നസീര്‍ വധശ്രമക്കേസില്‍ എംഎല്‍എ ഷംസീര്‍ കുടുങ്ങും..!! പോലീസിന് മുകളില്‍ അധികാര ഇടപെടലെന്നും ആരോപണം

കോഴിക്കോട്: സി.ഒ.ടി.നസീര്‍ വധശ്രമക്കേസില്‍ എ.എന്‍.ഷംസീര്‍ എംഎല്‍എയെ ചോദ്യംചെയ്യും. അറസ്റ്റിലായവരുടെ മൊഴി രേഖപ്പെടുത്തുന്നതും തെളിവെടുപ്പും പൂര്‍ത്തിയായതോടെയാണ് എംഎല്‍എയെ വിളിച്ചുവരുത്താന്‍ അന്വേഷണസംഘം തീരുമാനിച്ചത്. മൂന്നാഴ്ചയ്ക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനും സിഐ വിശ്വംഭരന്റെ നേതൃത്വത്തിലുള്ള സംഘം ലക്ഷ്യമിടുന്നുണ്ട്.

എന്നാല്‍ ഇത്രയും ശക്തമായ തെളിവുകളുണ്ടായിട്ടും അന്വേഷണ സംഘം മെല്ലെ്പപോക്ക് നയമാണ് സ്വീകരിക്കുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. സംഭവസമയത്ത് ആക്രമിക്കപ്പെട്ട സ്ഥലത്തുണ്ടായിരുന്ന കാറിന്റെ ഉടമസ്ഥനെ തിരിച്ചറിഞ്ഞതോടെയാണ് അന്വേഷണ സംഘത്തിന് മേല്‍ ഇടപെടല്‍ ഉണ്ടായതെന്നാണ് ആരോപണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതോടെ കേസ് മുന്നോട്ട് പോകാത്ത അവസ്ഥയിലായെന്നും പറയുന്നു. അറിയപ്പെടുന്ന ഒരു നേതാവിന്റെ കാറാണ് ഇതെന്നാണ് പറയപ്പെടുന്നത്. അന്വേഷണം അവസാനിപ്പിച്ച് കുറ്റപത്രം സമര്‍പ്പിക്കാനുള്ള നിര്‍ദ്ദേശം പൊലീസിന് ലഭിച്ചു എന്നാണ് ലഭിക്കുന്ന വിവരം. ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ഒളിവില്‍ തുടരുന്ന കാവുംഭാഗം ചെറിയാണ്ടി വീട്ടില്‍ മൊയ്തു എന്ന സി. മിഥുന്‍ കൂടി പിടിയിലായാല്‍ അന്വേഷണം അവസാനിക്കാനാണ് ആലോചനയെന്നാണ് അറിയുന്നത്.

മിഥുന്‍ ചെന്നൈ കോയമ്പത്തൂര്‍ ഹൈവേയില്‍ വാഹനം തടഞ്ഞു നിര്‍ത്തി പണം അടിച്ച് മാറ്റുന്ന സംഘത്തില്‍പ്പെട്ട ആളാണെന്ന വിവരവും ലഭിച്ചിട്ടുണ്ട്. കീഴടങ്ങിയാല്‍ വേറെയും കേസുകളില്‍ കുടുങ്ങുമത്രെ. ഇതിനിടെ, മുന്‍ സി.പി.എം പ്രവര്‍ത്തകനായ നസീറിനെ ആക്രമിക്കാനുള്ള ഗൂഢാലോചനയില്‍ പങ്കെടുത്തവര്‍ ചില്ലറക്കാരല്ലെന്ന് അന്വേഷണ സംഘം വിലയിരുത്തി.

പൊന്ന്യം കുണ്ടുചിറയിലെ പൊട്ടി സന്തോഷ്, സി.പി.എം. തലശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസിലെ മുന്‍ സെക്രട്ടറി കതിരൂര്‍ പുല്യോട്ടെ എന്‍.കെ. നിവാസില്‍ എന്‍.കെ.രാഗേഷ്, കൊളശ്ശേരിയിലെ കുന്നി നേരിമീത്തല്‍ വിപിന്‍ എന്ന ബ്രിട്ടോ, കൊളശ്ശേരിയിലെ മുക്കാളി മീത്തല്‍ വീട്ടില്‍ ജിതേഷ് എന്ന ജിത്തു, കാവുംഭാഗത്തെ മൊയ്തു എന്ന മിഥുന്‍ എന്നിവരാണ് പങ്കു വഹിച്ചതെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു. ഇതില്‍ രാഗേഷ് എ.എന്‍. ഷംസീര്‍ എം.എല്‍.എയുടെ സന്തത സഹചാരിയാണ്.

തന്നെ ആക്രമിച്ചതില്‍ എം.എല്‍.എയ്ക്ക് പങ്കുണ്ടെന്നായിരുന്നു നസീറിന്റെ ആരോപണം. ഇപ്പോള്‍ കസ്റ്റഡിയിലുള്ള ബ്രിട്ടോവിനെയും ജിത്തുവിനെയും ചോദ്യം ചെയ്തതില്‍ ലഭിച്ച വിവരങ്ങള്‍ ഉറപ്പിക്കാന്‍ ഇരുവരെയും കൂട്ടി കൊളശ്ശേരിയിലെ വീട്ടിലും കോഴിക്കടയിലും കുണ്ടുചിറ അണക്കെട്ടിനടുത്തും എത്തിച്ചുവെങ്കിലും തെളിവുകള്‍ കണ്ടെടുക്കാനായില്ല. നസീറിനെ ആക്രമിക്കാന്‍ നിര്‍ദ്ദേശം നല്‍കിയ മൊബൈല്‍ ഫോണ്‍ പൊട്ടിച്ചെറിഞ്ഞത് കുണ്ടു ചിറയിലെ അണക്കെട്ടിലാണെന്ന് ബ്രിട്ടോയും ജിത്തുവും വെളിപ്പെടുത്തിയിരുന്നു.

സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുമായി ബ്രിട്ടോവിന് ബന്ധമുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള യാത്രക്കിടയില്‍ കോഴിക്കോട് കൊടുവള്ളിക്കാരുടെ കടത്ത് സ്വര്‍ണ്ണം തട്ടിപ്പറിച്ച സംഭവത്തില്‍ ബ്രിട്ടോയുമുണ്ടായതായി പറയപ്പെടുന്നു. പരാതി ഇല്ലാത്തതിനാല്‍ കൂടുതല്‍ അന്വേഷണം നടന്നിട്ടില്ലെന്നാണ് തലശ്ശേരി പൊലീസിന് ലഭിച്ച വിവരം.ഈ ഇടപാടില്‍ ഇയാള്‍ക്ക് രണ്ട് ലക്ഷം രൂപ ലഭിച്ചതായും സൂചനയുണ്ട്.

ബ്രിട്ടോയുടെ ഉറ്റ ചങ്ങാതിയാണ് പൊലീസ് തിരയുന്ന മൊയ്തു എന്ന മിഥുന്‍. തമിഴ്‌നാട് കോയമ്പത്തൂര്‍ ഹൈവേയില്‍ വാഹനങ്ങള്‍ തടഞ്ഞ് കൊള്ള നടത്തുന്ന സംഘങ്ങളുമായി ബന്ധപ്പെട്ടാണ് മൊയ്തുവിന്റെ പ്രവര്‍ത്തനമെന്നും വിവരം ലഭിച്ചു.തമിഴ്‌നാട് പൊലീസ് തിരയുന്നതിനാലാണ് ഇയാള്‍ തലശ്ശേരി പൊലീസിന് പിടി നല്‍കാത്തതത്രെ. നസീറിനെ അടിച്ചു ഭയപ്പെടുത്താന്‍ മാത്രമാണ് ഗൂഢാലോചനക്കാര്‍ നിര്‍ദ്ദേശിച്ചതത്രെ. എന്നാല്‍ ഉപകരാര്‍ ഏറ്റെടുത്തവര്‍ ആയുധങ്ങളോടെ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം.

Top