഡിന് ഉടൻ സുരക്ഷാഭിത്തി പണിയണമെന്നാണ് ആവശ്യം.


