ഇന്ത്യാക്കാരുടെ ആദ്യ സംഘം റൊമാനിയയിലെത്തി, 470 വിദ്യാര്‍ഥികളുടെ ആദ്യ സംഘം ഇന്ന് ഇന്ത്യയിലെത്തും

ന്യൂഡല്‍ഹി: യുക്രൈനില്‍നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചു. യുക്രൈനില്‍ നിന്ന് ഒഴിപ്പിക്കുന്ന ഇന്ത്യാക്കാരുടെ ആദ്യ ബാച്ച് സൂകേവാ അതിര്‍ത്തി വഴി റൊമാനിയയില്‍ എത്തി.

വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ഇക്കാര്യം സ്ഥിതീകരിച്ചിട്ടുണ്ട്. ആദ്യ സംഘം സുകേവ അതിര്‍ത്തി കടന്നു. സുകേവില്‍ നിയോഗിച്ചിട്ടുള്ള ടീം ഇവരെ ബുക്കാറസ്റ്റില്‍ എത്തിക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയതായി ട്വിറ്ററില്‍ ഒരു ഹ്രസ്വ വീഡിയോ പങ്കുവെച്ചുകൊണ്ട് അരിന്ദം ബാഗ്ചി അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുക്രൈനുമായി അതിര്‍ത്തി പങ്കിടുന്ന ഹംഗറി, പോളണ്ട്, സ്ലൊവാക് റിപ്പബ്ലിക്, റൊമാനിയ എന്നീ രാജ്യങ്ങള്‍ വഴിയാണ് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നത്. റൊമാനിയയുടെ തലസ്ഥാനമായ ബുക്കറസ്റ്റില്‍നിന്ന് എയര്‍ ഇന്ത്യയുടെ രണ്ടുവിമാനങ്ങള്‍ അഞ്ഞൂറോളം ഇന്ത്യക്കാരുമായി ശനിയാഴ്ച മുംബൈയിലും ഡല്‍ഹിയിലും എത്തും.

ഹംഗറിയുടെ തലസ്ഥാനമായ ബുദാപെസ്റ്റില്‍നിന്ന് മറ്റൊരു വിമാനവും സര്‍വീസിനൊരുങ്ങുന്നുണ്ട്. പ്രത്യേക വിമാനങ്ങളിലെ യാത്ര സൗജന്യമായിരിക്കുമെന്നും ചെലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കുമെന്നും വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ വ്യക്തമാക്കി.

ഇന്ത്യന്‍ എംബസികള്‍ യുക്രൈന്‍ അതിര്‍ത്തികളില്‍ ഒരുക്കിയ സഹായകേന്ദ്രങ്ങളിലേക്ക് എത്തുന്ന ഇന്ത്യക്കാര്‍ വാഹനങ്ങളില്‍ ഇന്ത്യന്‍ പതാകയുടെ ചിത്രം പതിക്കണമെന്ന് നിര്‍ദേശമുണ്ട്. പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകളും അത്യാവശ്യ സാധനങ്ങളും, ലഭ്യമെങ്കില്‍ കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റും കൈവശം വെക്കണം.

അടിയന്തര ചെലവിനുള്ള പണം ഡോളറായും കരുതണം. എംബസികള്‍ വെള്ളിയാഴ്ച പുറത്തിറക്കിയ നിര്‍ദേശങ്ങളിലാണ് ഇക്കാര്യങ്ങളുള്ളത്. സംഘമായി വേണം സഹായകേന്ദ്രങ്ങളിലെത്താന്‍. അതിര്‍ത്തി കടക്കുന്നവര്‍ ഗൂഗിള്‍ അപേക്ഷാ ഫോമുകള്‍ പൂരിപ്പിക്കണം.

വിദ്യാര്‍ഥികളടക്കം പതിനാറായിരത്തോളം ഇന്ത്യക്കാരാണ് യുക്രൈനില്‍ ഇപ്പോഴുള്ളത്. ഇവരെ ഘട്ടംഘട്ടമായി ഒഴിപ്പിക്കാനാണ് പദ്ധതി. അയല്‍രാജ്യങ്ങളുമായി അതിര്‍ത്തിപങ്കിടുന്ന പ്രദേശങ്ങളിലുള്ള ഇന്ത്യക്കാരെയാണ് ആദ്യം ഒഴിപ്പിക്കുന്നത്. തുടര്‍ന്ന് മറ്റു മേഖലകളില്‍ നിന്നുള്ളവരെയും ഒഴിപ്പിക്കും. യുക്രൈന്‍ വ്യോമാതിര്‍ത്തി അടച്ചതിനെത്തുടര്‍ന്നാണ് ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ ബദല്‍മാര്‍ഗങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തേടിയത്.

Top