വിമതര്‍ക്ക് മുന്നില്‍ പകച്ച് കോണ്‍ഗ്രസ്,വിമതന്‍ ചിഹ്നം തട്ടിയെടുത്തു

തിരുവനന്തപുരം:തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ വെട്ടിലാക്കി വിമതര്‍ വിലസുന്നു.യു.ഡി.എഫിനാണ് വിമതശല്ല്യം കൂടുതല്‍. കെ.പി.സി.സി. പ്രസിഡന്റും ആഭ്യന്തരമന്ത്രിയുമെല്ലാം പലകുറി താക്കീത് നല്‍കിയെങ്കിലും ഒട്ടുമിക്ക ജില്ലകളിലും യു.ഡി.എഫിന്, പ്രത്യേകിച്ച് കോണ്‍ഗ്രസിന് വിമതശല്ല്യമുണ്ട്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ പാര്‍ട്ടിയുടെ മേയര്‍ സ്ഥാനാര്‍ഥിക്കെതിരെ പോലും വിമതന്‍ മത്സരിക്കുന്നുണ്ട്. തിരുവനന്തപുരത്തു തന്നെ വിമതന്‍ പാര്‍ട്ടി ചിഹ്‌നം തട്ടിയെടുത്ത സംഭവവുമുണ്ടായി. തിരുവനന്തപുരത്തും എറണാകുളത്തും മലപ്പുറത്തും വയനാട്ടിലുമെല്ലാം യു.ഡി.എഫിലെ കക്ഷികള്‍ തമ്മില്‍ സൗഹൃദമത്സരം നടക്കുന്ന സാഹചര്യവുമുണ്ട്. സഹികെട്ട് വിമതര്‍ക്കെതിരെ കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ വിലക്കിന് പുല്ലുവില കല്‍പ്പിച്ച് കോണ്‍ഗ്രസ് വിമതര്‍ മത്സരരംഗത്തുള്ളത്. കോണ്‍ഗ്രസിലെ പ്രധാന സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന കോര്‍പറേഷന്‍ വാര്‍ഡുകളാകെ വിമതപ്പടയുടെ പിടിയിലായതോടെ യുഡിഎഫ് പ്രതിസന്ധിയില്‍.ഇന്നലെ വൈകുന്നേരം നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന സമയം കഴിഞ്ഞിട്ടും ഭൂരിഭാഗം വിമതരും പത്രിക പിന്‍വലിച്ചില്ല. ഏതാനും പേര്‍ മാത്രമാണ് നേതൃത്വത്തിന്റെ നിര്‍ദേശം അനുസരിച്ചു മത്സര രംഗത്തുനിന്ന് പിന്മാറിയത്. കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ വീട് ഉള്‍പ്പെടുന്ന പട്ടം വാര്‍ഡിലടക്കമുള്ള വിമതന്മാര്‍ പിന്‍മാറിയിട്ടില്ല.
കോണ്‍ഗ്രസിന്റെ കോര്‍പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥിയും കെപിസിസി എക്‌സിക്യൂട്ടീവ് അംഗവുമായ മഹേശ്വരന്‍നായര്‍ക്കെതിരെ മുടവന്‍മുഗള്‍ വാര്‍ഡില്‍ മത്സരത്തിന് ഇറങ്ങിയ ഡിസിസി അംഗവും യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ സെക്രട്ടറുയമായ സതീഷ് മത്സര രംഗത്ത് ഉറച്ചു നില്‍ക്കുകയാണ്. പത്രിക പിന്‍വലിക്കാന്‍ സതീഷിനോട് നേതൃത്വം ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല. തനിക്ക് നല്‍കിയ സീറ്റില്‍ ഒടുവില്‍ മഹേശ്വരന്‍ നായരെ നിര്‍ത്തിയതില്‍ പ്രതിഷേധിച്ച് ഇയാള്‍ കഴിഞ്ഞ ദിവസം രാജി ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ അതുകൊണ്ട് ഫലമില്ലാതെ വന്നപ്പോഴാണ് പത്രിക പിന്‍വലിക്കാതെ മത്സരരംത്ത് ഉറച്ചുനില്‍ക്കാന്‍ ഇയാള്‍ തീരുമാനിച്ചത്.
ഹാര്‍ബര്‍ വാര്‍ഡില്‍ സിറ്റിങ് കൗണ്‍സിലറായ സുധീര്‍ഖാന്‍ വിമത സ്ഥാനാര്‍ഥിയായി തുടരുന്നു. ഡിസിസി നേതൃത്വം നിശ്ചയിച്ച സ്ഥാനാര്‍ഥിക്കെതിരെയാണ് പത്രിക സമര്‍പിച്ചെങ്കിലും പിന്‍വലിക്കണമെന്ന ആവശ്യം ചെവിക്കൊള്ളാതെ സുധീര്‍ഖാന്‍ മത്സര രംഗത്ത് ഉറച്ചു നില്‍ക്കുകയാണ്. പൗണ്ട് കടവു വാര്‍ഡില്‍ സുശീല വിമത സ്ഥാനാര്‍ഥിയായി തുടരുന്നു. കഴക്കൂട്ടത്ത് ജനതാദള്‍ കുന്നുകുഴിയിലും വിമത സ്ഥാനാര്‍ഥികള്‍ പത്രികകള്‍ പിന്‍വലിച്ചിട്ടുണ്ട്.
പേരൂര്‍ക്കടയില്‍ കോഗ്രസിന്റെ വാര്‍ഡ് പ്രസിഡന്റ് മണ്ണാമൂല രാജേഷ് ആണ് യുഡിഎഫിന്റെ റിബല്‍. ബ്‌ളോക്ക് പ്രസിഡണ്ട് മണ്ണാമൂല രാജനാണിവിടെ ഔദ്യോഗിക സ്ഥാനാര്‍ഥി. വിമതര്‍ക്കെതിരേ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാല്‍ വിമതശല്യം ഏറെയുള്ള തിരുവനന്തപുരം കോര്‍പറേഷനില്‍ വിമതര്‍ മത്സരരംഗത്ത് ഉറച്ചുനില്‍ക്കുകയാണ്. എങ്ങിനേയും യുഡിഎഫിനെ പരാജയപ്പെടുത്താനാണ് ഇവരുടെ നീക്കം.

Top