പിണറായിയും സര്‍ക്കാരും മുട്ടുമടക്കി !.ടി.പി സെന്‍കുമാറിനെ പൊലീസ് മേധാവിയായി നിയമിച്ചു; ബെഹ്റ വിജിലന്‍സ് ഡയറക്ടര്‍

തിരുവനന്തപുരം: സുപ്രീം കോടതിയില്‍ നിന്ന് രൂക്ഷമായ വിമര്‍ശനത്തിന് പിന്നാലെ ടി.പി സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി നിയമിച്ചു. ഇത് സംബന്ധിച്ച ഫയലില്‍ മുഖ്യമന്ത്രി ഇന്ന് ഒപ്പിട്ടെങ്കിലും ഒദ്ദ്യോഗിക ഉത്തരവ് നാളെ മാത്രമേ പുറത്തിറങ്ങുകയുള്ളൂ. സംസ്ഥാന പൊലീസ് മേധാവിയായിരുന്ന ലോക്നാഥ് ബെഹ്റക്ക് വിജിലന്‍സ് ഡയറക്ടറായി പുതിയ നിയമനം നല്‍കി.ടിപി സെന്‍കുമാറിന്റെ നിയമനഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവെച്ചു. സംസ്ഥാനപൊലീസ് മേധാവിയായി സെന്‍കുമാറിനെ തിരികെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് നാളെ കൈമാറും. സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റിന് ശേഷമാണ് പിണറായി ഫയലില്‍ ഒപ്പുവെച്ചത്.സെന്‍കുമാര്‍ കേസിലെ ഹര്‍ജി ചൊവ്വാഴ്ച്ച സുപ്രീം കോടതി പരഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ സെന്‍കുമാറിനെ നിയമിക്കാനുള്ള തീരുമാനമെടുത്തിരിക്കുന്നത്.സെന്‍കുമാറിനെ പൊലീസ് മേധാവിയായി നിയമിച്ചുകൊണ്ടുള്ള വിധി നടപ്പാക്കാത്തതിന് സര്‍ക്കാരിന് സുപ്രീം കോടതി കോടതിയലക്ഷ്യ നോട്ടീസയച്ചിരുന്നു. വിധിയില്‍ വ്യക്തതവരുത്തണമെന്ന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളുകയും ചെയ്തു. നിയമനം വൈകിപ്പിച്ചാല്‍ എന്താണ് ചെയ്യേണ്ടതെന്ന് അറിയാമെന്ന് കോടതി സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

സുപ്രീംകോടതി വിധിയില്‍ വ്യക്തത ആവശ്യപ്പെട്ടുളള സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി ഇന്ന് തളളിഇരുന്നു . സര്‍ക്കാരിന്റെ വാദം പോലും കേള്‍ക്കാതെയാണ് കോടതി ഹര്‍ജി തളളിയത്. കൂടാതെ കോടതി ചെലവായി സര്‍ക്കാര്‍ 25000 രൂപ അടക്കണമെന്നും കോടതി ഉത്തരവിട്ടു. ഡിജിപിയായി പുനര്‍നിയമിക്കണമെന്ന കോടതിവിധി നടപ്പാക്കാത്തതിനെതിരെ സെന്‍കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന് കോടതിയലക്ഷ്യ നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്.വിധി നടപ്പാക്കിയില്ലെങ്കില്‍ എന്ത് ചെയ്യണമെന്ന് അറിയാമെന്നും സുപ്രീംകോടതി പറഞ്ഞു. തത്കാലം ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണ്ടെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച സെന്‍കുമാര്‍ നല്‍കിയ കോടതിയലക്ഷ്യ കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കും. സര്‍ക്കാര്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും. ഹര്‍ജി തളളിയതിനെ തുടര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോടതി വിധി ഇന്നു തന്നെ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി പറഞ്ഞില്ല. കനത്ത തിരിച്ചടിയാണിതെന്നും അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സുപ്രീംകോടതി വിധിയില്‍ കൂടുതല്‍ വ്യക്തത ആവശ്യപ്പെട്ട് കൊണ്ടുളള അപേക്ഷക്ക് പുറമെ സംസ്ഥാന സര്‍ക്കാര്‍ പുനപരിശോധനാ ഹര്‍ജിയും നല്‍കിയിരുന്നു. ഇത് ഇന്ന് പരിഗണിച്ചിരുന്നില്ല. സെന്‍കുമാര്‍ പൊലീസ് മേധാവിയല്ലായിരുന്നെന്നും പൊലീസ് സേനയുടെ ചുമതലയുള്ള ഡിജിപിയായിരുന്നെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ലോക്നാഥ് ബെഹ്റയെ നിയമിച്ചത് പൊലീസ് മേധാവിയെന്ന പദവിയിലാണ്. നിലവിലെ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ കാര്യത്തില്‍ വ്യക്തത വേണമെന്നും ആവശ്യപ്പെട്ടായിരുന്നു സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്.ഏപ്രില്‍ 24നാണ് സെന്‍കുമാറിനെ ഡിജിപി സ്ഥാനത്തേക്ക് തിരിച്ചുകൊണ്ടുവരണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്. ജൂണ്‍ മാസത്തില്‍ വിരമിക്കാനിരിക്കെയാണ് സെന്‍കുമാറിന് അനുകൂലമായ വിധി സുപ്രീം കോടതി പുറപ്പെടുവിച്ചത്. സെന്‍കുമാറിനോട് വളരെ മോശമായാണ് സര്‍ക്കാര്‍ പെരുമാറിയതെന്നും മാനദണ്ഡങ്ങളും ചട്ടങ്ങളും മറികടന്നുള്ള നടപടിയാണ് സര്‍ക്കാരിന്റേതെന്നും കോടതി വിലയിരുത്തിയിരുന്നു.

Top