ജവാനിലൂടെ ജീവന്‍വച്ചത് തകര്‍ന്നു കിടന്ന പൊതുമേഖലാ സ്ഥാപനം; സര്‍ക്കാര്‍ സാധനത്തിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ നടപടി

തിരുവനന്തപുരം: കിടിയന്മാരുടെ ഇഷ്ട മദ്യമായ ജവാന്‍ സുലഭമായി ലഭിക്കുന്നതിനുള്ള നടപടികളുമായി കമ്പനി മുന്നോട്ട്. സാധാരണക്കാരുടെ ഇഷ്ട മദ്യമാണെങ്കിലും എല്ലായിടത്തും എത്തിക്കുന്നതിന് കവിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. ജവാനെ കൂടുതല്‍ വേഗത്തില്‍ എല്ലായിടത്തും എത്തിക്കാന്‍ റമ്മിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കാനാണ് ആലോചിക്കുന്നത്. കണ്ണൂര്‍, കാസര്‍കോട് ജില്ലക്കാര്‍ക്ക് ഇതുവരെ ജവാന്റെ ഗുണമറിയാന്‍ യോഗം ഉണ്ടായിട്ടില്ല. മറ്റു സ്ഥലങ്ങളില്‍ തന്നെ ആവശ്യത്തിന് സാധനമെത്തിക്കാന്‍ കഴിയാതിരിക്കുമ്പോള്‍, എന്തിന് ഈ ജില്ലകളിലേക്ക് കൂടുതല്‍ കടത്തുകൂലി നല്‍കി കൊണ്ടുപോകണം എന്ന ചിന്തയാണ് കാരണം.

തിരുവല്ല വളഞ്ഞവട്ടത്തെ പൊതുമേഖലാ സ്ഥാപനമായ ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ആണ് ‘ജവാന്‍ റം’ ഉത്പാദിപ്പിക്കുന്നത്. പ്രതിമാസം ഒന്നര ലക്ഷം കെയ്‌സാണ് ഇവിടത്തെ ഉത്പാദനം. ഇതില്‍ നിന്ന് വര്‍ഷം നാല് കോടിയോളം രൂപയാണ് സര്‍ക്കാരിന്റെ ലാഭം. 50,000 കെയ്‌സ് കൂടി അധികം ഉത്പാദിപ്പിക്കാനുള്ള ബോട്ട്‌ലിംഗ് ലൈന്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ തുടക്കത്തില്‍ പ്‌ളാന്റിന്റെ ശേഷി കൂട്ടാന്‍ ആലോചിച്ചിരുന്നു. കിറ്റ്‌കോ ഇതിന്റെ റിപ്പോര്‍ട്ടും സമര്‍പ്പിച്ചതാണ്. എന്നാല്‍ മദ്യനയം മാറുകയും ഷാപ്പുകളും ബാറുകളും പൂട്ടുകയും ചെയ്തതോടെ റിപ്പോര്‍ട്ട് ഉറക്കമായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇടത് സര്‍ക്കാര്‍ പുതിയ മദ്യനയം കൊണ്ടു വന്നതോടെ റിപ്പോര്‍ട്ട് ചില മാറ്റങ്ങളോടെ വീണ്ടും സമര്‍പ്പിച്ചു. നിലവിലുള്ള കെട്ടിടത്തില്‍ ചെറിയ പരിഷ്‌കാരങ്ങള്‍ വരുത്തി പുതിയ ബോട്ട്‌ലിംഗ് ലൈന്‍ സ്ഥാപിക്കാനാവും. ഒന്നര കോടിയാണ് പ്രതീക്ഷിക്കുന്ന ചെലവ്. കൂടുതല്‍ ജീവനക്കാരെ നിയമിക്കേണ്ടി വരില്ല.

വിലക്കുറവിനൊപ്പം ‘പിടിത്ത’ത്തില്‍ കേമനായ ജവാന് ആരാധകരേറെയാണ്. സര്‍ക്കാര്‍ സാധനമെന്ന അധിക മേന്മയുമുണ്ട്. ബെവ്‌കോയുടെയും കണ്‍സ്യൂമര്‍ഫെഡിന്റെയും മദ്യഷാപ്പുകളില്‍ ചൂടപ്പം പോലെയാണ് ജവാന്‍ വിറ്റുപോകുന്നത്. പലപ്പോഴും കിട്ടാന്‍ ക്ഷാമവുമാണ്.

പ്യാരി ആന്‍ഡ് കമ്പനി 1948 ല്‍ തുടങ്ങിയ ട്രാവന്‍കൂര്‍ ഷുഗേഴ്‌സില്‍ പഞ്ചസാര, മൊളാസസ് ഉപയോഗിച്ച് സ്പിരിറ്റ് എന്നിവയാണ് ഒരേ സമയം ഉത്പാദിപ്പിച്ചിരുന്നത്. പ്രദേശത്ത് കരിമ്പുകൃഷി വ്യാപകമാക്കിയായിരുന്നു പ്രവര്‍ത്തനം. 1974 ല്‍ കേരള സര്‍ക്കാര്‍ കമ്പനി ഏറ്റെടുത്തു. എന്നാല്‍ കരിമ്പിന്റെ ലഭ്യത കുറഞ്ഞതോടെ 98-ല്‍ പഞ്ചസാര യൂണിറ്റ് പൂട്ടി. 92 വരെ സ്പിരിറ്റ് ഉത്പാദനം തുടര്‍ന്നു. സംസ്ഥാനത്ത് ചാരായം നിരോധിച്ചപ്പോള്‍ സ്ഥാപനം അടച്ചുപൂട്ടല്‍ ഭീഷണിയിലായി. തുടര്‍ന്നാണ് പുറത്തുനിന്ന് സ്പിരിറ്റ് കൊണ്ടുവന്ന് മദ്യം നിര്‍മ്മിക്കാന്‍ തുടങ്ങിയത്. സ്ഥിരം ജീവനക്കാര്‍ 25 ല്‍ താഴെ. കുടുംബശ്രീയില്‍ നിന്ന് കരാര്‍ അടിസ്ഥാനത്തില്‍ എടുത്ത 75 വനിതകളാണ് ബോട്ട്‌ലിംഗും ലേബല്‍ ഒട്ടിപ്പും നടത്തുന്നത്. കേന്ദ്ര സര്‍വകലാശാലയ്ക്ക് നല്‍കിയ 10 ഏക്കര്‍ കഴിച്ച് 50 ഏക്കറോളം സ്ഥലം സ്ഥാപനത്തിനുണ്ട്.

Top