സഹകരണ ഓര്‍ഡിനന്‍സ് ജനാധിപത്യ ധ്വംസനം:ഡോ.ശൂരനാട് രാജശേഖരന്‍.ജില്ലാ സഹകരണ ബാങ്ക് ഭരണസമിതികള്‍ പിരിച്ചുവിട്ടു.

തിരുവനന്തപുരം: സംസ്ഥാനത്തെ പതിനാല് ജില്ലാ സഹകരണ ബാങ്ക് ഭരണസമിതികള്‍ പിരിച്ചുവിട്ട് ഇടതുസര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സ് അങ്ങേയറ്റത്തെ ജനാധിപത്യ ധ്വംസനമാണെന്ന് ഓള്‍ കേരളാ ജില്ലാ സഹകരണ ബാങ്ക് എംപ്ലോയിസ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡോ. ശൂരനാട് രാജശേഖരന്‍ ആരോപിച്ചു. ജില്ലാ സഹകരണ ബാങ്കുകളില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതികള്‍ക്ക് 2018 ഫെബ്രുവരി വരെ കാലാവധി നിലനില്‍ക്കെയാണ് നിയമസഭ സമ്മേളിക്കുന്നതിന് മുമ്പ് ഓര്‍ഡിനന്‍സിലൂടെ ഭരണസമിതികളെ പുറത്താക്കിയിരിക്കുന്നത്. എറണാകുളം, വയനാട് ജില്ലാ സഹകരണ ബാങ്ക് ഭരണസമിതികളെ രണ്ടാഴ്ച മുമ്പ് പിരിച്ചുവിട്ട നടപടി കഴിഞ്ഞദിവസം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ പുതിയ ഓര്‍ഡിനന്‍സെന്ന് വ്യക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സഹകരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതികള്‍ക്ക് അ്ഞ്ചുവര്‍ഷം കാലാവധി നിശ്ചയിച്ചുകൊണ്ടുള്ള 97-ാം ഭരണഘടനാ ഭേദഗതിക്ക് വിരുദ്ധമായാണ് നാലുവര്‍ഷക്കാലം പിന്നിട്ട ഭരണസമിതികളെ പിരിച്ചുവിട്ട നടപടി. മാത്രമല്ല, റവന്യൂ ജില്ലയിലെ സഹകരണ സ്ഥാപനങ്ങളുടെ ധനസഹായ ബാങ്ക് എന്ന നിലയില്‍ ജില്ലയിലെ മുഴുവന്‍ സഹകരണ സംഘങ്ങള്‍ക്കും ജില്ലാ സഹകരണ ബാങ്കില്‍ അംഗത്വം നല്‍കി കഴിഞ്ഞ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതി ഹൈക്കോടതി അംഗീകരിച്ചതുമാണ്. ഇതിന് വിരുദ്ധമായാണ് ജില്ലാ സഹകരണ ബാങ്കുകളിലെ അംഗത്വം പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി നിയമവിരുദ്ധമായ ഓര്‍ഡിനന്‍സിറക്കി എല്‍.ഡി.എഫ് സര്‍ക്കാര്‍ പിരിച്ചുവിടല്‍ നടപടിക്ക് തുനിഞ്ഞത്.
ജില്ലാ സഹകരണ ബാങ്കുകളിലെ വന്‍ നിക്ഷേപത്തിലാണ് ഇടതുസര്‍ക്കാരിന്റെ കണ്ണ്. ഇത് കൊള്ളയടിക്കാനുള്ള നടപടികളുമായാണ് ഇപ്പോള്‍ സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധ നടപടിക്കെതിരെ നിയമപരമായി ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുമെന്നും കേരളത്തിലെ മുഴുവന്‍ ജനാധിപത്യ സഹകാരികളെ സംഘടിപ്പിച്ച് ഒറ്റക്കെട്ടായി പ്രക്ഷോഭ രംഗത്തിറങ്ങുമെന്നും കെ.പി.സി.സി ജനറല്‍ സെക്രട്ടറി കൂടിയായ ഡോ. ശൂരനാട് രാജശേഖരന്‍ പറഞ്ഞു.

Top