പത്തനംതിട്ട: പുനഃസംഘടിപ്പിച്ച കെ പിസിസിയുടെ ജംബോ കമ്മിറ്റി പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസിൽ കലാപം. സ്ഥാനം ലഭിക്കാത്തതിൽ അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മൻ. അടൂർ പ്രകാശ് എംപി നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്രയുടെ റാന്നിയിലെ സ്വീകരണത്തിൽ നിന്ന് ചാണ്ടി ഉമ്മൻ വിട്ടുനിന്നു.
സ്വീകരണത്തിൽ ചാണ്ടി ഉമ്മനായിരുന്നു ഉദ്ഘാടകൻ. എന്നാൽ ഇതിൽ നിന്ന് വിട്ടുനിന്ന് പ്രതിഷേധം വ്യക്തമാക്കിയിരികയാണ് ചാണ്ടി ഉമ്മൻ.കെപിസിസി നേതൃപദവിയിൽ നിന്നും തഴഞ്ഞെന്ന് മാത്രമല്ല, ചാണ്ടി ഉമ്മൻ നൽകിയ പേരുകളും കോൺഗ്രസ് പരിഗണിച്ചിരുന്നില്ല. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് അബിൻ വർഗീയ പരിഗണിക്കാത്തതിലും ചാണ്ടി ഉമ്മന് വിയോജിപ്പുണ്ട്. ഇത് നേരത്തെ തന്നെ അദ്ദേഹം പരസ്യമാക്കിയിരുന്നു.
മാത്രമല്ല മുൻ യൂത്ത് കോൺഗ്രസ് നേതാക്കളെ പരിഗണിച്ചില്ലെന്ന പരാതി ഉയരുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഷാഫി പറമ്പിലിന്റെ കമ്മിറ്റിയിൽ വൈസ് പ്രസിഡന്റ്മാരായിരുന്ന റിജിൽ മാങ്കുറ്റി, റിയാസ് മുക്കോളി, എൻ.എസ്. നുസൂർ, എസ്.എം. ബാലു എന്നിവരെ ഒഴിവാക്കി, കെ. എസ്. ശബരിനാഥനെ മാത്രം പരിഗണിച്ചെന്നാണ് പരാതി. മര്യാപുരം ശ്രീകുമാറിനെ ഒഴിവാക്കിയതിൽ കെ. മുരളീധരനും അതൃപ്തിയുണ്ട്.
പുനഃസംഘടനയിൽ നീരസം പരസ്യമാക്കി എഐസിസി വക്താവ് ഷമ മുഹമ്മദ് രംഗത്തെത്തിയിട്ടുണ്ട്. പരിഹാസ എഫ്ബി പോസ്റ്റിലൂടെയാണ് ഷമ നീരസം വ്യക്തമാക്കിയത്. ‘കഴിവ് ഒരു മാനദണ്ഡമാണോ’ എന്നായിരുന്നു പോസ്റ്റിൽ ഷമയുടെ ചോദ്യം.










