സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്തെ 11 ഡിവൈഎസ്പിമാരെ സി.ഐമാരായി തരംതാഴ്ത്തി ആഭ്യന്തര വകുപ്പിന്റെ നടപടി. എറണാകുളം റൂറലിലെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.എസ് ഉദയകുമാർ, മട്ടാഞ്ചേരി ഡിവൈഎസ്പി എസ്.വിജയറാം, കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എസ്.അശോക് കുമാർ, മലപ്പുറം ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി എം.ഉല്ലാസ് കുമാർ, പാലക്കാട് എസ് ബി സിഐഡി ഡിവൈഎസ്പി വിപിന ദാസ്, എറണാകുളം റൂറൽ ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി വി.ജി രവീന്ദ്രനാഥ്, വയനാട് നർക്കോട്ടിക് സെൽ ഡിവൈഎസ്പി എം.കെ മനോജ് കബീർ, മലപ്പുറം എസ്.ബിസിഐഡി ആർ.സന്തോഷ് കുമാർ, കോഴിക്കോട് റൂറൽ നാദാപുരം ഡിവൈഎസ്പി ഇ.സുനിൽകുമാർ, ആലപ്പുഴ എസ്.ബി ഡിവൈഎസ്പി അനിൽകുമാർ ടി, പത്തനംതിട്ട നർക്കോട്ടിക് സെൽ ഡിവൈഎസ്പി കെ.എ വിദ്യാധരൻ എന്നിവരെയാണ് തരം താഴ്ത്തിയത്.
സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയും ഉന്നത ഉദ്യോഗസ്ഥരെ തരംതാഴ്ത്താനുള്ള ശുപാർശ ലഭിക്കുന്നത്. ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റം സംബന്ധിച്ച് ആഭ്യന്തര വകുപ്പ് പ്രസിദ്ധീകരിച്ച പട്ടികയിൽ നിന്നും ഇവരെ ഒഴിവാക്കിയിട്ടുണ്ട്. ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സ്ഥാനക്കയറ്റ നിർണയ സമിതിയാണ് താൽക്കാലിക സ്ഥാനക്കയറ്റം കിട്ടിയ 151 ഡി വൈ എസ് പിമാരുടെ വിവരങ്ങൾ പരിശോധിച്ചത്. ഇതിൽ നിന്നുമാണ് 11് പേരെ ഒഴിവാക്കാൻ നിർദ്ദേശിച്ചത്. ബാക്കിയുള്ള നൂറ്റിമുപ്പത്തൊന്ന് പേരെ സ്ഥിരപ്പെടുത്താനാണ് ശുപാർശ. ഒഴിവാക്കിയവർക്കെതിരെ തരംതഴ്ത്തൽ ഉൾപ്പെടെയുള്ള ഉചിതമായ നടപടി സ്വീകരിക്കണെന്നാവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറി സർക്കാരിന് റിപ്പോർട്ട് നൽകി.
വകുപ്പ് തല നടപടി നേരിട്ടവരും ആരോപണ വിധേയരമായ നിരവധി ഉദ്യോഗസ്ഥർക്ക് ഇതുവരെ സ്ഥാനകയറ്റം ലഭിച്ചിരുന്നു. എന്നാൽ ഇത് സ്ഥാനക്കയറ്റത്തിന് അച്ചടക്ക നടപടി തടസ്സമല്ലെന്ന കേരള പൊലീസ് ആക്ടിലെ വകുപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു. ഈ വകുപ്പ് സർക്കാർ രണ്ടാഴ്ചയ്ക്ക് മുൻപ് റദ്ദാക്കിയതോടെയാണ് സ്ഥാനക്കയറ്റങ്ങൾ പുനഃപ്പരിശോധിക്കാൻ തീരുമാനിച്ചത്. 2014 മുതൽ സീനിയോറിട്ടി തർക്കം മൂലം താൽക്കാലിക പ്രമോഷൻ മാത്രം നൽകിയിരുന്നതുകൊണ്ട് ഇതിന് നിയമതടസ്സവുമില്ല.


