ഇരുപത്തഞ്ച് കോടിയുടെ ഹീര തട്ടിപ്പ് ക്രൈംബ്രാഞ്ചിന് കൈമാറും; പണം നഷ്ടപ്പെട്ടത് 500ലധികം പേര്‍ക്ക്

കോഴിക്കോട്: ലാഭവിഹിതം വാഗ്ദാനം ചെയ്തുള്ള ഹീര ഗ്രൂപ്പിന്റെ നിക്ഷേപ തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറും. ചെമ്മങ്ങാട് പൊലിസ് അന്വേഷിച്ചിരുന്ന കേസാണ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ തീരുമാനിച്ചത്. ഹൈദരബാദ് ആസ്ഥാനമായ ഹീര ഗ്രൂപ്പ് മലബാറിലെ വിവിധ ജില്ലകളില്‍ നിന്നായി നിക്ഷേപ ഇനത്തില്‍ 25 കോടിയോളം രൂപയാണ് തട്ടിയത്.

പലിശക്ക് പകരം ലാഭവിഹിതം വാഗ്ദാനം ചെയ്തുള്ള തട്ടിപ്പില്‍ കോഴിക്കോട് കുറ്റിച്ചിറ, ഫ്രാന്‍സിസ്റോഡ് ഭാഗങ്ങളിലെ പ്രവാസി മലയാളികളാണ് പ്രധാനമായും ഇരകളായത്. ചെമ്മങ്ങാട് പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കഴിഞ്ഞ അഞ്ചുമാസമായി അന്വേഷണം കാര്യമായി മുന്നോട്ടുപോയിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടി കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്നാവശ്യപ്പെട്ട് ഹീര വിക്റ്റിംസ് ഫോറം അധികൃതര്‍ക്ക് നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ നടപടിയെടുത്തിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് അടുത്ത ദിവസം തന്നെ കമ്മിഷണര്‍ക്ക് കൈമാറുമെന്ന് ചെമ്മങ്ങാട് എസ്.ഐ ടി. ലക്ഷ്മി പറഞ്ഞു. ഈ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം മേലുദ്യോഗസ്ഥര്‍ മുഖേനയാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 19 നായിരുന്നു പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതുവരെ 45 പേരാണ് രേഖാമൂലം പരാതി നല്‍കിയത്. ഇതില്‍ 40 പേരുടെ മൊഴിമാത്രമെ പൊലിസ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളൂ. ഏകദേശം 500ല്‍ കൂടുതല്‍ പേര്‍ തട്ടിപ്പിന്നിരയായതായാണ് പൊലിസിന്റെ നിഗമനം. ഈ സാഹചര്യത്തില്‍ ഹീര ഗ്രൂപ്പ് സി.ഇ.ഒ നൗഹീറ ഷെയ്ഖിനെ കേരളത്തിലെത്തിച്ച് ചോദ്യം ചെയ്യാനുള്ള നടപടിയുമായി മുന്നോട്ടുപോകാന്‍ പൊലിസ് തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചെമ്മങ്ങാട് എസ്.ഐയുടെ നേതൃത്വത്തില്‍ പൊലിസ് ഹൈദരബാദിലെത്തിയിരുന്നു. എന്നാല്‍ ഹൈദരബാദിലെ പ്രാദേശിക സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത മറ്റു കേസുകളില്‍ റിമാന്‍ഡിലായ പ്രതി വനിതാജയിലില്‍ തടവില്‍ കഴിയുന്നതിനാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ വിട്ടു നല്‍കിയില്ല. ഇതുകാരണം ഇവരെ കേരളത്തിലേക്ക് കൊണ്ടു വരാനുള്ള പൊലിസ് ശ്രമം വിഫലമാവുകയായിരുന്നു.

Top