കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടന ദിവസം മന്ത്രിമാര്‍ കുടുംബ സമേതം നടത്തിയ വിമാനയാത്ര വിവാദത്തില്‍

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടന ദിവസം കണ്ണൂരില്‍ നിന്നും തിരുവനന്തപുരതത്തേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരും ഉള്‍പ്പടെ കുടുംബ സമേതം നടത്തിയ വിമാന യാത്ര വിവാദമാകുന്നു. മുഖ്യമന്ത്രിയും കുടുംബവും, മന്ത്രിമാരായ ഇ.പി ജയരാജന്‍, എ കെ ശശീന്ദ്രന്‍ ഉള്‍പ്പെടെയുള്ള 63 പേരാണ് കണ്ണൂരില്‍ ഗോ എയര്‍ വിമാനത്തില്‍ തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തത്. ഇവരില്‍ ചിലരുടെ കുടുംബവും ഒപ്പം ഉണ്ടായിരുന്നു. യാത്രാക്കൂലിയായ 2,28,000 രൂപ തൊഴില്‍ വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ ഏജന്‍സിയായ ഒഡേപെക് വഴി അടപ്പിച്ചു എന്നാണ് ആരോപണം. കെ.എസ് ശബരീനാഥന്‍ എം.എല്‍.എ ഫേസ്ബുക്കില്‍ ഈ ആരോപണം ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പെട്ടെന്നുള്ള സംവിധാനമായതിനാല്‍ കൂട്ട ബുക്കിങ്ങിനായി ഏജന്‍സി എന്ന നിലയില്‍ ഒഡേപേക്കിനെ സമീപിക്കുക മാത്രമാണ് ചെയ്തതെന്നാണ് ഔദ്യോഗിക വിശദീകരണം. യാത്ര തുക കൃത്യമായ മാര്‍ഗത്തിലൂടെ തന്നെയാണ് നല്‍കിയതെന്നും വിശദീകരിക്കുന്നു.

Top