ജിത്തുവിന്റെ ശരീരഭാഗങ്ങള്‍ കത്തിച്ച ശേഷം അടര്‍ത്തിമാറ്റിയത്; പെരുമാറ്റ ദൂഷ്യം ചോദ്യം ചെയ്തത് കൊലക്ക് കാരണം; കുറ്റസമ്മതത്തില്‍ കൂസലില്ലാതെ ജയമോള്‍

കൊല്ലം: കുണ്ടറയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ പതിനാലുകാരന്റെ മൃതദേഹം വെട്ടിമുറിച്ചതല്ല, കത്തിച്ചശേഷം അടര്‍ത്തി മാറ്റിയതാണെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ജിത്തു ജോബിന്റെ പോസ്റ്റ്‌മോര്‍ട്ടം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പൂര്‍ത്തിയായി. അസ്ഥികളടക്കം ശരീരഭാഗങ്ങള്‍ നന്നായി കത്തിച്ചിരുന്നതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി.

തിങ്കളാഴ്ച കാണാതായ പതിനാല് വയസുകാരന്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് ഇന്നലെ വൈകുന്നേരമാണ്. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ ജിത്തു ജോബിന്റെ മൃതദേഹം ബുധനാഴ്ച വൈകുന്നേരം കുടുംബ വീടിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. ജിത്തുവിന്റെ അമ്മ ജയമോളുടെ കൈയില്‍ പൊള്ളലേറ്റതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് അമ്മയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ജയമോള്‍ കുറ്റം സമ്മതിച്ചു. ഒരു കൂസലുമില്ലാതെയാണ് അവര്‍ അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു പാട് കുടുംബ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. കുണ്ടറ കുരീപ്പള്ളി ജോബ് ഭവനില്‍ ജോബ് ജി. ജോണിന്റെ മകനാണ് മരിച്ച ജിത്തു. ജയമോള്‍ കുറ്റം സമ്മതിച്ചു. കുടുംബ വഴക്കിനെ തുടര്‍ന്ന് മകനെ കൊലപ്പെടുത്തിയെന്നാണ് ഇവരുടെ കുറ്റസമ്മതം. ഇത് പൂര്‍ണ്ണമായും പൊലീസ് വിശ്വസിച്ചിട്ടില്ല. ജോബിന്റെ സഹോദരിയുമായി ജയമോള്‍ വഴക്കിലായിരുന്നു. ഇതേ തുടര്‍ന്നാണ് അഞ്ചാലമൂടില്‍ സ്ഥലം വാങ്ങി ഇവര്‍ താമസം തുടങ്ങിയത്. ഇതിന് അപ്പുറം കുടുംബ പ്രശ്നങ്ങളൊന്നും പൊലീസിന് കണ്ടെത്താനായിട്ടില്ല. ഇതുകൊണ്ട് മാത്രം അമ്മ മകനെ വകവരുത്തുമോ എന്നതാണ് പൊലീസിന്റെ സംശയം. അതുകൊണ്ട് തന്നെ പഴുതുകള്‍ അടച്ചൊരു അന്വേഷണമാണ് നടക്കുന്നത്.

ജിത്തുവിന്റെ അമ്മ ജയമോളുടെ കൈയില്‍ പൊള്ളലേറ്റിരുന്നത് ശ്രദ്ധയില്‍പ്പെട്ട പൊലീസ് ഇവരെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറത്ത് വന്നത്. സ്വന്തം വീടിന് പിന്നില്‍ വച്ച് മകനെ കൊലപ്പെടുത്തിയ ശേഷം പറമ്പില്‍ കൊണ്ടിട്ട് കത്തിക്കുകയായിരുന്നെന്ന് ജയമോള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് കൊലയ്ക്ക് ഇവരെ സഹായിച്ച ആളെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് ഇയാളെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജയമോളുമായി അടുപ്പത്തിലുണ്ടായിരുന്ന അദ്ധ്യാപകനാണ് കസ്റ്റഡിയില്‍ ഉള്ളതെന്നാണ് സൂചന. പെരുമാറ്റ ദൂഷ്യം ചോദ്യം ചെയ്ത ജിത്തും അമ്മയുമായി ഉണ്ടായ വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് സംശയിക്കുന്നു.

പൊള്ളലേറ്റത് പൊലീസിന്റെ ശ്രദ്ധയില്‍ പെടുന്നത് വരെ വളരെ സ്വാഭാവികമായാണ് ജയമോള്‍ പെരുമാറിയിരുന്നത്. ആര്‍ക്കും ഒരു സംശയം തോന്നിയിരുന്നില്ല. കുറ്റം സമ്മതിച്ച ശേഷവും ഈ അമ്മയ്ക്ക് ഭാവവ്യത്യാസമൊന്നുമില്ല. ഇതാണ് പൊലീസിനെ ഞെട്ടിച്ചത്. താന്‍ ഒറ്റയ്ക്കാണ് മകനെ കൊന്നതെന്നാണ് ജയമോള്‍ ആവര്‍ത്തിക്കുന്നത്. കരുതി കൂട്ടി നടന്നകൊലയല്ല ഇത്. മറിച്ച് അബദ്ധത്തില്‍ മകന്‍ കൊല്ലപ്പെട്ടതാണെന്നും അവര്‍ പറയുന്നു. എന്നാല്‍ പതിനാല് വയസ്സുകാരനെ ഒറ്റയ്ക്ക് കൊന്ന് മൃതദേഹം ഒളിപ്പിക്കാന്‍ ജയമോള്‍ക്ക് ഒറ്റയ്ക്ക് കഴിയില്ലെന്ന വിലയിരുത്തല്‍ സജീവമാണ്. അതുകൊണ്ട് തന്നെ മൊഴി പൂര്‍ണ്ണമായും വിശ്വസിച്ചിട്ടില്ല.

ജോബിന്റെ സഹോദരി സ്‌കൂള്‍ അദ്ധ്യാപികയാണ്. ജിത്തു പഠിക്കുന്നത് കുണ്ടറഎം.ജി.ഡി ബോയ്സ് ഹൈസ്‌കൂളിലാണ്. ഇതേ മാനേജ്മെന്റിന്റെ ഗേള്‍സ് സ്‌കൂളിലാണ് ജോബിന്റെ സഹോദരി ജോലി ചെയ്യുന്നത്. ഇവരുടെ ഭര്‍ത്താവ് ഓര്‍ത്തഡോക്സ് പള്ളിയിലെ വൈദികനുമാണ്. വിദേശത്തായിരുന്ന ജോബ് നിലവില്‍ മെഡിക്കല്‍ റെപ്പസെന്റേറ്റീവായാണ് ജോലി ചെയ്യുന്നത്. സഹോദരിയുമായി ജോബിന്റെ കുടുംബം വലിയ ഉടക്കിലുമാണ്. ഈ കുടുംബ പ്രശ്നത്തിനും ജിത്തുവിന്റെ മരണവുമായി ബന്ധമുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ജയമോളുടെ കാമുകനെയും ചാത്തന്നൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്നാണ് സൂചന. എന്നാല്‍ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

ഇന്നലെ വൈകിട്ട് ഇവരുടെ വീടിന്റെ പിന്‍ഭാഗത്തെ ആളൊഴിഞ്ഞ കുടുംബവീടിന്റെ പറമ്പിലാണ് മൃതദേഹം കാണപ്പെട്ടത്. മൃതദേഹത്തിന്റെ രണ്ട് കരങ്ങളും ഛേദിക്കപ്പെട്ട നിലയിലായിരുന്നു. കൊലപ്പെടുത്തിയ ശേഷം മൃതദേഹം എടുത്തുകൊണ്ടുപോയി കുടുംബ വീടിനോട് ചേര്‍ന്ന പറമ്പില്‍ ഇട്ട് കത്തിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രി 8.30 മുതലാണ് ജിത്തു ജോബിനെ കാണാതായത്. പഠന ആവശ്യത്തിന് സ്‌കെയില്‍ വാങ്ങാന്‍ കടയില്‍ പോയ ശേഷം ജിത്തു വീട്ടില്‍ തിരിച്ചെത്തിയില്ലെന്ന് കാട്ടി ബന്ധുക്കള്‍ ചാത്തന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം നടക്കുന്നതിനിടയിലാണ് ഇന്നലെ വീടിന് സമീപത്ത് നിന്ന് ദേഹമാസകലം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

ബി.എസ് സി വിദ്യാര്‍ത്ഥിനി ടീനയാണ് ജിത്തുവിന്റെ സഹോദരി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് ഉച്ചയ്ക്ക് 12ന് മുഖത്തല സെന്റ് ജൂഡ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും. സിറ്റി പൊലീസ് കമ്മിഷണര്‍ അജിതാ ബീഗത്തിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. മൃതദേഹം കത്തിച്ചത് പെട്രോള്‍ ഉപയോഗിച്ചാണെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി സൂചനയുണ്ട്.

Top