കേരളത്തില്‍ ഐഎസ് ആശയം പ്രചരിപ്പിക്കുന്നവരില്‍ പ്രമുഖരും?; ബഹ്‌റൈനിലെ വിസ്ഡം ഗ്രൂപ്പ് സംശയത്തിന്റെ നിഴലില്‍

കണ്ണൂര്‍: ഐ.എസ് (ഇസ്ലാമിക് സ്റ്റേറ്റ്) കേസില്‍ അറസ്റ്റിലായ യു.കെ ഹംസ മലയാളി യുവാക്കളെ ഐ.എസിലേക്ക് റിക്രൂട്ട് ചെയ്തത് ബഹ്റൈനിലെ മുജാഹിദ് വിസ്ഡം വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള സലഫി സെന്റര്‍ കേന്ദ്രീകരിച്ചെന്ന് റിപ്പോര്‍ട്ട്. ഐ.എസിലേക്ക് പോയ യുവാക്കളുമായി അടുത്ത ബന്ധമുണ്ടായിരുന്നതായും ഹംസ അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. മുമ്പും ഐ.എസ് കേസുമായി ബന്ധപ്പെട്ട് ബഹ്റൈനിലെ അല്‍ അന്‍സാര്‍ സെന്ററിനെതിരെ ആരോപണങ്ങളുയര്‍ന്നിരുന്നു. കേരളത്തിലെ ഔദ്യോഗിക മുജാഹിദ് വിഭാഗ (കെ.എന്‍.എം)ത്തില്‍ നിന്ന് വിഘടിച്ച് പ്രവര്‍ത്തിക്കുന്ന വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷന്റെ നേതൃത്വത്തിലാണ് ബഹ്റൈനിലെ ഇസ്ലാഹി സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.

ബഹ്റൈന്‍ കേന്ദ്രീകരിച്ച് ഐ.എസില്‍ ചേര്‍ന്ന അഞ്ച് മലയാളി യുവാക്കള്‍ കൊല്ലപ്പെട്ടതായി നാലു മാസം മുമ്പ് അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇതോടെയാണ് ബഹ്റൈനിലെ സലഫികളുടെ കേന്ദ്രമായ അല്‍ അന്‍സാര്‍ സെന്റര്‍ അന്വേഷണ പരിതിയില്‍ വരുന്നത്. യുവാക്കളുടെ ഐ.എസ് റിക്രൂട്ട്മെന്റില്‍ അല്‍ അന്‍സാര്‍ സെന്ററുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച കേരളത്തിലെ രണ്ട് സലഫി പണ്ഡിതര്‍ക്കെതിരെയും കൊല്ലപ്പെട്ട യുവാവിന്റെ സഹോദരന്‍ മുമ്പ് മൊഴി നല്‍കിയിരുന്നു. ഹംസയുടെ അറസ്റ്റോടെയാണ് ബഹ്റൈന്‍ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരം പുറത്തു വന്നിരിക്കുന്നത്. ഈ സംഘങ്ങളുമായി ഹംസ ബന്ധപ്പെട്ടിരുന്നതായി അന്വേഷണ സംഘം പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബഹ്‌റൈന്‍ ടീമുമായും ഇവര്‍ക്ക് ജിഹാദി ആശയങ്ങള്‍ കുത്തിവെച്ച അഷ്റഫ് മൗലവി, സഫീര്‍ പെരുമ്പാവൂര്‍ എന്നീ രണ്ട് സലഫി പണ്ഡിതരുമായും ഹംസ ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. നേരത്തെ എന്‍.ഐ.എ നീരീക്ഷണത്തിലുള്ള ഈ രണ്ട് സലഫി പണ്ഡിതരും മുജാഹിദ് ഔദ്യോഗിക വിഭാഗത്തിലും വിസ്ഡം വിഭാഗത്തിലും പ്രവര്‍ത്തിച്ചിരുന്നവരാണ്. ഹുസൈന്‍ സലഫി, മുജാഹിദ് ബാലുശേരി തുടങ്ങി കേരളത്തിലെ വിസ്ഡം വിഭാഗത്തിന്റെ മുതിര്‍ന്ന നേതാക്കള്‍ സ്ഥിരമായി ക്ലാസെടുക്കാന്‍ എത്തുന്ന സ്ഥലമാണ് ബഹ്റൈനിലെ അല്‍ അന്‍സാര്‍ സെന്റര്‍. ഇവിടെ നിന്ന് മലയാളി യുവാക്കള്‍ ഐ.എസിലെത്തിയതിനു പിന്നാലെ ഹംസയുടെ വെളിപ്പെടുത്തലും അല്‍ അന്‍സാര്‍ സെന്ററിനെ കൂടുതല്‍ ദുരൂഹമാക്കുകയാണ്.

അഷ്‌റഫ് മൗലവിയും സഫീര്‍ പെരുമ്പാവൂരും അല്‍ അന്‍സാറിലെ സ്ഥിരം സന്ദര്‍ശകരാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഭീകര സംഘടനയായ ഇസ്ലാമിക്ക് സ്റ്റേറ്റിലേക്ക് (ഐ.എസ്) മലയാളികളെ റിക്രൂട്ട് ചെയ്യുന്നതായി ദേശീയ അന്വേഷണ ഏജന്‍സിക്ക് വിവരമുണ്ട്. ഗള്‍ഫില്‍ ജോലിക്കു പോയി ഐ എസില്‍ ചേര്‍ന്ന് 5 മലയാളികള്‍ കൊല്ലപ്പെട്ട വാര്‍ത്ത ജൂലൈ ഒന്നിന് മാദ്ധ്യമങ്ങള്‍ പുറത്ത് വിട്ടിരുന്നു. ഇവരില്‍ തീവ്ര ആശയങ്ങള്‍ നിറച്ച് ഗള്‍ഫില്‍ നിന്ന് ഐ എസിലേക്ക് എത്തിച്ചത് കേരളത്തിലെ രണ്ട് സലഫി പണ്ഡിതരാണെന്നാണ് എന്‍.ഐ.എ, ഇന്റലിജന്‍സ് വൃത്തങ്ങള്‍ക്ക് മൊഴി ലഭിച്ചത്. ഈ പണ്ഡിരുമായി ബന്ധപ്പെടുത്തിയതും തീവ്രവാദത്തിലേക്കുള്ള ആദ്യ വഴിമരുന്നിട്ടിരുന്നതും ഹംസയായിരുന്നു. ഇതിനു ശേഷം ഹംസ നാട്ടിലെത്തി. എന്നാല്‍ യുവാക്കള്‍ കൊല്ലപ്പെട്ടതായ വിവരം ആദ്യം ലഭിച്ചത് ഹംസക്കായിരുന്നു. കൊല്ലപ്പെട്ട മലപ്പുറം വാണിയമ്പലം സ്വദേശി മുഹദ്ധിസിന്റെ സഹോദരന്‍ മനാഫ് നല്‍കിയ മൊഴിയില്‍ ഇവരുടെ പേരുകളും അല്‍ അന്‍സാര്‍ സെന്ററിന്റെ പേരും പരാമര്‍ശിക്കുന്നുണ്ട്.

അതേസമയം, അല്‍ അന്‍സാര്‍ സെന്ററിനെതിരെയുള്ള ആരോപണങ്ങള്‍ ആസൂത്രിതമാണെന്നും തീവ്ര നിലപാടുള്ളവരെ തിരിച്ചറിഞ്ഞ് നടപടിയെടുത്തിട്ടുണ്ടെന്നും അല്‍ അന്‍സാര്‍ സെന്റര്‍ ഫേസ്ബുക്ക് പേജില്‍ ഇട്ട വിശദീകരണ കുറിപ്പില്‍ പറഞ്ഞു. ഇത്തരക്കാരെ എതിര്‍ക്കുകയും മാറ്റി നിര്‍ത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അവരില്‍ പലരും അവരുടെ ആശയങ്ങള്‍ സ്വകാര്യമായി പ്രചരിപ്പിക്കുകയും പിന്നീട് ഇവിടെ നിന്ന് അപ്രത്യക്ഷമാവുകയും ചെയ്തിട്ടുണ്ടെന്നും കുറിപ്പില്‍ പറയുന്നു. ഇത്തരത്തില്‍ ശക്തമായി നിലപാടെടുക്കുന്നതില്‍ എതിര്‍പ്പുള്ളവരാണ് പിടിക്കപ്പെടുമ്പോള്‍ സെന്ററിന്റെ പേര് പറയുന്നതെന്ന് സംശയിക്കുന്നതായും വിശദീകരണ കുറിപ്പിലൂടെ പറയുന്നു.

എന്നാല്‍ അല്‍ അന്‍സാര്‍ സെന്ററില്‍ സ്ഥിരമായി ക്ലാസിനെത്തുന്നവര്‍ക്കിടയില്‍ തീവ്ര ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നത് ഇവരെ പ്രതിരോധത്തിലാക്കുന്നു. ഇത്തരത്തില്‍ സ്ഥിരമായി ഇവിടെ ക്ലാസില്‍ പങ്കെടുത്തവരാണ് ഐ.എസില്‍ പോയ യുവാക്കളെന്ന് നേരത്തെ എന്‍.എ.എക്ക് മൊഴി ലഭിച്ചിട്ടുണ്ട്. ഈ കേസില്‍ പരാമര്‍ശിക്കപ്പെട്ട സലഫി പണ്ഡിതരും അല്‍ അന്‍സാര്‍ സെന്റര്‍ കേന്ദ്രീകരിച്ചാണ് ഏറെ നാള്‍ പ്രവര്‍ത്തിച്ചിരുന്നത്. കേരളത്തില്‍ നിന്ന് ഐ.എസിലേക്കു പോയ പലരുമായും നേരിട്ട് ബന്ധമുള്ള തീവ്ര സലഫി ആശയക്കാരാണ് മലപ്പുറം മങ്കട സ്വദേശി അഷ്റഫ് മൗലവി, സഫീര്‍ പെരുമ്പാവൂര്‍ എന്നിവര്‍. ഇവരുടെ ക്ലാസുകളില്‍ അഞ്ച് യുവാക്കളും സ്ഥിരാമായി പങ്കെടുക്കാറുണ്ടായിരുന്നു.

മുമ്പ് ഐ.എസില്‍ എത്തിയവരേയും സമാന ആശയക്കാരായ പണ്ഡിതന്മാരേയും ബന്ധപ്പെടുത്തിയിരുന്നത് ഹംസയായിരുന്നു. ബഹ്റൈനില്‍ നിന്ന് യുവാക്കള്‍ ഐ.എസിലേക്കെത്തിക്കുന്നതില്‍ ഈ മൂന്നു പേര്‍ക്കും വലിയ പങ്കുണ്ടെന്നാണ് അന്വേഷണ സംഘം കണക്കാക്കുന്നത്. സഫീര്‍, എറണാകുളം കേന്ദ്രീകരിച്ചും അഷ്റഫ് മൗലവി മംഗലാപുരം കേന്ദ്രീകരിച്ചുമാണ് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഇരുവരും ഹിജ്റയും (പലായനം) ജിഹാദി ആശയങ്ങലും പ്രചരിപ്പിച്ചിരുന്നവരാണ്. കേരളത്തിലെ ഔദ്യോഗിക മുജാഹിദ് വിഭാഗ (കെ.എന്‍.എം)ത്തില്‍ നിന്ന് പിളര്‍ന്ന ശേഷമാണ് വിസ്ഡം ഗ്രൂപ്പ് രൂപപ്പെടുന്നത്. ഇതില്‍ നിന്ന് വീണ്ടും വിഘടിച്ചവരുമായും അടുത്ത ബന്ധമാണ് ഈ പണ്ഡിതര്‍ക്കുള്ളത്. പല ഐ.എസ് കേസുകളിലും ഇവരുടെ പേരുകള്‍ എന്‍.ഐ.എ പ്രത്യേകം നോട്ട് ചെയ്തിരുന്നു. 21 അംഗ മലയാളി യുവ സംഘത്തിന്റെ തിരോധാനത്തിന് പിന്നാലെ എന്‍.ഐ.എ ഇവരെ ചോദ്യം ചെയ്തെങ്കിലും വിട്ടയക്കുകയായിരുന്നു. പിന്നീട് ഇവര്‍ വിദേശത്തേക്ക് കടന്നതായാണ് സൂചന.

ഐഎസ് കേന്ദ്രമായ സിറിയയിലെ അലപ്പോയില്‍ വെച്ച് കൊല്ലപ്പെട്ട അഞ്ച് പേരില്‍ നാല് പേരും ബഹ്റൈനില്‍ നിന്നുള്ളവരായിരുന്നു. ബഹ്റൈനില്‍ വച്ചാണ് ഹംസയും സലഫി പണ്ഡിതരും ഇവര്‍ക്ക് നിരന്തരമായി ക്ലാസ് കൊടുത്തിരുന്നത്. ബഹ്റൈനിലെ ഇസ്ലാഹി സെന്ററില്‍ വെച്ച് നടന്നിരുന്ന ക്ലാസുകളില്‍ ഇവര്‍ സ്ഥിരമായി പങ്കെടുക്കാറുണ്ടെന്നാണ് മുഹദ്ധിസിന്റെ സഹോദരന്‍ മനാഫ് നല്‍കിയ മൊഴി. മലപ്പുറം വണ്ടൂര്‍ സ്വദേശിയും വാണിയമ്പലത്ത് താമസക്കാരനുമായ മുഹദ്ധിസ്, പാലക്കാട് കഞ്ചിക്കോട് സ്വദേശി ഷിബി, വടകര സ്വദേശി മന്‍സൂര്‍, കണ്ണൂര്‍ ചാലാട് സ്വദേശി സന്‍ഷാദ്, കൊണ്ടോട്ടി സ്വദേശി മന്‍സൂര്‍ എന്നീ അഞ്ച് പേരാണ് സിറിയയില്‍ ഐ എസ് ക്യാമ്പില്‍ യുദ്ധത്തിനിടെ കൊല്ലപ്പെട്ടതായി മൊഴിയും വിവരവും ലഭിച്ചത്. ഇവരെല്ലാം 20നും 30 നും മധ്യേ പ്രായമുള്ളവരാണ്.

ഷിബി ഒഴികെയുള്ള നാല് പേരും മുഹദ്ധിസിന്റെ സഹോദരന്‍ മനാഫും ബഹ്റൈനിലെ ഒരു കാറ്ററിംങ് കമ്പനിയില്‍ ജോലി ചെയ്യുന്നവരാണ്. ഹംസയും ഇവരോടൊപ്പം കാറ്ററിങ് ജോലി ചെയ്തിരുന്നു. ഒഴിവു സമയങ്ങളിലെല്ലാം ഇവര്‍ ബഹ്റൈനിലെ കേരള സലഫികളുടെ കേന്ദ്രമായ ഇസ്ലാഹി സെന്ററില്‍ പോകുമായിരുന്നു. ഇവിടെ വെച്ചും മറ്റിടങ്ങളിലും നടന്ന ക്ലാസുകളിലാണ് ‘ജിഹാദി’ ആശയം കുത്തി വെയ്ക്കപ്പെട്ടത്. മാത്രമല്ല, കാസര്‍കോട് പടന്നയില്‍ നിന്ന് ഐ എസില്‍ ചേര്‍ന്ന അബ്ദുല്‍ റാഷിദ് അബ്ദുള്ളയെ അഷ്റഫ് സലഫിയും സഫീറും ഇവര്‍ക്ക് പരിചയപ്പെടുത്തിയിരുന്നു. ജിഹാദിനെ കുറിച്ചുള്ള കൂടുതല്‍ സംശയങ്ങളും ഐ.എസ് ക്യാമ്പിലെ വിശേഷങ്ങളും റാഷിദിനെ ഫോണില്‍ ബന്ധപ്പെട്ടാണ് സംഘം നിവാരണം നടത്തിയിരുന്നത്. കേരളത്തില്‍ നിന്ന് നംഘഹാറിലെ ഐ എസ് ക്യാമ്പിലേക്ക് പോയവരില്‍ അവശേഷിക്കുന്നവര്‍ അടങ്ങുന്ന ഗ്രൂപ്പിന്റെ അമീര്‍ ആയാണ് റാഷിദിനെ കരുതപ്പെടുന്നത്.

നിലവില്‍ വിവിധ ഗ്രൂപ്പുകളായാണ് കേരളത്തില്‍ നിന്ന് ഐ.എസിലേക്ക് പോയിട്ടുള്ളത്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത വിവിധ ഐ.എസ് കേസുകളും വ്യത്യസ്ത സംഭവങ്ങളാണ്. എന്നാല്‍ ഇവരെല്ലാം പരസ്പരം ബന്ധമുള്ളതായി അന്വേഷണ സംഘങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് ഇതുവരെ രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷണത്തിന് ഗുണമാണെന്നാണ് വിലയിരുത്തല്‍. കനകമല, ബഹ്‌റൈന്‍, കാസര്‍കോഡ് ടീം എന്നിവരുമായുള്ള ഹംസയുടെയും കണ്ണൂരില്‍ നിന്ന് അറസ്റ്റിലായവരുടെയും ബന്ധം കേരളത്തിലെ ഐ.എസിന്റെ അടിവേര് കണ്ടെത്താന്‍ സാധിക്കുമെന്നാണ് അന്വേഷണ സംഘം കണക്കാക്കുന്നത്. 16 പേര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ അഞ്ച് പേരെയാണ് കണ്ണൂരില്‍ അറസ്റ്റ് ചെയ്തത്. നിലവില്‍ കണ്ണൂര്‍ എസ്പിയുടെ മേല്‍നോട്ടത്തിലുള്ള ക്രൈം സ്‌ക്വാഡാണ് കേസ് അന്വേഷിക്കുന്നത്. ഒരാഴ്ചക്കകം കേസ് എന്‍.ഐ.എ ഏറ്റെടുക്കുമെന്നാണ് സൂചന. കണ്ണൂരില്‍ നിന്ന് ഐ.എസില്‍ ചേരാന്‍ പോകുന്നതിനിടെ പിടിയിലായ ഷാജഹാനെ കഴിഞ്ഞ ദിവസം എന്‍.ഐ.എ കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്.

Top