തമിഴ്നാട് സ്വദേശിക്ക് വേണ്ടി കൈകോർത്ത് കോട്ടയത്തെ രണ്ട് ഗ്രാമങ്ങൾ

തമിഴ്നാട് സ്വദേശി ജയന്‍. സ്വന്തം ബന്ധുക്കള്‍ പോലും കയ്യൊഴിഞ്ഞപ്പോള്‍ ജയന് വേണ്ടി കൈകോര്‍ത്തത് കോട്ടയത്തെ രണ്ട് ചെറിയ ഗ്രാമങ്ങളാണ്. മധുരൈ സ്വദേശിയായ ജയന്‍ എന്ന നാല്‍പ്പത്തിയഞ്ചുകാരന്‍ കഴിഞ്ഞ 28 വര്‍ഷങ്ങളായി കേരളത്തിലാണ്. വസ്ത്രങ്ങള്‍ ഇസ്തിരിയിട്ട് കൊടുത്താണ് ജയന്റെ ഉപജീവനം. കുറഞ്ഞ നാളുകള്‍ കൊണ്ട് തന്നെ ചിങ്ങവനക്കാര്‍ക്ക് ചിരപരിചിതനായി ഈ മുഖം. എന്നാല്‍ രണ്ട് വര്‍ഷം മുന്‍പ് കിഡ്‌നി തകരാറിലായതോടെ ജയന്റെ ജീവിതം മാറി മറിഞ്ഞു. കിഡ്‌നി മാറ്റിവെയ്ക്കുക മാത്രമായിരുന്നു പരിഹാരം. എന്നാല്‍ കിഡ്‌നി നല്‍കേണ്ടി വരുമോ എന്ന ഭയത്താല്‍ ബന്ധുക്കള്‍ ജയനും ഭാര്യയും രണ്ട് പെണ്‍മക്കളും അടങ്ങുന്ന കുടുംബത്തില്‍ നിന്നും അകന്നു. പക്ഷേ ആ ഗ്രാമം ജയനെ കൈവിട്ടില്ല. 2 കോട്ടയം മുന്‍സിപ്പാലിറ്റിയില്‍ വരുന്ന ചിങ്ങവനം, പള്ളം എന്നീ ഗ്രാമങ്ങള്‍ ജയന് വേണ്ടി കൈകോര്‍ത്തു. 39ാം വാര്‍ഡ് കൗണ്‍സിലറാണ് ജയന് വേണ്ടി ധനശേഖരണം എന്ന ആശയത്തിന് വിത്തിട്ടത്. പത്ത് ലക്ഷം സമാഹരിക്കുക എന്നതായിരുന്നു ലക്ഷ്യം. ടിന്റുവിന്റെ നേതൃത്വത്തില്‍ 5 വാര്‍ഡ് കൗണ്‍സിലര്‍മാര്‍ നിരത്തിലേക്ക് ഇറങ്ങി. ഒപ്പം ഫാദര്‍ സെബാസ്റ്റ്യന്‍ പുന്നശ്ശേരി നേതൃത്വം നല്‍കുന്ന ജീവകാരുണ്യ സംഘടനയും. ഓരോ വീട്ടിലും കയറി ചെന്ന് ജയന് വേണ്ടി സഹായം തേടി. അന്യസംസ്ഥാനക്കാരനാണ് എന്നത് ജയനെ സഹായിക്കുന്നതില്‍ നിന്നും ജനങ്ങളെ വിലക്കിയതേ ഇല്ല.
ജയന്റെ ചികിത്സാ ചിലവുകള്‍ക്ക് വേണ്ടി സുമനസ്സുകള്‍ ഒന്നിച്ചപ്പോള്‍ പണക്കുടുക്കയില്‍ വീണ് നിറഞ്ഞത് 11. 25 ലക്ഷം രൂപയാണ്. ജയന്റെ ഭാര്യ മാരിയമ്മാള്‍ നവംബര്‍ അവസാന ആഴ്ചയില്‍ നടക്കുന്ന ശസ്ത്രക്രിയയില്‍ തന്റെ കിഡ്‌നി ദാനം ചെയ്യും. പല വ്യത്യാസങ്ങളുടെ പേരില്‍ തമ്മില്‍ തല്ലുന്നവര്‍ കാണേണ്ടതാണ് ഈ ഗ്രാമങ്ങളുടെ കരുണയുടെ മാതൃക.

Top