42 മലയാളികളടക്കം 324 പേരുമായി വുഹാനിൽ നിന്ന് ഇന്ത്യൻ വിമാനം ഡൽഹിയിൽ.മരണസംഖ്യ 258 ആയി, 75,000 പേർക്ക് വൈറസ് ബാധയെന്ന് സംശയം, ആശങ്കയോടെ ലോകം

ന്യൂഡൽഹി: കൊറോണ വൈറസ് ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം 258 ആയി. വെള്ളിയാഴ്ച മാത്രം 45 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചൈനയ്ക്ക് പുറത്ത് ഇതുവരെ 22 രാജ്യങ്ങളിലാണ് കൊറോണ റിപ്പോർട്ട് ചെയ്തത്. 75,000 ൽ അധികം ആളുകൾക്ക് കൊറോണ ബാധിച്ചിട്ടുണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിഗമനം.ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ ചൈനയിൽ നിന്നുളള യാത്രക്കാർക്ക് വിവിധ രാജ്യങ്ങൾ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ചൈനയിലെ 31 പ്രവിശ്യകളും കൊറോണ ബാധിത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഗൂഗിൾ അടക്കമുള്ള കമ്പനികൾ ചൈനയിലെ ഓഫീസ് പൂട്ടി.

അതേസമയം കൊറോണ വൈറസ് ബാധയെത്തുടർന്ന് ചൈനയിലെ വുഹാനിൽ നിന്ന് ഇന്ത്യാക്കാരേയും വഹിച്ചുകൊണ്ടുള്ള പ്രത്യേക എയർ ഇന്ത്യാ വിമാനം ഡല്‍ഹിയില്‍ തിരിച്ചെത്തി. 324 പേരാണ് വിമാനത്തിലുള്ളത്. ഇതില്‍ 42 പേര്‍ മലയാളികളാണ്. 234 പുരുഷന്മാരും 30 സ്ത്രീകളുമടങ്ങുന്ന സംഘം രാവിലെ 7.26ഓടെയാണ് ഡല്‍ഹിയിലെത്തിയത്. ഇതില്‍ 211 വിദ്യാര്‍ത്ഥികളും മൂന്ന് കുട്ടികളും എട്ട് കുടുംബാംഗങ്ങളും ഉള്‍പ്പെടുന്നു. ആന്ധ്രപ്രദേശില്‍ നിന്നുള്ളവരാണ് സംഘത്തില്‍ ഏറ്റവും കൂടുതലുള്ളത്. ഇവര്‍ 56 പേരുണ്ട്. തമിഴ്‌നാട്ടില്‍ നിന്നുള്ള 53 പേരും സംഘത്തിലുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്നലെ അര്‍ദ്ധരാത്രിക്കുശേഷമാണ് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം വുഹാനില്‍നിന്ന് പുറപ്പെട്ടത്. മടങ്ങിയെത്തുന്ന വിദ്യാര്‍ത്ഥികളെ മനേസറിലെ സൈനിക ക്യാംപിലേക്കും കുടുംബങ്ങളെ ഐ.ടി.ബി.പി ക്യാംപിലേക്കും മാറ്റും. സൈന്യത്തിന്റെ സഹായത്തോടെയാണ് ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള രണ്ടാമത്തെ വിമാനവും ഇന്ന് വുഹാനിലേക്ക് പുറപ്പെടും. ഒറ്റ റൂമിനുള്ളില്‍ നിരവധിപേരെ ഒന്നിച്ച് താമസിപ്പിക്കാനുള്ള നീക്കത്തിനെതിരെ വുഹാനില്‍നിന്ന് വരുന്ന വിദ്യാര്‍ഥികള്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

ഡൽഹിയിലെ റാംമനോഹർ ലോഹ്യ ആശുപത്രിയിലെ അഞ്ച് ഡോക്ടർമാരും എയർ ഇന്ത്യയിലെ പാരാമെഡിക്കൽ ജീവനക്കാരും ഉൾപ്പെടെ പ്രത്യേക സജ്ജീകരണങ്ങളോടെ എയർ ഇന്ത്യയുടെ 747 വിമാനം വെള്ളിയാഴ്ച വൈകിട്ടാണ് വുഹാനിൽ എത്തിയത്. വുഹാനിലെ പല ഭാഗങ്ങളിലായി കുടുങ്ങിക്കിടന്ന ഇന്ത്യക്കാരെ വെള്ളിയാഴ്ച രാത്രിയോടെ ബസുകളിലാണു വിമാനത്താവളത്തിലെത്തിച്ചത്. രാത്രി പതിനൊന്നു മണിയോടെ ബോർഡിങ് നടപടികൾ പൂർത്തിയാക്കി വിമാനം ഇന്ത്യയിലേക്കു തിരിക്കുകയായിരുന്നു.

വുഹാനിൽ നിന്നും എത്തിയവരെ ഹരിയാണയിലെ മനേസറിൽ സജ്ജമാക്കിയ ഐസലേഷൻ ക്യാമ്പിലേക്ക് മാറ്റും. 14 ദിവസം ഇവരെ നിരീക്ഷണത്തിൽ വയ്ക്കാനാണ് തീരുമാനം. ഇവിടെ ഡോക്ടർമാരുടെ വിദഗ്ധ സംഘവും ആരോഗ്യ പ്രവർത്തകരും തയ്യാാറാണ്. സൈന്യത്തിൻറെ സഹായത്തോടെയാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്നത്.

 

Top