കാസര്‍കോട് പ്രേതക്കല്യാണം; രമേശനും സുകന്യക്കും പരലോകത്ത് ആദ്യരാത്രി; താലികെട്ട് ഭൂമിയില്‍

വിഭവസമൃദമായ സദ്യ ഒരുക്കി ബന്ധുക്കള്‍. രമേശനും സുകന്യയും വിവാഹിതരാകുകയാണ്. എല്ലാം മുറപോലെ നടന്നു. ബന്ധുക്കള്‍ വിളിച്ചവരും ചടങ്ങിന് എത്തി. പക്ഷേ, പെണ്ണും ചെക്കനും മാത്രമല്ല. കാരണം അവര്‍ എന്നേ ഇഹലോകം വെടിഞ്ഞിരിക്കുന്നു. കൊട്ടും കുരവയും സദ്യയും ഗംഭീരമായിരുന്നു. നവവധുവും വരനുമില്ലാതെ കാസര്‍കോട്ട് കഴിഞ്ഞദിവസം നടന്ന വിവാഹ ചടങ്ങുകള്‍ ഏവരെയും ആശ്ചര്യപ്പെടുത്തി. രമേശനും സുകന്യയും മരിച്ചിട്ട് വര്‍ഷങ്ങളായി. മൂന്നാം വയസിലാണ് രമേശന്‍ മരിച്ചത്. സുകന്യയാകട്ടെ രണ്ടാംവയസിലും. ദമ്പതികള്‍ പരലോകത്ത് ദാമ്പത്യത്തിലേക്ക് പ്രവേശിച്ചിട്ടുണ്ടാകുമെന്നാണ് ബന്ധുക്കള്‍ വിശ്വസിക്കുന്നത്. ചെറുപ്പത്തിലേ മരിച്ച രമേശനും സുകന്യയും ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഇപ്പോള്‍ വിവാഹപ്രായമാകുമായിരുന്നു. ഇതു കണക്കാക്കിയാണ് ഇപ്പോള്‍ ബന്ധുക്കള്‍ ചടങ്ങ് നടത്തിയത്.
പെണ്ണുചോദിക്കലും ജാതകപ്പൊരുത്തം നോക്കലും ഉള്‍പ്പെടെ എല്ലാ ചടങ്ങുകളും മുറപോലെ നടക്കും. വടക്കന്‍ കേരളത്തില്‍ കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന ഗ്രാമങ്ങളിലാണ് ഈ വിചത്ര ആചാരം നടക്കുന്നത്. കര്‍ണാടകയിലും ഇത്തരം കല്യാണങ്ങള്‍ നടക്കാറുണ്ട്. പക്ഷേ, അവിടത്തേക്കാള്‍ കൂടുതല്‍ ചടങ്ങ് കാസര്‍ക്കോടാണ്. നിരവധി പേരെ കല്യാണത്തിന് ക്ഷണിച്ചിരുന്നു. എല്ലാവരും ദമ്പതികളെ ഓര്‍ത്ത് കരയും. കൂടെ സദ്യ കഴിച്ചുപിരിയുകയും ചെയ്യും. കുടുംബത്തിനും ഗ്രാമത്തിനുമുള്ള ദോഷപരിഹാരം തീരാന്‍ വേണ്ടിയാണ് ഇത്തരം പ്രേതകല്യാണങ്ങള്‍. ഗ്രാമത്തിലെ യുവതീയുവാക്കള്‍ക്ക് മംഗല്യഭാഗ്യവും ഇതുവഴിയുണ്ടാകുമെന്നാണ് പ്രേതക്കല്യാണം നടത്തുന്നവര്‍ കരുതുന്നത്. കൂടുതലും വിവാഹം നേരത്തെ ഉറപ്പിച്ച ശേഷം മരിച്ചുപോയവരുടെ കല്യാണമാണ് ഇതുപോലെ നടത്തുന്നത്.

ഇത്തരത്തില്‍ ചെറുപ്പത്തില്‍ മരിച്ചുപോയവരുടെ വിവാഹം നടത്തിയില്ലെങ്കില്‍ കുടുംബത്തില്‍ അനിഷ്ടസംഭവങ്ങള്‍ തുടരുമെന്നാണ് പറയപ്പെടുന്നത്. ഈ പ്രശ്‌നത്തിനുള്ള പരിഹാരം കൂടിയാണ് പ്രേതക്കല്യാണം. ജോല്‍സ്യന്റെ നിര്‍ദേശ പ്രകാരമാണ് ഇതുനടത്തുക. വിവാഹത്തിന്റെ രീതി ഇങ്ങനെയാണ്. ജോല്‍സ്യന്‍ നിര്‍ദേശിക്കപ്പെട്ടാല്‍ മരിച്ചുപോയ പുരുഷന് ആദ്യം പെണ്ണിനെ കണ്ടെത്തും. സ്വന്തം സമുദായത്തില്‍പ്പെട്ട മരിച്ചുപോയ അവിവാഹിതയെ ആണ് വധുവായി കണ്ടെത്തുക. പിന്നീട് കല്യാണത്തിനുള്ള എല്ലാ ചടങ്ങുകളും മുറതെറ്റാതെ നടക്കും. പക്ഷേ, ജാതകങ്ങള്‍ പരസ്പരം ചേരണം. ജാതകം ചേര്‍ച്ചയില്ലെങ്കില്‍ പ്രേതക്കല്യാണം നടക്കില്ല. മിശ്രവിവാഹങ്ങളും പ്രേതങ്ങളുടെ കാര്യത്തിലില്ല. സ്വന്തം സമുദായത്തില്‍പ്പെട്ടവരെ മാത്രമേ കല്യാണം കഴിക്കൂ. വധുവിന് സൗന്ദര്യം വേണമെന്നതും നിര്‍ബന്ധമാണ്. നാട്ടുകാര്‍ക്ക് കല്യാണക്കുറി നല്‍കിയാണ് ചടങ്ങിന് ക്ഷണിക്കുക. വിവാഹം വധുവിന്റെ വീട്ടിലാണ് നടക്കുക. വധുവും വരനുമില്ലെങ്കിലും അവരുടെ രൂപം തയ്യാറാക്കി വയ്ക്കും. രൂപങ്ങളെ അലങ്കരിക്കുകയും ചെയ്യും. മോതിരം കൈമാറും, മാലയിടും എല്ലാം പതിവ് കല്യാണങ്ങള്‍ പോലെ തന്നെ. ശേഷം ഗൃഹപ്രവേശനത്തിന് ശേഷം വധൂവരന്‍മാരെ പാലച്ചോട്ടില്‍ കുടിയിരുത്തും. ഈ സമയം പരലോകത്തിരുന്ന് ഇരുവരും എല്ലാം കാണുകയും ആദ്യരാത്രിയില്‍ പ്രവേശിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top