പര്‍ദയ്ക്കും കേരള തനിമ; ഖാദി പര്‍ദകള്‍ വിപണിയിലെത്തി

കേരള തനിമയിലും പര്‍ദയെത്തുന്നു. ചൂടുകാലത്ത് തണുപ്പും തണുപ്പുകാലത്ത് ചൂടും നല്‍കുന്ന മനോഹരമായ ഖാദി പര്‍ദകള്‍ വിപണിയിലെത്തി. പ്രകൃതിദത്തമായ പരുത്തി നൂലുകൊണ്ട് നിര്‍മിച്ച് ‘മനില’ തുണികൊണ്ട് പയ്യന്നൂരിലെ ഖാദി കേന്ദ്രത്തില്‍ തയ്യാറാക്കിയ പര്‍ദ ചാര നിറത്തിലും മറ്റ് വര്‍ണങ്ങളിലും ലഭിക്കും. ചൈനീസ് നെക്ക്, ഹൈനെക്ക്, കോട്ട്, അറേബ്യന്‍, ഡിസൈനര്‍ പീസ് എന്നീ പേരുകളിലുള്ള പര്‍ദകളാണ് വിപണിയിലെത്തിച്ചത്. 20 ശതമാനം റിബേറ്റുള്‍പ്പെടെ 1330 രൂപ മുതല്‍ 1520 വരെയുള്ള പര്‍ദകള്‍ ലഭ്യമാണ്. കണ്ണൂരും മലപ്പുറവും ഖാദി പര്‍ദകള്‍ക്ക് ലഭിച്ച സ്വീകാര്യതയെ തുടര്‍ന്നാണ് കോഴിക്കോട്ടും ആരംഭിച്ചത്.ചെറൂട്ടി റോഡിലുള്ള ഖാദി ഗ്രാമസൌഭാഗ്യയില്‍ നടന്ന ചടങ്ങില്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എം വി ബാലകൃഷ്ണന്‍ ലോഞ്ചിങ് നിര്‍വഹിച്ചു. ഖാദി ബോര്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ ടി ശ്യാംകുമാര്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ആദ്യവില്‍പ്പന നടത്തി.മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ഖാദി ബോര്‍ഡ് അംഗം വേലായുധന്‍ വള്ളിക്കുന്ന്, കൌണ്‍സിലര്‍ ജയശ്രീ കീര്‍ത്തി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ ടി ശേഖര്‍, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ സി പി എം ഹൈറുന്നിസ, ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് പ്രൊജക്ട് ഓഫീസര്‍ കെ പി ദിനേശ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Top