സ്വന്തം ലേഖകൻ
കോട്ടയം: സഹപാഠിയായ പെൺകുട്ടിയോട് പ്രണയം തുറന്ന് പറഞ്ഞ ഒൻപതാം ക്ലാസുകാരനെ കറുത്തവനെന്ന് വിളിച്ച് അപമാനിക്കുകയും , പരിഹസിക്കുകയും ചെയ്തതിനെ തുടർന്ന് മൂന്ന് സ്കൂൾ കുട്ടികൾ കോളയിൽ വിഷം ചേർത്ത് കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു.
ജീവിതം മടുത്തെന്നും, ഇനി ജീവിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും സഹപാഠികളോട് പഠഞ്ഞ ശേഷം സ്‌കൂൾ മൈതാനത്ത് വച്ചാണ് മൂന്നു ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾ വിഷം കഴിച്ചത് . വാഗമണ്ണിലെ സ്‌കൂൾ വിദ്യാർത്ഥികളായ മൂന്നു പേരാണ് വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കുള്ള സ്‌കൂളിലെ ഇന്റർവെല്ലിലായിരുന്നു സംഭവം. സ്‌കൂളിലെ മൈതാനത്തെ ആളൊഴിഞ്ഞ കോണിൽ കുട്ടികൾ ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട സഹപാഠികൾ അടുത്തെത്തുകയായിരുന്നു.
ഈ സമയം മൂന്നു പേരും കയ്യിലിരുന്ന വിഷം കഴിച്ച ശേഷം ജീവനൊടുക്കാൻ പോകുകയാണെന്നും, ജീവിതം മടുത്തെന്നും കുട്ടികളോട് പറഞ്ഞു. വിഷക്കുപ്പി പിടിച്ചു വാങ്ങാൻ കൂട്ടുകാർ ശ്രമിച്ചെങ്കിലും ഇവർ ഇത് വലിച്ചെറിഞ്ഞു. കളഞ്ഞു. വിഷം കഴിച്ചത് കണ്ട് സഹപാഠികൾ വിവരം അധ്യാപകരെ അറിയിച്ചു. അധ്യാപകർ വിവരം വാഗമൺ പൊലീസ് സ്‌റ്റേഷനിൽ അറിയിക്കുകയും, പൊലീസ് സംഘം എത്തി കുട്ടികളെ ഈരാറ്റുപേട്ടയിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
കുട്ടികളുടെ സ്ഥിതി ഗുരുതരമാകുമെന്ന് കണ്ട ആശുപത്രി അധികൃതർ വിവരം പൊലീസിൽ അറിയിച്ച ശേഷം കുട്ടികളെ ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് അയച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ് അടിയന്തര ചികിത്സയ്ക്ക് വിധേയരാക്കിയിരിക്കുകയാണ് കുട്ടികളെ. ഇവർ അപകട നില തരണം ചെയ്തതായി മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ വാഗമൺ പൊലീസ് കേസെടുത്തു. കുട്ടികളുടെ ആത്മഹത്യാ ശ്രമത്തിനു പിന്നിൽ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്ന് പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. കഴിച്ച വിഷം എന്തെന്ന്ത് അടക്കമുള്ള കാര്യങ്ങൾ ഇനി പരിശോധനാ വിധേയമാക്കേണ്ടതുണ്ട്.