ചുംബനത്തെരുവിനിടെ അക്രമം; മാധ്യമപ്രവര്‍ത്തകനെ വെറുതെ വിട്ടു

സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകന്‍ പോലിസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു എന്ന കേസില്‍ കുറ്റാരോപിതനെ കോടതി വെറുതെ വിട്ടു. സവര്‍ണ ഫാഷിസത്തിനെതിരെ കോഴിക്കോട് കിഡ്‌സണ്‍ കോര്‍ണറില്‍ ചുംബനത്തെരുവ് എന്ന പ്രതിഷേധ പരിപാടി സംഘടിപ്പിച്ച ഞാറ്റുവേല പ്രവര്‍ത്തകരും ഹനുമാന്‍ സേനാ പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടയിലാണ് തേജസ് ലേഖകന്‍ പി എ അനീബിനെ പോലിസ് കസ്റ്റഡിയിലെടുത്തത്. പോലിസ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്തു, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ടൗണ്‍ പോലിസ് ചാര്‍ജ് ചെയ്ത കേസിലാണ് കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അനീബിനെ കുറ്റക്കാരനല്ലെന്നു കണ്ടു വെറുതെ വിട്ടത്. 2016 ജനുവരി ഒന്നിനാണ് കേസിനാസ്പദമായ സംഭവം. ചുംബനത്തെരുവ് സംഘാടകരും ഹനുമാന്‍ സേനക്കാരും സമരത്തിനിടെ നഗരമധ്യത്തില്‍ ഏറ്റുമുട്ടി. ഇതിനിടയിലാണ് പൊലീസ് അനീബിനെ അറസ്റ്റ് ചെയ്യുന്നത്. അനീബ് അക്രമത്തില്‍ പങ്കെടുത്തു എന്നായിരുന്നു പൊലീസ് ഭാഷ്യം. അനീബ്‌ നിരവധി കേസുകളിലെ പ്രതിയാണെന്നും പോലിസ് നിരീക്ഷിച്ചുവരുന്ന ആളാണെന്നും വിശദീകരിച്ച് കസ്റ്റഡിയെ ന്യായീകരിക്കുകയായിരുന്നു പൊലീസ്. ഈ രീതിയില്‍ കേസ് എടുക്കാന്‍ മുതിര്‍ന്നെങ്കിലും പത്രപ്രവര്‍ത്തക യൂണിയന്റേയും, സാമൂഹ്യ പ്രവര്‍ത്തകരുടേയും പ്രതിഷേധം കാരണം പോലീസ് ഈ നീക്കം ഉപേക്ഷിച്ചു. തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്തു, അനുമതിയില്ലാതെ സംഘം ചേര്‍ന്നു തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച് അനീബിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് എടുത്ത് കോഴിക്കോട് സബ്ബ് ജയിലില്‍ റിമാന്‍ഡ് ചെയ്തു. ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ വെച്ച് നടന്ന സംഭവത്തില്‍ എഫ് ഐ ആര്‍ ഇട്ടത് മൂന്നു മണിക്കൂറുകള്‍ക്കു ശേഷമാണ്. അനീബിനെതിരെ എടുത്ത രണ്ടു കേസിലും സംഭവ സമയം രേഖപ്പെടുത്തിയതില്‍ മണിക്കൂറുകളുടെ വ്യത്യാസവുമുണ്ട്. ഇക്കാര്യങ്ങളെല്ലാം അനീബിനു വേണ്ടി ഹാജരായ അഡ്വ. കെ പി രാജഗോപാല്‍, അഡ്വ.പി അബിജ എന്നിവര്‍ കോടതിയുടെ ശ്രദ്ധയില്‍പെടുത്തി.

Top