സോളാര്‍ കേസ് പ്രതി സരിതാനായരുടെ പരാതിയിലെ നിയമോപദേശം വ്യക്തതയില്ലാത്തതിനാല്‍, പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ തിരിച്ചയച്ചു. കൂടുതല്‍ വ്യക്തതയോടെ നിയമോപദേശം നല്‍കണമെന്നും നിര്‍ദേശിച്ചു. ഇക്കാര്യം ബെഹ്‌റ സ്ഥിരീകരിച്ചു. നിയമോപദേശം ലഭിച്ചുവെന്നും ചില ഭാഗങ്ങളില്‍ ചില ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്നതിനാലാണ് മടക്കിയതെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ മുന്‍സര്‍ക്കാരിന്റെ കാലത്ത് നടന്ന അന്വേഷണത്തില്‍ വീഴ്ച വന്നിട്ടുണ്ടെന്നുകാട്ടി സരിത മുഖ്യമന്ത്രി പിണറായി വിജയനു പരാതി നല്‍കിയിരുന്നു. പരാതി അന്നുതന്നെ മുഖ്യമന്ത്രി സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറി. നടപടി ശുപാര്‍ശ ചെയ്യുന്നതിനാണ് ബെഹ്‌റ പരാതി പോലീസിന്റെ നിയോപദേശകയ്ക്ക് കൈമാറിയത്. എന്നാല്‍, അന്വേഷണം വേണമെന്നോ വേണ്ടയോ എന്ന് നിയമോപദേശത്തില്‍ വ്യക്തമായി പറഞ്ഞിട്ടില്ലെന്നാണ് സൂചന. പോലീസ് മേധാവി ആവശ്യപ്പെട്ട വിഷയങ്ങളില്‍ കൃത്യമായ മറുപടിയില്ല. പ്രമുഖ രാഷ്ട്രീയനേതാക്കള്‍ക്കും സോളാര്‍ അന്വേഷണസംഘത്തില്‍പ്പെട്ട ഉന്നതര്‍ക്കുമെതിരേയാണ് സരിതയുടെ പരാതി. അതുകൊണ്ടുതന്നെ തികഞ്ഞ ജാഗ്രതയോടെ തുടര്‍നടപടി സ്വീകരിക്കാനാണ് പോലീസ് തീരുമാനം. തുടര്‍നടപടി വേണ്ടെന്നാണ് നിയമോപദേശമെങ്കില്‍ പരാതി അവഗണിക്കാനും മറിച്ചാണെങ്കില്‍ ഉന്നതര്‍ക്കെതിരേ കേസെടുക്കാനുമാണ് നീക്കം. സരിതയുടെ പരാതികളിലെ ആരോപണങ്ങള്‍ക്ക് സമാനസ്വഭാവമുള്ളതിനാല്‍ വീണ്ടും കേസെടുക്കുമ്പോള്‍ നിയമപരമായി തിരിച്ചടിയുണ്ടാകുമോ എന്ന സംശയം പോലീസിനുണ്ട്. ഇക്കാര്യത്തിലും പോലീസ് മേധാവി നിയമോപദേശം തേടിയിരുന്നു. സരിതയുടെ മൊഴി രേഖപ്പെടുത്തി മറ്റൊരു കേസ് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്യുന്നതിലെ സാധ്യതയാണ് പോലീസ് തേടിയത്. സരിതയുടെ പരാതിയില്‍ തുടര്‍നടപടി വൈകുന്നത് ഉന്നതരെ സംരക്ഷിക്കാനാണെന്ന് വ്യഖ്യാനിക്കപ്പെടാമെന്ന ചിന്തയും പോലീസ് ആസ്ഥാനത്തുണ്ട്.
മുഖ്യമന്ത്രി പിണറായിവിജയന് സരിത നല്‍കിയ പരാതി ഇപ്പോള്‍ ക്രൈംബ്രാഞ്ചിന്റെ പരിഗണനയിലാണ്. ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡി.ജി.പി. രാജേഷ് ദിവാന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് തുടരന്വേഷണത്തിന് സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനിടെയാണ് പരാതിയുമായി വീണ്ടും സരിത മുഖ്യമന്ത്രിയെ സമീപിച്ചത്. പ്രമുഖര്‍ ചൂഷണംചെയ്ത വിവരം അന്വേഷണസംഘത്തെ അറിയിച്ചിരുന്നു. അത് അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്താനാകില്ലെന്നാണ് മറുപടി ലഭിച്ചത്. ഇക്കാര്യങ്ങള്‍ പുതിയ അന്വേഷണസംഘം പരിശോധിക്കണമെന്ന് സരിത ആവശ്യപ്പെടുന്നു. പീഡിപ്പിച്ചവരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയാണ് 17 പേജുള്ള പരാതി നല്‍കിയിരിക്കുന്നത്. അന്വേഷണോദ്യോഗസ്ഥന്റെ പേരില്‍ നടപടിവേണം -മല്ലേലില്‍ സരിതാ നായര്‍ക്കൊപ്പം 2012 ജൂലായ് ഒമ്പതിനു താന്‍ അന്നത്തെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ കാര്യം പരിശോധിക്കാന്‍ തുടക്കത്തില്‍ അന്വേഷണസംഘം തയ്യാറായില്ലെന്ന് മല്ലേലില്‍ ശ്രീധരന്‍ നായര്‍ മുഖ്യമന്ത്രി പിണറായി വിജയനു നല്‍കിയ പരാതിയില്‍ പറയുന്നു. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ സരിതയ്‌ക്കൊപ്പം കണ്ട കാര്യം തെളിവുകള്‍ സഹിതം അന്നത്തെ ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി.യോട് പറഞ്ഞിരുന്നു. അന്വേഷണത്തില്‍ ആ വിവരം ഉള്‍പ്പെടുത്തിയില്ല. ഈ അന്വേഷണോേദ്യാഗസ്ഥന്റെ പേരില്‍ നടപടിയെടുക്കണമെന്നും ശ്രീധരന്‍ നായര്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് ആറുമാസം മുമ്പാണ് ശ്രീധരന്‍ നായര്‍ പരാതി നല്‍കിയത്. നിരവധി വസ്തുതകള്‍ അന്വേഷണസംഘം ബോധപൂര്‍വം അവഗണിച്ചതായും പരാതിയില്‍ പറയുന്നു.