മിഠായി തപ്പിയപ്പോള്‍ കിട്ടിയത് തോക്ക്; വെടികൊണ്ടത് ചേട്ടന്റെ തലയില്‍

മിസോറി: മിഠായി അന്വേഷിച്ചു ചെന്ന അഞ്ചു വയസ്സുകാരനു കൈയില്‍ കിട്ടിയത് കൈതോക്ക്. കാഞ്ചി വലിച്ചപ്പോള്‍ കൊണ്ടത് ഏഴുവയസ്സുകാരനായ ചേട്ടന്റെ തലയിലും. യുഎസിലെ മിസോറി സംസ്ഥാനത്തെ സെന്റ് ലൂയിയില്‍ ശനിയാഴ്ചയായിരുന്നു സംഭവം. വെടിയൊച്ച കേട്ട് അമ്മ മിഷെല്‍ ലോസണ്‍ ഓടി മുകള്‍നിലയിലെത്തിയപ്പോള്‍ ഏഴുവയസ്സുകാരന്‍ ജെര്‍മൊന്‍ പെറിക്ക് ജീവനുണ്ടായിരുന്നെങ്കിലും പിന്നീട് കുട്ടി ആശുപത്രിയില്‍ മരിച്ചു. മാതാപിതാക്കളുടെ ഡ്രസിങ് ഡ്രോയറില്‍ മിഠായിക്കായി കുഞ്ഞു പരതുകയായിരുന്നുവെന്നാണു കരുതുന്നത്. അപ്പോഴാണു പിതാവ് ജെറീക്കോ പെറിയുടെ കൈത്തോക്ക് കൈയില്‍ കിട്ടിയത്. എന്നാല്‍ എന്തുതരത്തിലുള്ള തോക്കാണെന്നോ മറ്റു വിശദാംശങ്ങളോ പൊലീസ് പുറത്തുവിട്ടിട്ടില്ല. കുട്ടികള്‍ മിഠായി അധികം കഴിക്കുന്നതിനാല്‍ അവര്‍ കാണാതെ അമ്മ മിഠായി ഒളിച്ചുവയ്ക്കുന്നതു പതിവായിരുന്നു. കുട്ടികള്‍ ഇരുവരും മുകള്‍നിലയില്‍ ആയിരുന്നു. അമ്മ അടുക്കളയിലും. ഈ സമയത്താണ് അത്യാഹിതം സംഭവിച്ചത്. മിഷേല്‍ ലോസണ്‍ അര്‍ബുദരോഗി കൂടിയാണ്. ഒരിക്കല്‍ മാറിയെന്നു കരുതിയിരുന്ന അര്‍ബുദം അടുത്തിടെയാണ് ലോസണെ വീണ്ടും ആക്രമിച്ചത്. ഇതിനോടു പോരാടുന്നതിനിടെയിലാണു മൂത്തമകന്‍ ഇളയവന്റെ കയ്യാല്‍ കൊല്ലപ്പെടുന്നതും.

Top