മക്കള്‍ ഉപേക്ഷിച്ച ദമ്പതികള്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തു; സംസ്‌കാര ചടങ്ങിന് രണ്ട് ലക്ഷം രൂപ മകന്‍റെ പേരില്‍ ചെക്ക് നല്‍കി  

 

പോരൂര്‍: മക്കള്‍ ഉപേക്ഷിച്ച വൃദ്ധ ദമ്പതികള്‍ ജീവനൊടുക്കി. ചെന്നൈയിലെ പോരൂര്‍ സ്വദേശികളായ മനോഹരന്‍ (62), ഭാര്യ ജീവ (56) എന്നിവരാണ് തീകൊളുത്തി മരിച്ചത്.  സര്‍ക്കാര്‍ ജീവനക്കാരായിരുന്നു ഇരുവരും. വിആര്‍എസ് എടുത്ത് ജോലിയില്‍ നിന്ന് വിരമിച്ചവരാണ് ദമ്പതികള്‍. 32 വയസ്സുള്ള മകനും 29 വയസ്സുള്ള മകളുമാണ് ഇവര്‍ക്കുള്ളത്. എന്നാല്‍ രണ്ടു മക്കളും തങ്ങളെ ഉപേക്ഷിച്ച് പോയതിന്റെ ദു:ഖത്തിലാണ് ദമ്പതികള്‍ ആത്മഹത്യ ചെയ്തത്.  വീട്ടില്‍ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. മകന്റെ പേരില്‍ ശവസംസ്‌കാരത്തിനായി രണ്ട് ലക്ഷം രൂപയുടെ ചെക്ക് എഴുതി വച്ചിട്ടുണ്ടെന്നും മൃതദേഹങ്ങള്‍ സംസ്‌കരിക്കരിക്കാതെ ദഹിപ്പിക്കണമെന്നും കുറിപ്പില്‍ പറയുന്നു.  ഇവരുടെ വീട്ടില്‍ നിന്ന് തീയുയരുന്നത് കണ്ട് അയല്‍വാസികള്‍ ഫയര്‍ ഫോഴ്‌സില്‍ വിവരം അറിയിക്കുകയായിരുന്നു. ബുധനാഴ്ചയാണ് സംഭവം. ഫയര്‍ ഫോഴ്‌സ് അധികൃതരെത്തി വാതില്‍ തകര്‍ത്ത് പ്രവേശിച്ചപ്പോഴേയ്ക്കും ഇരുവരും മരിച്ചിരുന്നു.  മനോഹരന്റെ മൃതദേഹം പൂര്‍ണമായി കത്തിയ നിലയില്‍ കിടക്കയിലും ഭാര്യ ജീവയുടെ മൃതദേഹം ലിവിംഗ് റൂമിലുമാണ് കണ്ടെത്തിയത്. മനോഹരന്‍ ജീവയ്ക്ക് വിഷം നല്‍കിയതിന് ശേഷം തീകൊളുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.

Top