കണ്ണൂരിലെ 3 സീറ്റ് നഷ്ടപ്പെടുത്തി. രാഗേഷിന് പിന്നില്‍ വലിയശക്തികളുണ്ടെന്ന് കെ സുധാകരന്‍

കണ്ണൂര്‍: പി. കെ രാഗേഷിനെതിരെ രൂക്ഷവിമര്‍ശനവുമായി കെ. സുധാകരന്‍. പി.കെ രാഗേഷിനെ വലിയ ആളാക്കിയത് മാധ്യമങ്ങളാണന്നും. കണ്ണൂരിലെ മൂന്ന് സീറ്റ് നഷ്ടപ്പെടുത്തിയത് രാഗേഷാണെന്നും സുധാകരന്‍ പറഞ്ഞു. രാഗേഷിന് പിന്നില്‍ വലിയ ശക്തികളുണ്ട്. അത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. ബുദ്ധിഭ്രമം സംഭവിച്ച രാഷ്ട്രീയക്കാരനാണ് രാഗേഷെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. പാട്ടുപാടി ജയിക്കാമായിരുന്ന കണ്ണൂര്‍ കോര്‍പ്പറേഷനില്‍ അവസാനവട്ടം വിമതന്റെ കാലുപിടിക്കേണ്ടി വന്നതിന്റെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കില്ല. വിമതനെ വളര്‍ത്തിയവര്‍ക്കാണ് പരാജയത്തിന്റെ ഉത്തരവാദിത്തം കണ്ണൂരിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കേണ്ട ഒരു കാര്യവുമില്ല. പാര്‍ട്ടിയില്‍ താന്‍ ആരുമല്ലെന്നും സുധാകരന്‍ പറഞ്ഞു. നേരത്തെ തയ്യാറാക്കിയ അജണ്ടയുടെ ഭാഗമായാണ്  രാഗേഷ് ഓരോ നിലപാടും എടുത്തത്. കണ്ണൂരില്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം രാഗേഷിന് ഓഫര്‍ ചെയ്തതും അത് അദ്ദേഹം സ്വീകരിച്ചിരുന്നെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. പി. രാമകൃഷ്ണന്റെ പേര് തനിക്ക് കേള്‍ക്കണ്ടെന്നും അയാള്‍ തന്റെ വിശ്വാസ്യതയ്ക്ക് പോറലേല്‍പ്പിച്ചെന്നും സുധാകരന്‍ പറഞ്ഞു. പി രാമകൃഷ്ണനെ വിലയിരുത്തേണ്ടത് പാര്‍ട്ടി നേതൃത്വമാണ്.  എം.എം ഹസ്സന്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സംശയം പ്രകടിപ്പിച്ചത് ശരിയായില്ലെന്നും സുധാകരന്‍ പറഞ്ഞു. കണ്ണൂരില്‍ സ്ഥാനാര്‍ത്ഥിത്വം നിര്‍ണയിച്ചതില്‍ തനിക്ക് ഒരു പങ്കുമില്ലെന്നും സുധാകരന്‍ പറഞ്ഞു.

Top